Kerala
തിരുവനന്തപുരം: ദേവികുളത്തെ സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ ചേരും. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിക്കും.
2006, 2011, 2016 എന്നീ കാലയളവിൽ സിപിഎമ്മിന്റെ എംഎൽഎ ആയിരുന്നു എസ്. രാജേന്ദ്രൻ. ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരുമാസത്തിനകം തീരുമാനമെന്നാണ് അന്ന് അറിയിച്ചിരുന്നത്.
മൂന്നു വർഷമായി എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരും എന്ന് പ്രചരണം ഉണ്ടായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങൾ ഒന്നും ഉന്നയിച്ചില്ലെന്നും ബിജെപിയിൽ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ലെന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് രാജേന്ദ്രൻ പ്രതികരിച്ചത്.
Kerala
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികൾക്കായി വോട്ടുതേടിയിറങ്ങി സിപിഎം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. ഇടമലക്കുടി, ദേവികുളം ഉൾപ്പെടെയുള്ള തോട്ടം മേഖലയിലാണു വോട്ടുപിടിത്തം.
ഇടമലക്കുടിയിൽ മാത്രം രണ്ടാഴ്ചയ്ക്കിടെ മൂന്ന് തവണ രാജേന്ദ്രൻ വോട്ടു തേടിയെത്തി. സിപിഎമ്മുമായി നാലുവർഷമായി അകന്നുനിൽക്കുകയാണു രാജേന്ദ്രൻ.
‘തെരഞ്ഞെടുപ്പുകളിൽ ഞാൻ മത്സരിച്ചപ്പോൾ എനിക്കുവേണ്ടി പ്രവർത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തായി മത്സരിക്കുന്നുണ്ട്. അവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണു വോട്ടഭ്യർഥന’ – രാജേന്ദ്രൻ പ്രതികരിച്ചു. നിലവിൽ ഒരു പാർട്ടിയിലും അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ. രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് 15 വർഷം സിപിഎം എംഎൽഎയായിരുന്ന രാജേന്ദ്രനെ പാർട്ടിയിൽനിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി അവസാനിച്ചിട്ടും തിരികെ പാർട്ടിയിൽ പ്രവേശിക്കാതിരുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം.
രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അഭ്യൂഹമുണ്ട്.