മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറയുന്നു:
കേരളത്തിൽ ഇടതുപക്ഷത്തിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണം ജനങ്ങളുടെ താത്പര്യങ്ങളെ മാനിക്കുന്നതായിരുന്നില്ല. സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണ്.
പ്രചാരണത്തിരക്കുകൾക്കിടയിലും ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്നു.
? കഴിഞ്ഞ പത്ത് വർഷം യുഡിഎഫ് അധികാരത്തിന് പുറത്തായിരുന്നു. ഈ തെരഞ്ഞെടുപ്പിലെ വിജയം മുന്നണിക്ക് നിലനിൽപ്പിന്റെകൂടി വിഷയമല്ലേ.
അധികാരത്തിനുവേണ്ടി മാത്രമല്ലല്ലോ രാഷ്ട്രീയ പാർട്ടികൾ നിലനിൽക്കുന്നത്. ജനസേവനമാണ് ഞങ്ങളുടെ ലക്ഷ്യം. നിലവിൽ ഭരിക്കുന്ന മുന്നണിയുടെ തെറ്റുകൾ പൊതുസമൂഹത്തിൽ ചൂണ്ടിക്കാട്ടി അതിന് അവസാനം വേണമെന്നാണ് ഞങ്ങൾ പറയുന്നത്. എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നടപടികൾ ജനങ്ങൾക്ക് മുന്നിൽ ഞങ്ങൾ തുറന്ന് കാണിക്കുകയാണ്. കേരളത്തിൽ ഭരണമാറ്റത്തിന് ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്.
? തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്ഗ്രസിലും മുസ്ലിംലീഗിലുമുണ്ടായ ഉൾപ്പാർട്ടി പ്രശ്നങ്ങൾ മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കുന്നതല്ലേ.
അതെല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ? ഇപ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടോ? യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടായാണ് പ്രചാരണരംഗത്തുള്ളത്. വലിയ പാർട്ടികളാകുന്പോൾ സ്ഥാനാർഥി നിർണയത്തിൽ ചില ബുദ്ധിമുട്ടുകളുണ്ടാകും. അതെല്ലാം താത്കാലികമാണ്. പരസ്പരം ചർച്ചചെയ്ത് പരിഹരിക്കും. മുസ്ലിം ലീഗിനെ സംബന്ധിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ശക്തമായ നേതൃത്വത്തിൽ ഒറ്റക്കെട്ടായാണ് പാർട്ടി മുന്നോട്ടു പോകുന്നത്. എവിടെയും ഭിന്നാഭിപ്രായമില്ല.
? ഈ തെരഞ്ഞെടുപ്പിൽ എന്താണ് യുഡിഎഫിന് ജനങ്ങളോട് പ്രധാനമായും പറയാനുള്ളത്.
കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ വികലമായ നയങ്ങൾ സാധാരണക്കാരായ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. തൊഴിലില്ലായ്മ പ്രധാന പ്രശ്നമാണ്. കാർഷിക മേഖലയിൽ കടുത്ത പ്രതിസന്ധിയുണ്ട്. നെൽകർഷകർ നെല്ല് സർക്കാരിന് കൊടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടിയിട്ടില്ല.
ഉയർന്ന കെട്ടിട നികുതി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു. സാന്പത്തിക അച്ചടക്കമില്ലായ്മ വലിയ കടക്കെണിയിലേക്കാണ് കേരളത്തെ തള്ളിവിട്ടിട്ടുള്ളത്. ജനങ്ങളുടെ കഷ്ടപ്പാടുകളും ആവശ്യങ്ങളും തിരിച്ചറിഞ്ഞുള്ള ഭരണമാണ് വേണ്ടത്. യുഡിഎഫ് സർക്കാരിനേ അതു കഴിയൂ.
? എൽഡിഎഫ് നടത്തുന്നത് പിആർ വർക്ക് മാത്രമാണ് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ചർച്ചയാകേണ്ടതല്ലേ
കഴിഞ്ഞ പത്തു വർഷത്തെ ഒരു പ്രധാന പദ്ധതിപോലും ചൂണ്ടിക്കാണിക്കാൻ എൽഡിഎഫിനില്ല. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന പദ്ധതികളാണ് ഇപ്പോൾ അവർ ഉയർത്തിക്കാട്ടുന്നത്. യുഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ പദ്ധതികളുമായി താരതമ്യം ചെയ്താൽ അതിന്റെ ഒരു ശതമാനംപോലും ഇടതുപക്ഷ സർക്കാർ കൊണ്ടുവന്നിട്ടില്ല. മറിച്ചുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കാൻ മാത്രമുള്ളതാണ്.
? തദ്ദേശ തെരഞ്ഞെടുപ്പിലെ വലിയ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ ലീഗിന് കഴിയുമോ.
തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രവിജയമാണ് വോട്ടർമാർ മുസ്ലിം ലീഗിന് നൽകിയത്. പ്രാദേശിക വികസനം യുഡിഎഫിനേ കഴിയൂ എന്ന ഉത്തമബോധ്യത്തോടെയായിരുന്നു ആ ജനവിധി. ഇടതുമുന്നണിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന് ഉദാഹരണമാണ് ആ വിധിയെഴുത്ത്. നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങളുടെ വലിയ പിന്തുണ യുഡിഎഫിന് ഉണ്ടാകുമെന്ന് തന്നെയാണ് ഉറച്ച വിശ്വാസം.
? ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ട പ്രധാന വിഷയങ്ങൾ എന്തൊക്കെയാണ്.
ഒട്ടേറെയുണ്ട്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നിലനിൽപ്പ് പ്രധാനമാണ്. ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം. ജനാധിപത്യമൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന നീക്കങ്ങൾ തടയണം. യുവാക്കൾ, കർഷകർ, കച്ചവടക്കാർ തുടങ്ങി വിവിധ ജനവിഭാഗങ്ങൾ നേരിടുന്ന പലതരം പ്രശ്നങ്ങളും ചർച്ചയാകേണ്ടതുണ്ട്.
? ഈ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് മതിയായ പ്രാതിനിധ്യം മുസ്ലിം ലീഗ് നൽകിയെന്ന് തോന്നുന്നുണ്ടോ.
ഇത്തവണ വനിതകൾക്ക് സാധ്യമായ പരിഗണന നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ ലീഗിന് നിരവധി വനിതാ പ്രതിനിധികളുണ്ട്. വർഷങ്ങളായി ഈ പരിഗണന തുടരുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുന്ന നേതൃത്വമാണ് മുസ്ലിം ലീഗിനുള്ളത്.
? തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുന്പോൾ യുഡിഎഫിന്റെ വിജയസാധ്യത എത്രത്തോളമാണ്.
മികച്ച രീതിയിലുള്ള പ്രചാരണമാണ് യുഡിഎഫ് നടത്തിയിട്ടുള്ളത്. സാധാരണ പ്രവർത്തകർ മുതൽ നേതൃസ്ഥാനത്തുള്ളവർവരെ ഒരേ മനസോടെയാണ് രംഗത്തുള്ളത്. ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ യുഡിഎഫിന്റെ പ്രചാരണത്തിന് കഴിഞ്ഞിട്ടുണ്ട്.
കേരളത്തിൽ ഭരണമാറ്റം വേണമെന്ന് മഹാഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നു. മാറ്റത്തിനു വേണ്ടിയുള്ള വോട്ടിംഗ് ഇത്തവണയുണ്ടാകും. യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചുവരും.