Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് ജയിലില്‍ തുടരും. ജാമ്യഹര്‍ജി പരിഗണിക്കുന്നതു കൊല്ലം വിജിലന്‍സ് കോടതി ഫെബ്രുവരി മൂന്നിലേക്കു മാറ്റി. കട്ടിള പാളി കേസിലാണ് മൂന്നാം തീയതി വാദം കേള്‍ക്കുക. ദ്വാരപാലക ശില്പകേസില് തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്നലെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. തന്ത്രിക്കായി മുതിര്‍ന്ന അഭിഭാഷകന് കെ. രാമന്‍പിള്ള ഓണ്‍ലൈനായി ഹാജരായി.
ഇതേ സമയം തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ്. ബൈജു, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ജ്വല്ലറി ഉടമ ഗോവര്ധന്, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരെ 14 ദിവസത്തേക്കുകൂടി റിമാന്‍ഡ് ചെയ്തു.
തന്നെ മനഃപൂര്‍വം കേസില്‍ കുടുക്കിയെന്നാണ് തന്ത്രി ഹര്‍ജിയില്‍ വാദിച്ചത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവരിന് അടുത്ത ബന്ധമാണ് ഉള്ളതെന്നും ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. രണ്ടു തവണ പാളികള്‍ കടത്തിയതിലും തന്ത്രിക്കു പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നുമാണ് എസ്ഐടി വാദം.
തന്ത്രിയുടെ കൈപ്പട പരിശോധിക്കാനുള്ള നീക്കവും പ്രത്യേക സംഘം ആരംഭിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷ കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയിരുന്നു. ദ്വാരപാലക പാളികള്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ അനുവാദം നല്‍കിയതിലാണ് പരിശോധന.
തന്ത്രി സ്വന്തം കൈപ്പടയിലാണ് ഇക്കാര്യം എഴുതി നല്‍കിയതെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അനുമതി ലഭിച്ചാലുടന്‍ സാമ്പിള്‍ ശേഖരിക്കുമെന്ന് എസ്ഐടി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വണക്കൊള്ള കേസില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പിന്തുണച്ച് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍.
ആരുമില്ലാത്ത സമയത്ത് വിശ്വാസികള്‍ക്കു വേണ്ടി നിലകൊണ്ടത് കടകംപള്ളി സുരേന്ദ്രനാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
കടകംപള്ളി കുറ്റക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ചില മുഖ്യധാരാ മാധ്യമങ്ങള്‍ വഴിയാണ് ഇത് നടക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നു പ്രതികൾ കൂട്ടത്തോടെ പുറത്തേക്ക്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കു പിന്നാലെ മറ്റൊരു പ്രതിയായിരുന്ന ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനു ജാമ്യം ലഭിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള സമ്മർദത്തെത്തുടർന്നാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതെന്നും ഇതാണ് പ്രതികൾ രക്ഷപ്പെടാൻ ഇടയാക്കുന്നതെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ ഇടക്കാല കുറ്റപത്രം സമർപ്പിക്കാൻ എസ്ഐടി നടപടി തുടങ്ങി.
കട്ടിളപ്പാളി കടത്തു കേസിലും ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി തട്ടിച്ച കേസിലും പ്രതിയായ മുരാരി ബാബുവിനു കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ടു കേസിലും ജാമ്യം ലഭിച്ചതിനെത്തുടർന്നാണ് മുരാരി ബാബു തിരുവനന്തപുരം സ്പെഷൽ സബ് ജയിലിൽനിന്നു പുറത്തിറങ്ങിയത്. 90 ദിവസത്തിനകം കുറ്റപത്രം നൽകാതിരുന്നതോടെ സ്വാഭാവിക ജാമ്യമമാണ് മുരാരി ബാബുവിനു ലഭിച്ചത്. ഒരു കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കും ജാമ്യം ലഭിച്ചു.
90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ അടുത്ത കേസിലും ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു ജാമ്യം ലഭിക്കും. ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാത്തത് കുറ്റവാളികൾ ജയിലിൽനിന്നു പുറത്തിറങ്ങുന്നതിന് കാരണമാകും.
അന്വേഷണത്തിന്റെ റഡാറിൽ നിൽക്കുന്നവർക്കും അറസ്റ്റ് ചെയ്യാപ്പെട്ടാലുടൻ ജാമ്യം കിട്ടുന്നതിന്, മുഖ്യപ്രതികൾക്ക് ജാമ്യം ലഭിക്കുന്നതു കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. എസ്ഐടിക്കുമേൽ ശക്തമായ സമ്മർദം മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം പിന്നീടു കോടതിയും ശരിവച്ചിരുന്നു.
