National
ചണ്ഡീഗഢ്: ഓപ്പറേഷൻ സിന്ദൂറിലെ സൈനിക പരാജയത്തിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ ചാരപ്രവർത്തനം തീവ്രമാക്കിയതായി പഞ്ചാബ് പോലീസ് റിപ്പോർട്ട്. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയിലാണ് 457 പാക് ഏജന്റുമാരെയും അവർക്ക് ഒത്താശ ചെയ്യുന്നവരെയും പിടികൂടിയത്.
ഭരണപരമായ വിവരങ്ങൾ ചോർത്തുന്നതിനും സൈനിക നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും ഐഎസ്ഐ പുതിയ മാർഗ്ഗങ്ങൾ അവലംബിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സൈനിക കേന്ദ്രങ്ങൾക്കും പോലീസ് സ്റ്റേഷനുകൾക്കും സമീപം സിം കാർഡ് വഴി പ്രവർത്തിക്കുന്ന സോളാർ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അതിർത്തിക്കപ്പുറത്തേക്ക് ദൃശ്യങ്ങൾ കൈമാറാൻ ഐഎസ്ഐ ശ്രമിച്ചു. 2026 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പഞ്ചാബ് പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം ഇത്തരം നീക്കങ്ങൾ കണ്ടെത്തി തകർത്തു.
സോഷ്യൽ മീഡിയ വഴിയുള്ള ഹണിട്രാപ്പുകളിലൂടെയും പണം വാഗ്ദാനം ചെയ്തുമാണ് ചാരസംഘടന ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ഹവാല ഇടപാടുകളിലൂടെയും എൻക്രിപ്റ്റഡ് ആപ്പുകളിലൂടെയുമാണ് ഇവർക്ക് പണം കൈമാറുന്നത്. പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് നൽകുന്ന വിവരങ്ങൾ പ്രകാരം, പഞ്ചാബ് പോലീസ് നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര ഏജൻസികളിലും ഇത്രയധികം പേരെ പിടികൂടാൻ സാധിച്ചത്. 2025-ൽ 457 പേരും 2026 മാർച്ച് വരെ 17 പേരും പാക് ഏജന്റുമാരുമായി ബന്ധപ്പെട്ടതിന്റെ പേരിൽ പിടിയിലായിട്ടുണ്ട്.
ഐഎസ്ഐയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി പഞ്ചാബ് തുടരുകയാണെന്നും എന്നാൽ പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ജാഗ്രത മൂലം പല നിർണായക വിവരങ്ങളും ചോരുന്നത് തടയാൻ സാധിച്ചുവെന്നും ഡിജിപി പറഞ്ഞു. സംഭവത്തെത്തുടർന്ന് രാജ്യവ്യാപകമായി സുരക്ഷാ ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
District News
കണ്ണൂർ: നാലിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ജില്ലയിലെ പ്രധാന വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷാ സജ്ജീകരണങ്ങൾ കർശനമാക്കി. ചാലയിലെ ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തലശേരി ഗവ. ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ള സ്ട്രോംഗ് റൂമുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ഉന്നത ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി വിലയിരുത്തി.
ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തലശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, കണ്ണൂർ സിറ്റി അഡീഷണൽ എസ്പി എ.പി. ചന്ദ്രൻ, തലശേരി എഎസ്പി ഡോ. എം. നന്ദഗോപൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഡോ. സിബി, സ്പെഷൽ ബ്രാഞ്ച് എസിപി എ.വി. ജോൺ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു.
വാഹന പാർക്കിംഗിന് സൗകര്യം ഒരുക്കി
കണ്ണൂർ: പയ്യന്നൂർ, കല്ല്യാശേരി, തളിപ്പറമ്പ്, ഇരിക്കൂർ നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രമായ തളിപ്പറമ്പ് സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂളിൽ വാഹന പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയതായി ആർഡിഒ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലുള്ള കേയി സാഹിബ് ട്രെയിനിംഗ് കോളജ് പാർക്കിംഗ് ഗ്രൗണ്ട് ഔദ്യോഗിക വാഹനങ്ങൾക്ക് മാത്രമായി നിജപ്പെടുത്തി. കരിമ്പം ആശുപത്രി ജംഗ്ഷൻ മുതൽ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് വരെയുള്ള റോഡിൽ സ്വകാര്യ വാഹനങ്ങൾ പ്രവേശിപ്പിക്കില്ല.
