മുംബൈ: ഒരു ദിവസത്തെ നേട്ടത്തിനുശേഷം ഇന്ത്യൻ ഓഹരിവിപണി നഷ്ടത്തിലേക്കു പതിച്ചു. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഏകദേശം 0.7 ശതമാനത്തിലധികം ഇടിവാണ് നേരിട്ടത്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇൻട്രാ ഡേയിൽ എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തിയതും അസംസ്കൃത എണ്ണ വിലയിലുണ്ടായ ചാഞ്ചാട്ടവുമാണ് വിപണിയെ സ്വാധീനിച്ചത്.
രാവിലെ പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു. സെൻസെക്സ് 1200 പോയിന്റിലധികം താഴേക്ക് പോകുകയും നിഫ്റ്റി 23800ന് താഴെ എത്തുകയും ചെയ്തു. എന്നാൽ ഉച്ചകഴിഞ്ഞതോടെ വിപണി നേരിയ തോതിൽ തകർച്ചയിൽനിന്ന് തിരിച്ചുകയറി.
വ്യാപാരം അവസാനിക്കുന്പോൾ സെൻസെക്സ് 583 പോയിന്റ് ഇടിഞ്ഞ് 76913ലും നിഫ്റ്റി 180 പോയിന്റിലധികം താഴ്ന്ന് 23,998ലുമാണ് എത്തിയത്. ഈ ഇടിവോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയത് കന്പനികളുടെ മൊത്തം വിപണി മൂലധനത്തിൽ അഞ്ചു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ആകെ വിപണി മൂല്യം 464 ലക്ഷം കോടി രൂപയായി കുറഞ്ഞു.
◄ റിക്കാർഡ് താഴ്ചയിൽനിന്ന് കയറി രൂപ
ഡോളറിനെതിരെ രൂപയുടെ മൂല്യം റിക്കാർഡ് തകർച്ചയിൽനിന്ന് കരകയറി. ഇന്നലെ വ്യാപാരത്തിൽ രൂപ 95.34 എന്ന എക്കാലത്തെയും താഴ്ന്ന ഇൻട്രാ ഡേ നിരക്ക് രേഖപ്പെടുത്തി. എന്നാൽ, വ്യാപാരം പുരോഗമിച്ചപ്പോൾ നാലു പൈസയുടെ നേട്ടത്തിൽ 94.84ൽ ക്ലോസ് ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞതാണ് രൂപയ്ക്ക് ആശ്വാസമായത്. യുഎസ്-ഇറാൻ ചർച്ചയിൽ അനിശ്ചിതത്വം തുടരുന്നത് രൂപയുടെ മൂല്യത്തിൽ ബാധിച്ചതിനാൽ കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല.
◄ ക്രൂഡ് ഓയിൽ വിലയിൽ താഴ്ച
ഇറാനെതിരേയുള്ള യുദ്ധം ശക്തമാക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് അസംസ്കൃത എണ്ണ വില രാവിലെ ഉയർന്നു. നിരവധി ചാഞ്ചാട്ടങ്ങൾ നിറഞ്ഞതായിരുന്നു വിപണി.
ഇന്നലെ പുലർച്ചെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 126.41 ഡോളർ നിരക്കിലേക്ക് ഉയർന്നിരുന്നു. 2022നുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂണിലെ വിതരണത്തിനായുള്ള ബ്രെന്റ് ക്രൂഡ് വില ഒരു ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 116.78 ഡോളറിലെത്തി.