കുറ്റപത്രം സമർപ്പിക്കുന്നതിൽ എസ്ഐടി വീഴ്ച വരുത്തി. നഷ്ടപ്പെട്ട സ്വർണമോ ദ്വാരപാലക ശില്പമോ ഇതുവരെ കണ്ടെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ കുറ്റവാളികൾ പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്.
പാർട്ടി സംരക്ഷിക്കുന്ന പ്രതികൾക്കു ജാമ്യം കിട്ടാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം ലഭിക്കുന്ന അവസ്ഥ എസ്ഐടി ഉണ്ടാക്കാൻ പാടില്ലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ സമ്മർദത്തെത്തുടർന്നാണ് എസ്ഐടി കുറ്റപത്രം സമർപ്പിക്കാതിരുന്നതെന്നാണ് പ്രതിപക്ഷം കരുതുന്നത്.
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ടക്കേസിൽ നിലപാട് മാറ്റിയെന്ന വാർത്ത സോഷ്യൽ മീഡിയയിൽ നടക്കുന്ന തെറ്റായ പ്രചരണമാണെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. ദ്വാരപാലക ശില്പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ പറയണമെന്ന് ആവശ്യപ്പെട്ടതിനാണ് തനിക്കെതിരേ കേസ് കൊടുത്തത്.
ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു എന്നാണ് കടകംപള്ളി നൽകിയ നോട്ടീസിന് മറുപടി നൽകിയത്. ഇതു സംബന്ധിച്ച് സ്ത്യവാങ്മൂലവും ഹാജരാക്കിയിട്ടുണ്ട്.
നോട്ടീസിലും സത്യവാങ്മൂലത്തിലും പറഞ്ഞതിൽനിന്നു മാറി എങ്ങനെയാണ് വാദത്തിൽ സംസാരിക്കുന്നത്? എങ്ങനെയാണ് കോടതിയിൽ മലക്കം മറിയുന്നതെന്നും സതീശൻ ചോദിച്ചു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). എസ്ഐടി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുരാരി ബാബുവിന് ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് ഇഡി നീക്കം. ഉടന്‍ സമന്‍സ് നല്‍കും.
ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുരാരി ബാബുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മുരാരി ബാബുവാണ് ദേവസ്വം രേഖകളില്‍ സ്വര്‍ണം ചെമ്പാണെന്നു രേഖപ്പെടുത്തിയത്. ഇതിന്റെ രേഖകള്‍ ഇഡി കഴിഞ്ഞദിവസം ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിരുന്നു. 13 മണിക്കൂറോളം നീണ്ട പരിശോധനയാണ് ഇഡി സംഘം ഇവിടെ നടത്തിയത്.
ദ്വാരപാലക വിഗ്രഹ ഘടകങ്ങള്‍, പീഠങ്ങള്‍, ശ്രീകോവിലിന്റെ വാതില്‍ ഫ്രെയിംപാനലുകള് എന്നിവയുള്‍പ്പെടെ ക്ഷേത്രത്തിലെ പവിത്രമായ സ്വര്‍ണം പൂശിയ വസ്തുക്കള്‍ ഔദ്യോഗിക രേഖകളില്‍ വെറും ചെമ്പ് തകിടുകളാണെന്ന് മനഃപൂര്‍വം തെറ്റായി രേഖപ്പെടുത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കേസിലെ മറ്റു പ്രതികളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം അപഹരിച്ച ആദ്യ കേസില്‍ സ്വാഭാവിക ജാമ്യം.
കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹർജിയില്‍ വാദം കേട്ടശേഷം നിയമപരമായ സ്വാഭാവിക നടപടിക്രമമെന്ന നിലയിലാണ് ജാമ്യം അനുവദിച്ചത്. 2025 ഒക്ടോബര്‍ 17നാണ് പോറ്റിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതു ചൂണ്ടിക്കാട്ടിയായിരുന്നു ഉണ്ണികൃഷ്ണന് പോറ്റി ജാമ്യഹർജി നല്‍കിയിരുന്നത്.
റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ഉണ്ടെന്നു പ്രതിഭാഗം വാദിച്ചു. എന്തുകൊണ്ടാണ് കുറ്റപത്രം സമര്പ്പിക്കാത്തതെന്നു കോടതി ചോദിച്ചു. കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഉണ്ടെന്നും വിശദമായ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. പ്രതിക്കു സ്വാഭാവിക ജാമ്യം നല്കിയാല് കര്‍ശന ഉപാധികള്‍ വേണമെന്നു പ്രോസിക്യൂഷന് വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതന്നും തെളിവ് നശിപ്പിക്കരുതെന്നും പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. അന്വേഷണസംഘം ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകണമെന്നും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചെയ്യരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
അതേ സമയം, കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ പോറ്റി ജയിലില്‍ തുടരും. രണ്ടാം കേസില്‍ 90 ദിവസം തികയാന്‍ ഇനിയും മൂന്നാഴ്ചകൂടിയുണ്ട്. ഇതിനിടയില്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടിയിലേക്കാണ് പ്രത്യേക സംഘം ഒരുങ്ങുന്നത്. ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പോറ്റി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചേക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിക്കും. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കു വിവിധ ഘട്ടങ്ങളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.
കേസില്‍ കുറ്റപത്രം നല്‍കാനിരിക്കെയാണ് അന്വേഷണത്തിനായി കോടതി സമയം നീട്ടിനല്‍കിയതെന്നാണ് കുറ്റപത്രം കോടതിയില്‍ നല്കാന് താമസിച്ചതില്‍ അന്വേഷണ സംഘത്തിന്റെ വിശദീകരണം. കുടുതലായി കണ്ടെത്തിയ വിവരങ്ങള്‍ കൂടി അടിസ്ഥാനത്തില്‍ ഹൈക്കോടതിയുടെ അനുമതിയോടെ ഇടക്കാല കുറ്റപത്രം ഉടന്‍ എസ്ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
അതേസമയം,തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയും ഇന്നലെ കൊല്ലം വിജിലൻസ് കോടതി പരിഗണിച്ചു. രണ്ടു കേസിലും പ്രതിചേർത്ത മുരാരി ബാബുവിനെ ഒക്ടോബർ 23നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായിട്ടും ഇതുവരെ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്നലെ മുരാരി ബാബു ജാമ്യാപേക്ഷ സമർപ്പിച്ചു.
വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും കോടതി നടപടികൾക്കുശേഷം തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. അതിനിടെ തന്ത്രി കണ്ഠരരെ കസ്റ്റഡിയില്‍ വേണമെന്ന എസ്ഐടിയുടെ അപേക്ഷയും തന്ത്രി നല്കിയ ജാമ്യപേക്ഷയും ഇന്നു പരിഗണിക്കും.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കോണ്‍ഗ്രസ് പ്രതിനിധികളുടെ കാലത്തു നടന്ന ശബരിമല സ്വർണക്കൊടിമര നവീകരണവും വാജിവാഹനം കാണാതായതുമായ സംഭവങ്ങൾ അന്വേഷിക്കുന്നു.
2017ൽ കോണ്‍ഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്ന ബോർഡിന്റെ കാലത്തെ സ്വർണക്കൊടിമര നവീകരണവും ഇതിലെ വാജിവാഹനം ഇപ്പോൾ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലേക്കു കൊണ്ടുപോയ സംഭവവും അന്വേഷണപരിധിയിൽ കൊണ്ടുവരാനാണു നീക്കം.
ക്ഷേത്രസ്വത്തുക്കൾ പുതുക്കുന്പോൾ പഴയ സാധനങ്ങൾ ദേവസ്വം സ്വത്തായി സൂക്ഷിക്കണമെന്ന 2012ലെ ദേവസ്വം കമ്മീഷണറുടെ ഉത്തരവ് മറികടന്ന് വാജിവാഹനം തന്ത്രി കണഠര് രാജീവർക്കു നൽകിയ നടപടിയാണ് പ്രധാനമായി അന്വേഷിക്കുന്നത്.
വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നു പറഞ്ഞ് കൊടിമര നവീകരണം നടത്തിയപ്പോൾ തന്ത്രി കൊണ്ടുപോയിരുന്നുവെന്നാണ് അന്ന് ദേവസ്വം ബോർഡ് അംഗമായിരുന്ന അജയ് തറയിൽ പറയുന്നത്. എന്നാൽ, പഴയ ക്ഷേത്രസ്വത്തുക്കൾ ദേവസ്വം സ്വത്തായി സൂക്ഷിക്കണമെന്ന സർക്കുലറുണ്ടായിട്ടും ഇതു മറികടന്ന് ഭരണസമിതി തന്ത്രിക്കു നൽകിയതിലാകും പ്രധാന അന്വേഷണം.