പയ്യന്നൂർ, പഴയങ്ങാടി ഭാഗത്തുനിന്നും ആലക്കോട് ഭാഗത്തുനിന്നും ശ്രീകണ്ഠാപുരം, ഇരിക്കൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ യാത്രക്കാരെ കരിമ്പം ആശുപത്രി ജംഗ്ഷനിൽ ഇറക്കി മന്ന സയ്യിദ് നഗറിലോ മഴൂർ പൂമംഗലം റോഡിലോ ഉള്ള പാർക്കിംഗിൽ നിർത്തണം. കണ്ണപുരം, കല്ല്യാശേരി ഭാഗത്തുനിന്നും മയ്യിൽ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ യാത്രക്കാരെ സർ സയ്യിദ് കോളജിന് തെക്ക് ഭാഗത്തുള്ള പ്രധാന പ്രവേശന കവാടത്തിലൂടെ സർ സയ്യിദ് കോളജിന് അകത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ പ്രവേശിച്ച് വാഹനം പാർക്ക് ചെയ്ത് യാത്രക്കാർ സർ സയ്യിദ് കോളജിന് വടക്കു ഭാഗത്തുള്ള പ്രവേശന കവാടത്തിലൂടെ നടന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിച്ചേരണം.
കൗണ്ടിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങൾ ബാരിക്കേഡ് ചെക്കിംഗ് പോയിന്റ് വഴി സർ സയ്യിദ് റോഡിലേക്ക് പ്രവേശിപ്പിച്ച് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. കൗണ്ടിംഗ് ഡ്യൂട്ടി ഉദ്യോഗസ്ഥരുടെ (വരണാധികാരിയുടെ ജീവനക്കാർ) ഇരുചക്രവാഹനങ്ങൾ കരിമ്പം ബാരിക്കേഡ് പോയിന്റിന് ഇടത് വശത്തുള്ള ഒഴിഞ്ഞ സ്ഥലം, കേയി സാഹിബ് ട്രെയിനിംഗ് കോളജിലെ പാർക്കിംഗ് ഗ്രൗണ്ടിനു വടക്കു വശത്തായുള്ള ഒഴിഞ്ഞ സ്ഥലം, മാലിക് ദീനാർ ഹോസ്റ്റൽ പരിസരം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
Kerala
കൊച്ചി: കെഎസ്ഇബി ജീവനക്കാരുടെ ജീവന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി. ആലുവ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കാണ് വെസ്റ്റ് സെക്ഷന്‍ അധികൃതര്‍ കത്തു നല്‍കിയത്. ലോഡ് ഷെഡിംഗ് ഉണ്ടാവുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് പരാതി എത്തിയിരിക്കുന്നത്.
വേനല്‍ ചൂട് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാത്രി ഒമ്പതിനു ശേഷം വൈദ്യുതി വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങുന്നുണ്ട്.
കൂടാതെ സബ്സ്റ്റേഷനില്‍ നിന്നുള്ള 11 കെ വി ഫീഡറില്‍ ലോഡ് ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ ഈ ഫീഡറുകള്‍ തനിയെ ട്രിപ്പാകുന്നത് മൂലവും വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ട്. ഇത്തരം സമയങ്ങളില്‍ പൊതുജനം ഓഫീസില്‍ വരികയും ഡ്യൂട്ടിയിലുള്ള ജീവനക്കാരോട് കയര്‍ത്ത് സംസാരിക്കുകയും അസഭ്യം പറയുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതിനാല്‍ രാത്രികാലങ്ങളില്‍ ആലുവ തോട്ടക്കാട്ടുകര ഓള്‍ഡ് ദേശം റോഡില്‍ സ്ഥിതിചെയ്യുന്ന കെഎസ്ഇബി വെസ്റ്റ് സെക്ഷന്‍ ഓഫീസിനും നൈറ്റ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും മതിയായ സുരക്ഷ ഒരുക്കണം എന്നാണ് പരാതിയില്‍ പറയുന്നത്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി എസ്. ശ്രീജിത് തയാറാക്കിയ റിപ്പോർട്ട് ഇന്ന് സ്പെഷൽ കമ്മീഷണർക്ക് കൈമാറും.
കൊടിമരത്തിന് തൊട്ടുമുകളിൽ വരെ ഹെലികോപ്റ്റർ പറന്നു. കാലാവസ്ഥാ പ്രശ്നമെന്ന കോസ്റ്റ്ഗാർഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
എയർട്രാഫിക് കൺട്രോൾ റൂമിൽ നിന്നും വിശദാംശങ്ങൾ ശേഖരിക്കണമെന്നും റിപ്പോർട്ടിലുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ആ ദിവസത്തെ റിപ്പോർട്ട് പരിഗണിക്കണമെന്നും ഹെലികോപ്റ്റർ പറത്തിയ പൈലറ്റുമാരുടെ മൊഴിയെടുക്കണമെന്നും റിപ്പോർട്ടില്‍ ആവശ്യപ്പെടുന്നു.
National
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയും എംപി രാഘവ് ഛദ്ദയും തമ്മിലുള്ള ഭിന്നത പുതിയ തലത്തിലേക്ക്. രാഘവ് ഛദ്ദയ്ക്ക് നൽകിയിരുന്ന സെഡ് പ്ലസ് സുരക്ഷ പഞ്ചാബ് സർക്കാർ ബുധനാഴ്ച പിൻവലിച്ചു. എന്നാൽ, പഞ്ചാബ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന് രാജ്യവ്യാപകമായി സുരക്ഷ അനുവദിച്ചു.
