റിയാദ്: ജീവൻ തുടിക്കുന്ന വാക്കുകളാൽ വ്യവസ്ഥിതിയെ പ്രതിരോധിക്കുകയും സർഗാത്മക മുന്നേറ്റങ്ങളുടെ തീപ്പൊരിയായി ജ്വലിക്കുകയും ചെയ്ത പ്രമുഖ എഴുത്തുകാരൻ യു.പി. ജയരാജിന്റെ കഥാലോകത്തെ പുനർവായിച്ച് റിയാദിലെ ചില്ല സർഗവേദി.
അക്ഷരങ്ങളിലാകെ രാഷ്ട്രീയ സ്പന്ദനങ്ങൾ നിറച്ച അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കഥകളുടെ അവതരണവും ചർച്ചയും ചില്ലയുടെ ജൂൺ മാസത്തെ വായനാ പരിപാടിയെ വേറിട്ട അനുഭവമാക്കി മാറ്റി.
പി.എൻ. ഗോപികൃഷ്ണന്റെ "വന്ദേമാതരം' എന്ന പുതിയ കവിത റഫീഖ് പന്നിയങ്കര ആലപിച്ചതോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് യു.പി. ജയരാജിന്റെ ശ്രദ്ധേയമായ അഞ്ച് കഥകളെ മുൻനിർത്തി ഗൗരവമേറിയ വായനയും അവതരണങ്ങളും നടന്നു.
കാല്പനികമായ തുടക്കത്തിൽനിന്ന് ഇന്ത്യൻ സാമൂഹിക-രാഷ്ട്രീയ യാഥാർഥ്യങ്ങളുടെ പൊള്ളുന്ന ഭൂമികയിലേക്ക് വികസിക്കുന്ന "ബീഹാർ' എന്ന കഥ കെ.പി.എം. സാദിഖ് അവതരിപ്പിച്ചു.
1977-ലെ ചരിത്രപ്രസിദ്ധമായ ബെൽച്ചി കൂട്ടക്കൊല ഉൾപ്പെടെ ബീഹാറിൽ നടന്ന ജാതീയ നരഹത്യകളുടെ പശ്ചാത്തലം വിശദീകരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അവതരണം. ഇത് കഥയുടെ രാഷ്ട്രീയ-മാനുഷിക ഉള്ളടക്കത്തെ ആഴത്തിൽ ഉൾക്കൊള്ളാൻ സദസിനെ സഹായിച്ചു.
സുഖഭോഗങ്ങൾക്ക് പിന്നാലെ പായുന്ന, ചരിത്രബോധം നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ സഞ്ചാരപഥം വ്യക്തമാക്കുന്ന "ഓക്കിനാവയിലെ പതിവ്രതകൾ' എന്ന കഥ വിദ്യ ഭാസ്കരൻ അവതരിപ്പിച്ചു.
സ്വന്തം ആസക്തികളാൽ തന്നെ വിഴുങ്ങപ്പെടുന്ന ഒരു ജനത, പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും രാഷ്ട്രീയം കൈവിടുമ്പോൾ ചെന്നെത്തുന്നത് ഫാസിസത്തിലായിരിക്കുമെന്ന കഥയുടെ ശക്തമായ മുന്നറിയിപ്പ് അവർ സദസുമായി പങ്കുവെച്ചു.
വർഗസമരങ്ങളുടെ ഘടനാപരമായ യാഥാർഥ്യങ്ങളെ ഉയർത്തിപ്പിടിക്കുകയും വ്യക്തികളുടെ അസ്തിത്വവ്യഥകളെ നിരസിക്കുകയും ചെയ്യുന്ന "നിരാശഭരിതനായ സുഹൃത്തിന് ഒരു കത്ത്' എന്ന കഥ മൂസ കൊമ്പൻ സദസിന് മുന്നിലെത്തിച്ചു.