District News
മാനന്തവാടി: നഗരത്തിലെ പാതയോരങ്ങളിൽ കാനന കാഴ്ചകളുടെ വർണ വിസ്മയമൊരുങ്ങി. മാനന്തവാടി ബസ് സ്റ്റാൻഡിൽ നിന്നും പോലീസ് സ്റ്റേഷൻ റോഡിലേക്കുള്ള നടപ്പാതയുടെ പരിസരമാണ് വനവുമായി ബന്ധപെട്ട ചിത്രങ്ങളാൽ ശ്രദ്ധേയമാകുന്നത്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഡബ്ലിൻ സൂ എന്നീ സംഘടനകൾ വനം വകുപ്പിന്റെ സഹകരണത്തോടെ മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്തുള്ള മതിൽ കാൻവാസാക്കിയാണ് കാനനഭംഗിയുടെ വർണ വിസ്മയം തീർക്കുന്നത്.
ബസ് സ്റ്റാൻഡ് പരിസരം മുതൽ പോലീസ് സ്റ്റേഷൻ റോഡ് വരെയുള്ള 100 മീറ്ററോളം വരുന്ന മതിൽകെട്ട് മുഴുവൻ കാനന ഭംഗി വിളിച്ചോതുന്ന ചിത്രങ്ങളാൽ മനോഹരമായിരിക്കുകയാണിപ്പോൾ. ബത്തേരി ആസ്ഥാനമായുള്ള പരസ്യകലാ സ്ഥാപനത്തിലെ ആർട്ടിസ്റ്റുകളായ റെജി, സുധീഷ്, ബിന്ദുമോൾ, സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ ഒരുങ്ങുന്നത്.
ആനത്താരകൾ തുറന്നു കൊടുക്കുക എന്നതാണ് ചിത്രങ്ങൾ വഴി ഇവർ നല്കുന്ന സന്ദേശം. ആനകൾ ജന വാസമേഖലയിലെത്തുന്നതിന്റെ കാരണങ്ങളിലൊന്ന് ആനത്താരകൾ തുറന്നുകൊടുക്കാത്തതാണെന്ന് ഇവർ വിലയിരുത്തുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇവർ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയത്. അടുത്ത ഒരാഴ്ചക്കുള്ളിൽ ചിത്രങ്ങൾ പൂർത്തിയാകും.
Kerala
കോഴിക്കോട്: റോഡരികിലെ പറമ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. വടകര സഹകരണ ആശുപത്രിക്ക് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പറമ്പിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഇവ ശ്രദ്ധയില്‍പ്പെട്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ ഇത് കഞ്ചാവ് ചെടിയാണെന്ന് ഉറപ്പിച്ചു. ഇവ വേരോടെ പിഴുതെടുത്ത് വടകര സ്റ്റേഷനിലേക്ക് മാറ്റി. ഒഴിഞ്ഞുകിടക്കുന്ന പറമ്പ് നികത്തുന്നതിനായി കുറച്ച് ദിവസം മുന്‍പ് ഇവിടെ മണ്ണിട്ട് നികത്തിയിരുന്നു.
ഈ മണ്ണില്‍ വേറെയും ചെടികള്‍ വളര്‍ന്നിട്ടുണ്ട്. ഈ കൂട്ടത്തിലാണ് കഞ്ചാവ് ചെടിയും മുളച്ചത്. മണ്ണിലുണ്ടായിരുന്ന വിത്ത് മുളച്ച് ചെടിയായതാകുമെന്ന് പോലീസ് പറയുന്നു. കൂടുതൽ കഞ്ചാവ് ചെടിയുണ്ടോയെന്ന് അറിയാൻ സമീപത്തെല്ലാം പരിശോധന നടത്തി. എന്നാൽ കഞ്ചാവ് ചെടികൾ ഉണ്ടായിരുന്നില്ല.
District News
കോട്ടയം: കോട്ടയം കളക്ടറേറ്റ് പടിക്കല്‍ പാവപ്പെട്ടവർക്ക് എടുക്കാൻ സാധിക്കുന്ന വിധത്തിൽ സ്ഥാപിച്ചിരുന്ന തുണിപ്പെട്ടികൾ നിറഞ്ഞു വസ്ത്രങ്ങൾ നിലത്തു റോഡരികിൽ. ആളുകൾ കൊണ്ടുവയ്ക്കുന്ന വസ്ത്രങ്ങൾ ആവശ്യക്കാർക്ക് എടുത്തുകൊണ്ടുപോകാവുന്ന രീതിയിലാണ് ഇതു സ്ഥാപിച്ചത്. എന്നാൽ, ഇപ്പോൾ പെട്ടികൾ നിറഞ്ഞു തുണി റോഡരികയിൽ കൂട്ടിയിട്ട അവസ്ഥയിലാണ്. ഇതു നായ്ക്കളും മറ്റും കടിച്ചുവലിച്ചുകൊണ്ടുപോകാൻ തുടങ്ങിയിട്ടുണ്ട്. അതുപോലെ മഴ പെയ്താൽ ഈ തുണികൾ നശിക്കും.