ഛദ്ദയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരോടും ഉടനടി റിപ്പോർട്ട് ചെയ്യാൻ പഞ്ചാബ് പോലീസ് ഉത്തരവിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഡൽഹിയിലും പഞ്ചാബിലും ഛദ്ദയ്ക്ക് 'ഇസഡ്' കാറ്റഗറി സുരക്ഷയും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 'വൈ' കാറ്റഗറി സുരക്ഷയും കേന്ദ്രം അനുവദിച്ചത്. രാജ്യസഭയിലെ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് ഏപ്രിൽ രണ്ടിന് ഛദ്ദയെ നീക്കിയിരുന്നു.
പ്രധാനമന്ത്രിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും സഭയിൽ ശബ്ദമുയർത്തുന്നില്ലെന്നും, പകരം വ്യക്തിപരമായ പ്രശസ്തിക്കായി "സോഫ്റ്റ് പിആർ" പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നുമാണ് പാർട്ടി നേതൃത്വത്തിന്റെ ആരോപണം. സ്വാതി മലിവാളിന് ശേഷം നേതൃത്വവുമായി അകലുന്ന രണ്ടാമത്തെ പ്രമുഖ രാജ്യസഭാ എംപിയാണ് ഛദ്ദ.
പാർട്ടിയുടെ ആരോപണങ്ങൾ നുണയാണെന്ന് ഛദ്ദ പ്രതികരിച്ചു. താൻ സഭയിൽ പോകുന്നത് ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനാണെന്നും അല്ലാതെ ബഹളം വെക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വീഡിയോ സന്ദേശത്തിലൂടെ, "താൻ നിശബ്ദനാക്കപ്പെട്ടിരിക്കുകയാണ്, പക്ഷേ തോറ്റിട്ടില്ല" എന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
പരവൂര്‍: സേവനങ്ങള്‍ ഏകീകരിക്കുന്നതിനായി റെയില്‍വേ പുറത്തിറക്കിയ റെയില്‍ വണ്‍ ആപ്പിലെ തകരാര്‍ അധികൃതര്‍ക്ക് വന്‍ തിരിച്ചടിയായി. ആപ്പിലെ ജിയോ-ഫെന്‍സിംഗ് സംവിധാനത്തിലുണ്ടായ പാളിച്ച റെയില്‍വേയ്ക്ക് വന്‍ തലവേദനയായി മാറിയിട്ടുണ്ട്.
സ്റ്റേഷന് പരിസരത്തിന് പുറത്തുനിന്നു മാത്രം ടിക്കറ്റ് ബുക്ക് ചെയ്യാനാവൂവെന്ന സാങ്കേതിക സുരക്ഷാ കവചം തകര്‍ന്നതോടെ, ട്രെയിനിനുള്ളില്‍ ഇരുന്നുപോലും ടിക്കറ്റ് എടുക്കാമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് ദുരുപയോഗം ചെയ്ത് ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് റെയില്‍വേയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.
സാധാരണയായി യുടിഎസ് ആപ്പിലും പുതിയ റെയില്‍ വണ്‍ ആപ്പിലും ട്രെയിനിനുള്ളില്‍ വച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കില്ല. ട്രാക്കില്‍ നിന്നും പ്ലാറ്റ്ഫോമില്‍ നിന്നും നിശ്ചിത ദൂരപരിധിക്ക് പുറത്തുനിന്നാല്‍ മാത്രമേ ടിക്കറ്റ് ബുക്കിംഗ് അനുവദിക്കൂ.
എന്നാല്‍ ആപ്പിലെ തകരാര്‍ കാരണം ഓടുന്ന ട്രെയിനിലിരുന്നും ഇപ്പോള്‍ അണ്റിസര്വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറുന്നവര്‍ ടിടിഇ വരുന്നത് കണ്ടാല്‍ മാത്രം ആപ്പ് വഴി ടിക്കറ്റ് എടുക്കുന്ന രീതിയാണ് ഇപ്പോള്‍ പിന്തുടരുന്നത്. ഇത് ടിക്കറ്റ് പരിശോധനാ ഉദ്യോഗസ്ഥരെയും കുഴപ്പിക്കുന്നുണ്ട്.
മാര്‍ച്ച് ആദ്യം മുതല്‍ ഈ സാങ്കേതിക പ്രശ്നം ശ്രദ്ധയില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ സബര്‍ബന്‍ റെയില്‍ ശൃംഖലയിലാണ് ഇത് ഏറ്റവും അധികം പ്രതിഫലിക്കുന്നത്. എസി ലോക്കല്‍ ട്രെയിനുകളില്‍ പരിശോധന നടത്തുമ്പോള്‍ യാത്രയ്ക്കിടയില്‍ ടിക്കറ്റ് എടുത്ത നിരവധി പേരെ ഉദ്യോഗസ്ഥര്‍ പിടികൂടി. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (ക്രിസ്) വികസിപ്പിച്ച ഈ ആപ്പ് ഐആര്‍സിടിസി, യുടിഎസ് എന്നീ ആപ്പുകള്‍ക്ക് പകരമായാണ് റെയില്‍വേ അവതരിപ്പിച്ചത്.
