District News
രാമങ്കരി: മഴ ശക്തിപ്പെട്ടതോടെ എടത്വ-പുതുക്കരി- മാന്പുഴക്കരി റോഡ് വീണ്ടും ചെളിക്കുളമായി. മാന്പുഴക്കരി മുതൽ എടത്വ വരെ ഏഴര കിലോമീറ്ററോളം ദൈർഘ്യം വരുന്ന റോഡിൽ കളങ്ങര മുതൽ മാന്പുഴക്കരി പാലത്തിനുതാഴെ വരെ വരുന്ന വിവിധ ഭാഗങ്ങളിലാണ് വലിയ പാതാളക്കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. അതിനാൽ സൈക്കിൾ യാത്രാക്കാരായ സ്കൂൾ വിദ്യാർഥികളും ഇരുചക്രവാഹനയാത്രക്കാരും അപകടത്തിൽപ്പെടു ന്നത് നിത്യസംഭവമാണ്.
ഭാരവാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്നതിനാൽ റോഡിലെ കുഴികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. എടത്വ, തലവടി, മുട്ടാർ, രാമങ്കരി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് 2018ലെയും 19ലെയും വെള്ളപ്പൊക്കത്തെത്തുടർന്നാണ് ഈ വിധം തകർന്നത്. ഓരോ മഴക്കാലത്തും മാധ്യമങ്ങളിൽ വാർത്ത നിറയുന്നതിനാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്നവണ്ണം അറ്റകുറ്റപ്പണികൾ നടത്താൻ മാത്രമാണ് അധികാരികൾ പലപ്പോഴും തയാറായിട്ടുള്ളത്.
വീയപുരത്തുനിന്ന് ആരംഭിച്ച് എടത്വ, പുതുക്കരി, മാന്പുഴക്കരി, കിടങ്ങറ, വാലടി വഴി മുളയ്ക്കാംതുരുത്തിയിലെത്തുന്ന മൊത്തത്തിൽ 21.5 കിലോമീറ്ററോളം ദൈർഘ്യം വരുന്ന റോഡിന്റെ നവീകരണത്തിനായി റീബിൽഡ് കേരള ഇനിഷേറ്റിവ് പദ്ധതിയിലുൾപ്പെടുത്തി 132 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ വേനലിന് ആരംഭിച്ച നിർമാണ ജോലികൾ ഇനിയും എങ്ങുമെത്തിയിട്ടില്ല.
ആലപ്പുഴ-ചങ്ങനാശേരി റോഡിനെയും തിരുവല്ല-അന്പലപ്പുഴ റോഡിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. കളങ്ങര യുവതാര വായനശാലയ്ക്കും പുതുക്കരി ജംഗ്ഷനു സമീപവുമായി വേണ്ടത്ര ഉയരമില്ലാത്തതിനാൽ പലസ്ഥലത്തും മഴക്കാലത്ത് വെള്ളം കയറി യാത്ര തടസപ്പെടുന്ന സ്ഥിതിയാണ്.
ഇത്തരം സ്ഥലങ്ങളെല്ലാം ആവശ്യത്തിന് മണ്ണിട്ടുയർത്താനും പുനർനിർമാണജോലികൾ എത്രയും വേഗം പൂർത്തീകരിക്കാനും അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. റോഡിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ഇരുവശത്തും പുരോഗമിക്കുന്ന കല്ലുകെട്ടിനെക്കുറിച്ചും ആക്ഷേപം ശക്തമാണ്.
District News
പാലാ: കരൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ ചൂരനോലിക്കുന്നേല് കോളനി ഭാഗത്തേക്ക് പാലാ-ഉഴവൂര്‍ റോഡില്‍നിന്ന് ആരംഭിക്കുന്ന അല്ലപ്പാറ-ചൂരനോലിക്കുന്നേല് റോഡ് തകര്‍ന്നു കാല്‍നടക്കാര്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. നിരവധി കുടുംബങ്ങളും തൊഴില്സ്ഥാപനങ്ങളുമുള്ള പ്രദേശത്തേക്കുള്ള ഏക റോഡാണിത്.
അപകടകരമായ നിലയില്‍ റോഡ് തകര്‍ന്നിരിക്കുകയാണ്. റോഡിന്റെ ഒരുവശം എട്ട് അടിയോളം താഴ്ചയിലാണ്. വാഹനങ്ങള്‍ കുഴികളില്‍ ചാടാതെ വെട്ടിക്കുമ്പോള്‍ താഴ്ചയിലേക്ക് പതിക്കാൻ സാധ്യത ഏറെയാണ്. പലതവണ പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
റോഡിന്റെ തകര്‍ച്ച പരിഹരിക്കാന്‍ പഞ്ചായത്ത് അധികാരികള്‍ തയാറാകാത്തപക്ഷം സമരം നടത്താന്‍ പൗരാവകാശ സമിതി തീരുമാനിച്ചതായി പ്രസിഡന്റ് ജോയി കളരിക്കല്‍, സിറിയക് ജയിംസ്, കെ.എസ്. അജി, പി.കെ. ജയ്മോന്, അലക്സാണ്ടര്‍ ജോസഫ്, എ.സി. മനോജ്, ടി.കെ. ശശിധരന് എന്നിവര്‍ പറഞ്ഞു.