നിരാലംബര്‍ക്കു വസ്ത്രങ്ങള്‍ പണം നല്‍കാതെ ആവശ്യാനുസരണം എടുക്കാനാണു കണ്ണാടിയിട്ട് അടച്ചുറപ്പുള്ള തുണിപ്പെട്ടി സ്ഥാപിച്ചത്.
ഈ പെട്ടിയിലേക്കു ധാരാളം ആളുകള്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതരസംസ്ഥാനക്കാരും ഭിക്ഷാടകരും ഉള്‍പ്പെടെ നിരവധി പേര് ഉടയാടകള്‍ പണം നല്‍കാതെ കൊണ്ടുപോയിരുന്നു.
ഏതാനും നാളുകളായി കുറച്ചധികം വസ്ത്രങ്ങള്‍ നിലത്തു കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്. തുണിപ്പെട്ട നിറയെ വസ്ത്രങ്ങളുമുണ്ട്. താഴെ വീണു കിടക്കുന്ന വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ എടുത്തതിനു ശേഷം ഉപേക്ഷിച്ചതാണോ അതോ ഇനി വീടുകളിലെ ഒഴിവാക്കാനുള്ള വസ്ത്രങ്ങൾ ആളുകൾ ഇവിടെക്കൊണ്ട് തള്ളിയിട്ടു പോകുന്നതാണോയെന്നും വ്യക്തമല്ല. ഏറെ നാള് വസ്ത്രങ്ങള്‍ റോഡില്‍ കിടന്നാല്‍ മഴയും വെയിലുമേറ്റ് ഉപയോഗ ശൂന്യമാകുമെന്നിരിക്കെ അധികൃതര്‍ വസ്ത്രങ്ങളുടെ ഗുണനിലവാരം പരിശോധിച്ച ശേഷം അവ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Kerala
മണർകാട്: ഓട്ടോ റിക്ഷയിൽ നിന്നു പുക വന്നതിനെ തുടർന്ന് ഓട്ടോറിക്ഷ റോഡരികിൽ നിർത്തി റോഡിൽ ഇരുന്ന് പരിശോധന നടത്തിയ യുവാവിനെ ഇതേ ദിശയിൽ നിന്നു തന്നെ എത്തിയ കാർ ഇടിച്ചു മരിച്ചു.
പാമ്പാടി വെള്ളൂർ പങ്ങട വടക്കേപ്പറമ്പിൽ ജോസിന്റെ മകൻ എമിൽ ജോസാ(20)ണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മണർകാട് നാലു മണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോഴാണ് എമിലും സുഹൃത്തുക്കളും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ നിന്നു പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഇവർ ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കി.
റോഡിൽ ഇരുന്ന ശേഷം ഓട്ടോയുടെ അടിയിൽ എമിൽ കുനിഞ്ഞു പരിശോധിക്കുന്നതിനിടെ ഏറ്റുമാനൂരിൽ നിന്നു മണർകാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ എമിലിനെ ഇടിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവിനെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.സഹോദരൻ - എബിൻ, അമ്മ - സെലിൻ ജോസ്. സംസ്ക്കാരം പിന്നീട് .
Kerala
പുതുക്കാട്: പിഎസ്സി ചോദ്യപേപ്പറുകൾ വഴിയോരത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
കോഴിക്കോട് ജില്ലയിൽ വിവിധ സെന്ററുകളിൽ നടന്ന പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് കെട്ടുകളായി പുതുക്കാട് പാഴായി റോഡിലെ അരമന പാലത്തിനു സമീപത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ നാട്ടുകാരാണ് റോഡിൽ കിടക്കുന്ന ചോദ്യപേപ്പറുകൾ കണ്ടത്.
കഴിഞ്ഞ സെപ്റ്റംബറിൽ പിഎസ്സി നടത്തിയ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകളുടെ ചോദ്യപേപ്പറുകളാണു കിട്ടിയത്. പരീക്ഷയ്ക്കുശേഷം ബാക്കിവരുന്ന ചോദ്യപേപ്പറുകൾ അതതു പിഎസ്സി ജില്ലാ ഓഫീസുകളിൽ എത്തിച്ച് കരാറുകാർക്കു കൈമാറുകയാണു പതിവ്.
കരാറുകാർ ചോദ്യപേപ്പറുകൾ തിരുവനന്തപുരത്തെ പിഎസ്സി ഹെഡ് ഓഫീസിൽ എത്തിക്കണം. ഇങ്ങനെ കൊണ്ടുപോകുന്നതിനിടെ വാഹനത്തിൽനിന്നു വീണുപോയതാണെന്നു പറയുന്നു. പുതുക്കാട് പോലീസ് സ്റ്റേഷനിലേക്കു മാറ്റിയ ചോദ്യപേപ്പറുകൾ പിന്നീട് കരാറുകാർ എത്തി കൊണ്ടുപോയി.
Kerala
കണ്ണൂര്‍: യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. തിലങ്കേരി കുണ്ടോട് റോഡരികിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂര്‍ മട്ടന്നൂർ കളറോഡ് സ്വദേശി സിദ്ധാർത് ആണ് മരിച്ചത്.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. പോസ്റ്റ്മോര്ട്ടത്തിനുശേഷമായിരിക്കും മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകും.
യുവാവിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് റോഡരികിലെ ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ സിദ്ധാർതിനെ കണ്ടെത്തിയത്.നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.