റിസര്‍വ്ഡ്, അണ്റിസര്വ്ഡ് ടിക്കറ്റുകള്‍ക്ക് പുറമെ പ്ലാറ്റ്ഫോം ടിക്കറ്റ്, സീസണ് ടിക്കറ്റ്, ട്രെയിന്‍ ട്രാക്കിംഗ്, ഭക്ഷണം തുടങ്ങിയ സകല സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്ന വിപ്ലവകരമായ മാറ്റമായിരുന്നു റെയില്‍ വണ്‍.
എന്നാല്‍ സുരക്ഷാ സംവിധാനത്തിലെ ഈ തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ടിക്കറ്റില്ലാത്ത യാത്രക്കാരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് ആശങ്ക. സെന്‍ട്രല്‍ റെയില്‍വേയിലെ പല സ്റ്റേഷനുകളിലും ഇത് സംബന്ധിച്ച് കര്‍ശന പരിശോധനയ്ക്ക് റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാങ്കേതിക പിഴവ് അടിയന്തരമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഐടി വിഭാഗം.
Kerala
പയ്യന്നൂര്‍: സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പയ്യന്നൂര്‍ മണ്ഡലത്തില്‍ കനത്ത സുരക്ഷയിലാകും വോട്ടെടുപ്പ്. കേരള പോലീസിന് പുറമേ കേന്ദ്രസേനയുടെ നാലു കന്പനികളെയും വിന്യസിച്ചു.
രണ്ട് പോലീസ് സ്റ്റേഷനുകള്‍ക്ക് ഒരു ഡിവൈഎസ്പി എന്ന നിലയിൽ പ്രത്യേക ഡിവിഷനുകളുണ്ടാക്കിയാണ് സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയത്. പട്രോളിംഗ്, ഫ്ലയിംഗ് സ്ക്വാഡ് എന്നിവയ്ക്കായി നിരവധി വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.
വ്യാജ ഐഡി കാര്‍ഡ് ആരോപണം: അര്‍ധരാത്രി റെയ്ഡ്
പയ്യന്നൂര്‍: വ്യാജ ഐഡി കാര്‍ഡ് നിര്‍മിക്കുന്നതായുള്ള ആരോപണങ്ങളെ തുടര്‍ന്ന് സ്വാമിമുക്കിലുള്പ്പെടെ രണ്ടിടങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. ചൊവ്വാഴ്ച അര്‍ധരാത്രിയിലായിരുന്നു റെയ്ഡ് നടത്തിയത്. സ്വാമിമുക്കിലെ ഒരു വീട്ടിലും മറ്റൊരു വീട്ടിലുമായാണ് ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡ് റെയ്ഡ് നടത്തിയത്.
ലാപ്ടോപ്പ് ഉള്‍പ്പെടെ പരിശോധിച്ചതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സിപിഎം രഹസ്യ കേന്ദ്രങ്ങളില്‍നിന്ന് വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മിക്കുന്നതായി കെ.സി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Kerala
കൊല്ലം: തെന്മല ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു. തമിഴ്നാട് വിരുദനഗര്‍ സ്വദേശിയും റെയില്‍വേ ഉദ്യോഗസ്ഥനുമായ തവമണി (34) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെ തെന്മല പരപ്പാര്‍ ഡാം റിസര്‍വോയറിന് സമീപമുള്ള കളക്കുന്നിലായിരുന്നു സംഭവം. തമിഴ്നാട്ടില്‍ നിന്ന് മുപ്പതംഗ വിനോദ സഞ്ചാര സംഘത്തോടൊപ്പമാണ് തവമണി തെന്മലയിലെത്തിയത്.
കളക്കുന്നില്‍ ജീപ്പ് സവാരിക്ക് എത്തിയ സംഘം റിസര്‍വോയറിലെ കാഴ്ചകള്‍ കാണുന്നതിനിടയില്‍ തവമണിയും മറ്റൊരാളും വെള്ളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശം അവഗണിച്ചാണ് ഇറങ്ങിയത്.
അപകടത്തില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ ചാടി രണ്ടുപേരെയും കരയ്ക്കെത്തിച്ചു. ഒപ്പമുള്ളയാളെ രക്ഷിക്കാനായെങ്കിലും തവമണിയുടെ ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തെന്മല സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Business
കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി ചാനലിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ വാക്കാല്‍ അറിയിച്ചു.
ചട്ടം മറികടന്ന് ചാനലിന്റെ ലൈസന്‍സ് കൈമാറി എന്നത് സംബന്ധിച്ച ഹര്‍ജിയിലാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്. ലൈസന്‍സ് കൈമാറ്റം ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ചില്ലെന്ന് ഹര്‍ജിക്കാരനായ സാബു എം. ജേക്കബ് കോടതിയെ അറിയിച്ചു.
ബന്ധപ്പെട്ട പരാതിയില്‍ ലൈസന്‍സ് ഉടമയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി.
വിശദീകരണം പരിശോധിച്ചശേഷം ലൈസന്‍സ് റദ്ദാക്കണമെന്ന ആവശ്യത്തില്‍ നിയമാനുസൃത നടപടി സ്വീകരിക്കാനും കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്കി.
Movies
ലോസ് ആഞ്ചലിസിലെ ഡോൾബി തിയറ്ററിൽ നടക്കാനിരിക്കുന്ന 98-ാമത് ഓസ്കർ പുരസ്കാര ചടങ്ങിനെ ലക്ഷ്യംവെച്ച് ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെത്തുടർന്ന് സുരക്ഷ ശക്തമാക്കി യുഎസ്. മാർച്ച് 15-നാണ് ഓസ്കർ പ്രഖ്യാപനം.
യുഎസ് വെസ്റ്റ് കോസ്റ്റ് ലക്ഷ്യമാക്കി ഇത്തരം ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് എഫ്ബിഐ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി.
ഓസ്കർ ചടങ്ങിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്.
പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി ഉയർന്ന സജ്ജീകരണങ്ങളോടെ പ്രവർത്തിച്ചുവരികയാണെന്നും നിരീക്ഷണം ശക്തമാക്കിയതായും ലോസ് ആഞ്ചലിസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
റെഡ് കാർപെറ്റ് ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും അതീവ രഹസ്യവും കർശനവുമായ സുരക്ഷാ വലയത്തിലായിരിക്കും നടക്കുക. അമേരിക്കൻ സമയം മാർച്ച് 15-നാണ് ചടങ്ങുകൾ നടക്കുന്നത്.ഇന്ത്യയിലുള്ളവർക്ക് മാർച്ച് 16-ന് പുലർച്ചെ ജിയോ ഹോട്ട്സ്റ്റാർ വഴി ഈ പുരസ്കാര നിശ തത്സമയം കാണാം.
Kerala
കോഴിക്കോട്: കനത്ത സുരക്ഷയ്ക്കിടയിലും കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി അടക്കമുള്ള പ്രതികള്‍ ജയിലില്‍നിന്നു രക്ഷപ്പെട്ട സംഭവങ്ങളെത്തുടര്‍ന്ന് സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷാ സംവിധാനങ്ങള്‍ നവീകരിക്കുന്നു.
ജയിലുകളില്‍ വൈദ്യുത വേലി സ്ഥാപിക്കാനാണു തീരുമാനം. അതിനായി 4.79 കോടി രൂപയുടെ പദ്ധതിക്കു സര്‍ക്കാര്‍ അനുമതി നല്കി. സുരക്ഷാ മതിലുകള്‍ക്ക് മുകളില്‍ വൈദ്യുത വേലി സംവിധാനം ഒരുക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം. 2025 ജൂലൈയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജയില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നത്.
ജയില്‍ ഡിജിപി സമര്‍പ്പിച്ച 24.81 കോടി രൂപയുടെ സമഗ്ര സുരക്ഷാ പദ്ധതിയില്‍നിന്നാണു വൈദ്യുത വേലിക്കായി തുക അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനായിരിക്കും പദ്ധതിയുടെ നിർമാണ ചുമതല. കെട്ടിടങ്ങളുടെയും മതിലുകളുടെയും നിർമാണത്തില്‍ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ സാങ്കേതിക അനുമതിക്ക് മുമ്പായി വിശദമായ പരിശോധനകള്‍ നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പദ്ധതിയിലെ ബാക്കി പ്രവൃത്തികള്‍ 2026-27 വര്‍ഷത്തെ പ്ലാന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ ജയില്‍ ഡിജിപിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ജാഗ്രത വർധിപ്പിച്ച് ഡൽഹി പോലീസ്. എംബസിയടക്കമുള്ള അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും സിസിടിവി നീരീക്ഷണം കാര്യക്ഷമമാക്കാനും ഡൽഹി പോലീസ് കമ്മീഷണർ നിർദേശം നൽകി.
തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പരിശോധന കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ദിവസേന റിപ്പോർട്ട് സമർപ്പിക്കാനാണ് സ്പെഷൽ കമ്മീഷണർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
വിശാഖപട്ടണത്ത് സംയുക്തനാവിക അഭ്യാസത്തിന് എത്തിയ ഇറാന്റെ ഒരു കപ്പൽ കൊച്ചിയിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐആർഐഎസ് ലാവൻ എന്ന കപ്പലാണ് കൊച്ചിയിൽ അടുപ്പിക്കാൻ ഇന്ത്യ അനുവാദം നൽകിയത്.
