കോഴിക്കോട്: വോട്ടെണ്ണുന്ന നാലാം തീയതിക്കു ശേഷം കോണ്‍ഗ്രസില്‍ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകില്ലെന്നും നേതാക്കള്‍ നല്ല കുട്ടിയാകുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
അതുവരെ നേതാക്കള്‍ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ. കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ മുഖ്യഖാസിയായി മുഹമ്മദ് കോയ ജമലുല്ലൈലി സ്ഥാനമേല്‍ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉചിതമായ തീരുമാനമെടുക്കാൻ യുഡിഎഫും കോൺഗ്രസും നിർബന്ധിതമാകും. അപ്പോൾ ലീഗും ഇടപെടും. അതിനുശേഷം സമാധാന അന്തരീക്ഷത്തിൽ കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളുണ്ടാകും. ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം നിലവിൽ അക്കാര്യം അജൻഡയിലില്ലെന്നും വ്യക്തമാക്കി.
വെല്ലുവിളികളോ അമിതമായ ആവശ്യങ്ങളോ ലീഗ് ഉന്നയിക്കില്ല. ലീഗിന് അർഹതപ്പെട്ടത് എപ്പോഴും യുഡിഎഫ് തന്നിട്ടുണ്ടെന്നും തങ്ങള്‍ പ്രതികരിച്ചു.