വാജിവാഹനം തന്ത്രി ആന്ധ്രയിലെ ഒരു ഭക്തന് ലക്ഷങ്ങൾക്കു വില്പന നടത്തിയിരുന്നതായും ശബരിമല സ്വർണക്കൊള്ള അന്വേഷണം തുടങ്ങിയതിനുപിന്നാലെ തന്ത്രി ഇതു തിരികെ വാങ്ങുകയായിരുന്നുവെന്നുമാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. വാജിവാഹനം പിന്നീട് തന്ത്രിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്തിരുന്നു. 15 കിലോയോളം വരുന്ന പഞ്ചലോഹത്തിൽ നിർമിച്ച വാജിവാഹനം തങ്കം പൊതിഞ്ഞതെന്നാണു രേഖ.
കൊടിമരത്തിന് നവീകരണം ആവശ്യമുണ്ടെന്നു തന്ത്രി പറഞ്ഞതിനെത്തുടർന്നാണ് 2017ൽ നവീകരണ പ്രവർത്തനത്തിലേക്കു കടന്നത്. കൊടിമരം പൊതിഞ്ഞ സ്വർണവും കാണാനില്ലെന്ന് ആരോപണം ഉയർന്നിരുന്നു. കൊടിമരത്തിനുചുറ്റുമുള്ള അഷ്ടദിക് പാലകർ, സ്വർണപ്പറകൾ തുടങ്ങിയവയും കണ്ടെത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ടെല്ലാം അന്വേഷണം വരുമെന്നാണു സൂചന.
അതിനിടെ, ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തി പൂജപ്പുര ജയിലിലെ ഡോക്ടർ പരിശോധിച്ചു. ഇന്നു കൊല്ലം വിജിലൻസ് കോടതിക്ക് റിപ്പോർട്ട് നൽകും. കോടതിയുടെ ഉത്തരവുപ്രകാരം ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കോ ജയിലിലേക്കോ മാറ്റും.
കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് കഴിഞ്ഞദിവസം ആശുപത്രിയിലെത്തി ശങ്കരദാസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിലേക്കാണു റിമാൻഡ് ചെയ്തത്. എന്നാൽ 82 വയസുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില സെൻട്രൽ ജയിലിലെ ഡോക്ടർ സ്വകാര്യ ആശുപത്രിയിലെത്തി പരിശോധിച്ചശേഷം തുടർതീരുമാനമെടുക്കാനായിരുന്നു നിർദേശം.
കൊല്ലം: ശബരിമലയിലെ വിവാദമായ സ്വര്‍ണക്കൊള്ള കേസിൽ വിഎസ്എസ്സിയില് നടത്തിയ നിര്‍ണായക ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കൊല്ലം വിജിലന്‍സ് കോടതിയിലെത്തി. ദ്വാരപാലകശില്പം, കട്ടിളപ്പാളി തുടങ്ങി 15 സാന്പിളുകളുടെ പരിശോധനാഫലമാണ് കോടതിക്കു കൈമാറിയത്.
വിഎസ്എസ്സിയില് നടത്തിയ വിദഗ്ധ പരിശോധനാ റിപ്പോർട്ട് മുദ്രവച്ച കവറിലാണു കോടതിയില്‍ സമര്‍പ്പിച്ചത്. 2019ല്‍ ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിനുമുന്പും ശേഷവുമുള്ള സ്വര്‍ണത്തിന്റെ അളവിലും ഗുണനിലവാരത്തിലും മാറ്റം വന്നിട്ടുണ്ടോയെന്നു കണ്ടെത്താനാണ് ശാസ്ത്രീയ പരിശോധന നടത്തിയത്.
കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ നേതൃത്വത്തിലാണ് അന്ന് അറ്റകുറ്റപ്പണികള്‍ നടന്നത്. ചെമ്പുപാളികളില്‍ സ്വര്‍ണം പൂശിയതിലൂടെ വലിയതോതില്‍ സ്വര്‍ണം അപഹരിക്കപ്പെട്ടുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് സങ്കീർണമായ ഈ ശാസ്ത്രീയ പരിശോധന വേണ്ടിവന്നത്.