ഇസ്രയേലും യുഎസും ചേർന്ന് ഇറാനെ ആക്രമിച്ച ഫെബ്രുവരി 28നാണ് ഇറാന്റെ കപ്പൽ ഇന്ത്യയിൽ അടുപ്പിക്കാൻ അനുവാദം തേടിയത്. മാർച്ച് ഒന്നിന് ഇന്ത്യ അനുവാദം നൽകിയെന്നും കപ്പൽ നാലിന് കൊച്ചിയിൽ അടുപ്പിച്ചെന്നും സർക്കാർ വ്യത്തങ്ങൾ അറിയിച്ചിരുന്നു.
National
ന്യൂഡൽഹി: രാജ്യത്തിന്റെ സമുദ്രസുരക്ഷയും പ്രതിരോധശേഷിയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി 5083 കോടി രൂപയുടെ രണ്ട് കരാറുകളിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു.
ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി ആറ് അത്യാധുനിക അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾക്കായി റഷ്യൻ നിർമിത ഷിൽ മിസൈലുകളുമാണ് ഈ കരാറിലൂടെ ലഭിക്കുക.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡുമായാണ് (എച്ച്എഎൽ) 2901 കോടി രൂപയുടെ ഹെലികോപ്റ്റർ കരാർ ഒപ്പിട്ടിരിക്കുന്നത്. ഇരട്ട എൻജിനുള്ള ഈ ഹെലികോപ്റ്ററുകൾ തീരദേശ നിരീക്ഷണത്തിനും കടലിലെ രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കും. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം.
ഇന്ത്യൻ നാവികസേനയുടെ വ്യോമ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി 2182 കോടി രൂപയുടെ രണ്ടാമത്തെ കരാർ റഷ്യൻ ഏജൻസിയായ റോസോബോറോണെക്സ്പോർട്ടുമായി ഒപ്പിട്ടു.
ഉപരിതലത്തിൽനിന്ന് വായുവിലേക്ക് ലംബമായി വിക്ഷേപിക്കാവുന്ന ഷിൽ മിസൈലുകൾ വ്യോമാക്രമണങ്ങളിൽനിന്ന് നാവികസേനയുടെ യുദ്ധക്കപ്പലുകളെ സംരക്ഷിക്കും. ഏത് കാലാവസ്ഥയിലും അതിവേഗത്തിൽ പ്രതികരിക്കാൻ ശേഷിയുള്ളവയാണിത്.
National
ന്യൂഡൽഹി: തുടർച്ചയായ ബോംബ് ഭീഷണി ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മെട്രോ സ്റ്റേഷനുകൾ ഉൾപ്പടെയുള്ള ഡൽഹിയിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കി.
ഇന്ന് രാവിലെയാണ് ഡൽഹി സെക്രട്ടേറിയറ്റ്, ഡൽഹി അസംബ്ലി, ചെങ്കോട്ട, രണ്ട് സ്കൂളുകൾ എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത്. അന്വേഷണത്തിൽ ഇത് വ്യാജമായിരുന്നുവെന്ന് കണ്ടെത്തി.
ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് ഡൽഹി മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ എല്ലാ പ്രധാന സ്ഥലങ്ങളിലും പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിരുന്നു. "ഡൽഹി ബനേഗ ഖാലിസ്ഥാൻ' എന്ന് എഴുതിയ ഇമെയിലുകളും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഡൽഹി ആർമി സ്കൂൾ, ചെങ്കോട്ട, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
ചെങ്കോട്ടയിൽ രാവിലെ 9.11ന്, ആർമി സ്കൂളിൽ ഉച്ചയ്ക്ക് 1.11 ന്, വിധാൻ സഭയിൽ ഉച്ചയ്ക്ക് 3.11 ന് എന്നിങ്ങനെ സ്ഫോടനങ്ങൾ നടക്കുമെന്നും സന്ദേശത്തിലുണ്ടായിരുന്നു. ഡൽഹിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും ഡൽഹി പോലീസ് സുരക്ഷാ വിന്യാസം ശക്തമാക്കി.