പഴയ ചെമ്പുപാളികള്‍ തന്നെയാണോ ശബരിമലയില്‍ ഇപ്പോഴുമുള്ളത്, ആ പാളികളില്‍ തന്നെയാണോ സ്വര്‍ണംപൂശല്‍ അടക്കമുള്ള പ്രവൃത്തികള്‍ നടന്നത് തുടങ്ങിയ കാര്യങ്ങളും ശാസ്ത്രീയ പരിശോധനാറിപ്പോർട്ടിലൂടെ സ്ഥിരീകരിക്കാനാകും. വിഎസ്എസ്സിയുടെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തിന്റെ ദിശ മാറ്റും.
Kerala
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം ക്ഷേത്രം തന്ത്രി തട്ടിക്കൊണ്ടുപോയെന്ന രീതിയില്‍ എസ്ഐടി കേസെടുത്തത് തന്ത്രിമാരെ അവഹേളിക്കാന്വേണ്ടിയാണെന്നു തന്ത്രിമാരുടെ വിവിധ കൂട്ടായ്മകള്‍.
ക്ഷേത്രാധിഷ്ഠിത ആചാരങ്ങള്‍ നിര്‍വചിക്കുന്ന തന്ത്ര സമുച്ചയത്തിലെ വ്യവസ്ഥകള്‍പ്രകാരം വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണ്. തന്ത്രസമുച്ചയത്തിലെ വ്യവസ്ഥകള്‍ മനസിലാക്കിയാണ് ദേവസ്വം ബോര്‍ഡ് തന്ത്രിക്കു വാജിവാഹനം നല്‍കിയത്.
ബോർഡിന്റെ സമ്മതത്തോടെ തന്ത്രിക്കു ലഭിച്ച വാജിവാഹനം അദ്ദേഹത്തിന്റെ ഇല്ലത്തുനിന്ന് പിടിച്ചെടുത്തത് ശരിയായ നടപടിയല്ല. ചൈതന്യമുള്ള ഇത്തരം വസ്തുക്കള്‍ വീട്ടില്‍ കൊണ്ടുപോയി വയ്ക്കാന്‍ ചിലര്‍ ഭയക്കുമ്പോള്‍ അതു തിരിച്ചേൽപ്പിച്ചേക്കാം. തിരിച്ചേൽപ്പിച്ചില്ലെങ്കില്‍ കുറ്റവാളിയാകില്ലെന്നും അവര്‍ പറഞ്ഞു.
വാജിവാഹനം മോഷണം പോയെന്ന് ആരും പരാതി കൊടുത്തിട്ടില്ല. കോടതിയില്‍ ഹാജരാക്കാന്‍ വാജിവാഹനം തൊണ്ടിമുതലാണോയെന്നും തന്ത്രികൂട്ടായ്മകള് ചോദിച്ചു. സ്വര്‍ണം ചെമ്പാക്കി കൊള്ളയ്ക്കു കൂട്ടുനിന്ന എല്ലാവരെയും അണിയറയില്‍ നിര്‍ത്തിയിട്ട് തന്ത്രിയിലും മേല്ശാന്തിമാരിലും കുറ്റം ആരോപിക്കുന്നതു സംശയാസ്പദമാണ്.
അതേസമയം ശബരിമലയിലെ സ്വര്‍ണക്കൊള്ള മാത്രമല്ല അവിടെ നടക്കുന്ന ശാസ്ത്രവിരുദ്ധമായ എല്ലാപ്രവൃത്തികളും തടയാനുള്ള ഉത്തരവാദിത്വവും ക്ഷേത്രം തന്ത്രിക്കാണ്.
എന്നാല്‍, തന്ത്രിസ്വന്തം സ്ഥാനം നിലനിര്‍ത്താനോ സ്വാര്ഥലാഭത്തിനുവേണ്ടിയോ ഇതിനൊക്കെ മൗനാനുവാദം നല്കിയിട്ടുണ്ടെങ്കില് തന്ത്രിയും ശിക്ഷിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.
യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എന്‍.ഡി. നമ്പൂതിരി, തന്ത്രി സമാജം മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഈശാനന് നമ്പൂതിരി, അഖില കേരള തന്ത്രി സമാജം പ്രതിനിധി പരമേശ്വരന് ഭട്ടതിരിപ്പാട്, രാധാകൃഷ്ണന് പോറ്റി, എസ്.പി. ശ്രീനിവാസന് പോറ്റി, രാധാകൃഷ്ണന് പുന്നശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.