"നഗരത്തിലുടനീളം അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ മെട്രോ സ്റ്റേഷനുകളിലും സുപ്രധാന സ്ഥാപനങ്ങളിലും അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. അട്ടിമറി വിരുദ്ധ പരിശോധനകളും റാൻഡം പരിശോധനകളും നടക്കുന്നുണ്ട്'.-ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ചെങ്കോട്ട, ഡൽഹി സെക്രട്ടേറിയറ്റ്, നിയമസഭാ സമുച്ചയം എന്നിവയുൾപ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ബോംബ് സ്ക്വാഡിനെയും ഡോഗ് സ്ക്വാഡിനെയും വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷാ തയാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി ഡൽഹി മെട്രോയിലെയും മറ്റ് ഏജൻസികളിലെയും ഉദ്യോഗസ്ഥരുമായി ഏകോപന യോഗങ്ങൾ നടത്തിയതായി മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തിരുവനന്തപുരത്ത് എത്തിയത് അതീവരഹസ്യമായി. സംസ്ഥാന ഇന്റലിജന്‍സ് അറിയാതെയാണ് തിരുവനന്തപുരത്ത് വിഎസ്എസ് സിയില്‍ എത്തി അജിത് ഡോവൽ യോഗങ്ങളില്‍ പങ്കെടുത്ത് മടങ്ങിയത്.
ആറോളം യോഗങ്ങളില്‍ പങ്കെടുത്ത ഡോവല്‍ ജനുവരി 22, 23 തീയതികളിലാണ് കേരളത്തിലെത്തിയത്. വിവേകാനന്ദ പാറയിലേക്കുള്ള സന്ദര്‍ശനം എന്ന് ഇന്റലിജന്‍സിനെ അറിയിച്ചായിരുന്നു വരവ്.
നാല് പോലീസുകാര്‍ മാത്രമാണ് ഡോവലിന്റെ സുരക്ഷയ്ക്ക് ഉണ്ടായിരുന്നത്. മഫ്തിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മതിയെന്ന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. പിഎസ്എല്‍വി വിക്ഷേപണത്തില്‍ തുടര്‍ച്ചയായ ഉണ്ടായ പരാജയങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് ഡോവല്‍ എത്തിയതെന്നാണ് സൂചന.
അതീവ രഹസ്യമായി തലസ്ഥാനത്തെത്തി മടങ്ങാനായിരുന്നു തീരുമാനം. ചാര്‍ട്ടേഡ് വിമാനം ഒഴിവാക്കി ഇന്‍ഡിഗോ വിമാനത്തിലായിരുന്നു ഡോവലിന്റെ കേരളത്തിലേക്കുള്ള യാത്ര. 22ന് വിഎസ്എസിസിയില്‍ എത്തിയ അദ്ദേഹം അവിടെ തങ്ങിയാണ് യോഗങ്ങളില്‍ പങ്കെടുത്തത്.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ സുരക്ഷ വർധിപ്പിക്കാൻ നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ സ്മാർട്ട് ഗ്ലാസുകൾ ആദ്യമായി വിന്യസിക്കാൻ ഡൽഹി പോലീസ്.
കണ്ണിൽ വച്ചുകഴിഞ്ഞാൽ സംശയാസ്പദമായ ആളുകളെ ആൾക്കൂട്ടത്തിനിടയിൽനിന്നു കണ്ടെത്താൻ കഴിയുന്നതാണ് സ്മാർട്ട് ഗ്ലാസുകൾ. മുഖം തിരിച്ചറിയുന്ന ഒരു സോഫ്റ്റ്വേറും തെർമൽ ഇമേജിംഗ് സാങ്കേതികവിദ്യയും വഴിയാണ് സ്ഥിരം കുറ്റവാളികളായ ആളുകളെ ആൾക്കൂട്ടത്തിനിടയിൽനിന്നു കണ്ടെത്താൻ സ്മാർട്ട് ഗ്ലാസുകൾ പോലീസിനെ സഹായിക്കുന്നത്.
ഒരു ഇന്ത്യൻ കന്പനി രൂപകല്പന ചെയ്ത ഈ ഗ്ലാസുകൾ പ്രഖ്യാപിത കുറ്റവാളികളുടെയും സംശയാസ്പദമായ കുറ്റവാളികളുടെയും രേഖകളടങ്ങുന്ന പോലീസിന്റെ ഡാറ്റാബേസുമായി ബന്ധിപ്പിക്കപ്പെട്ടവയാണ്.
ഫീൽഡിൽ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളുമായി കണ്ണടകളെ ബന്ധിപ്പിച്ചിട്ടുണ്ട്. ഒരാളെ സ്കാൻ ചെയ്യുന്പോൾ അവരുടെ മുഖം പോലീസ് ഡാറ്റാബേസുമായി താരതമ്യം ചെയ്താണ് ഉപകരണം കുറ്റവാളികളെ കണ്ടെത്തുക.
ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളുടെ മുഖവുമായുള്ള പൊരുത്തം 60 ശതമാനത്തിനു മുകളിലാണെങ്കിൽ സിസ്റ്റം ചുവപ്പ് സിഗ്നലിലൂടെ പോലീസിന് മുന്നറിയിപ്പ് നൽകും. ക്രിമിനൽ പശ്ചാത്തലമില്ലാത്ത ആളാണെങ്കിൽ പച്ച നിറത്തിലായിരിക്കും സിഗ്നൽ.
District News
പേരൂര്‍ക്കട: കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനിലെ സെക്യൂരിറ്റി കാബിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. കളക്ടറേറ്റില്‍ ജോലി ചെയ്യുന്ന നാലു സുരക്ഷാജീവനക്കാര്‍ക്കുള്ള വിശ്രമകേന്ദ്രം എന്ന നിലയിലാണ് സെക്യൂരിറ്റി കാബിന് നിര്‍മിച്ചിരിക്കുന്നത്.
കളക്ടറേറ്റ് പ്രവേശന കവാടത്തിനു സമീപത്തായാണു കാബിൽ നിർമിച്ചത്. വിശ്രമസങ്കേതത്തില്‍ ഫാനും ആഹാര സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും ചായ, കോഫി എന്നിവ നിര്‍മിക്കുന്നതിനുമായുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കളക്ടറേറ്റിന്റെ പ്രവേശന കവാടത്തിനു സമീപം ഒരു മേശയും കസേരയും മാത്രമായിരുന്നു ഇതുവരെ സുരക്ഷാജീവനക്കാര്‍ക്ക് ആശ്രയമായി ഉണ്ടായിരുന്നത്. പകുതിവഴിയില്‍ നിര്‍മാണം നിലച്ചിരുന്ന കാബിന്റെ നിർമാണം ഒരാഴ്ച മുമ്പാണ് പൂര്‍ത്തീകരിച്ചത്.
District News
പേരൂര്‍ക്കട: സുരക്ഷാ പരിശോധനയുടെ ഭാഗമായി തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്രിമിനല്‍ക്കേസ് പ്രതികള്‍ പിടിയിലായി.
സ്റ്റേഷനുകളുടെ അതിര്‍ത്തികള്‍, കോളനികള്‍, ആളൊഴിഞ്ഞ പ്രദേശങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയ കേന്ദ്രീകരിച്ചാണ് പോലീസ് സംഘം അന്വേഷണം നടത്തിയത്. 49 വാറണ്ടു കേസ് പ്രതികളും 21 എല്‍പി വാറണ്ട് കേസ് പ്രതികളും പിടിയിലായിട്ടുണ്ട്. ലഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട 42 കേസുകളും അബ്കാരിയുമായി ബന്ധപ്പെട്ടുള്ള 57 കേസുകളും രജിസ്റ്റര്‍ ചെയ്തു.
വാഹനപരിശോധനയില്‍ 915 വാഹനങ്ങളും പിടികൂടിയിട്ടുണ്ട്.
District News
ഇടുക്കി: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. തീർഥാടകരുടെ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്താൻ 1500ൽ അധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണം, അടിയന്തര സേവനം, ശുചിത്വം, ആരോഗ്യ സൗകര്യങ്ങൾ, കുടിവെള്ളം എന്നിവ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഉറപ്പാക്കി.
ഗതാഗതത്തിരക്ക് നിയന്ത്രിക്കാൻ കുമളി, കന്പംമെട്ട് പാതകളിൽ ഓരോ ജംഗ്ഷനിലും കൂടുതൽ പോലീസിനെ നിയോഗിക്കും. പുല്ലുമേട് ഭാഗത്ത് അപകടകരമായ സ്ഥലങ്ങളിൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. റവന്യു വകുപ്പിന്റെ സഹകരണത്തോടെ അക്സ ലൈറ്റുകൾ സ്ഥാപിക്കും. കോഴിക്കാനം, പുല്ലുമേട് ഭാഗത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. കാനന പാതയിൽ ഓരോ കിലോമീറ്ററിലും പോയിന്റ് ഡ്യൂട്ടിക്കായി വനം വകുപ്പ് ഉദ്യോഗസ്ഥരെയും പുല്ലുമേട്, കോഴിക്കാനം എന്നിവിടങ്ങളിൽ എലിഫന്റ് സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.
അപകടകരമായ സ്ഥലങ്ങളിൽ ഉറപ്പുള്ള ബാരിക്കേഡ് സ്ഥാപിച്ചു. സ്ട്രീറ്റ് ലൈറ്റ്, കുടിവെള്ളം, ശുചിമുറി സൗകര്യം എന്നിവ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉറപ്പാക്കിയിട്ടുണ്ട്.
കുമളി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ കണ്ട്രോൾ റൂം തുറന്നു. സുഗമമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും എൻഎച്ച്, പൊതുമരാമത്ത് വിഭാഗത്തിന് നിർദേശം നൽകി. മകരവിളക്ക് ദിവസമായ ഇന്ന് കുമളി- കോഴിക്കാനം റൂട്ടിൽ രാവിലെ ആറു മുതൽ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ സജ്ജീകരിച്ചിട്ടുണ്ട്.
മകരവിളക്ക് ഡ്യൂട്ടിക്ക് എത്തുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങൾക്കായി പ്രത്യേക പാർക്കിംഗ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. സുഗമമായ ദർശനത്തിന് തീർഥാടകർ സേനാംഗങ്ങളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ പറഞ്ഞു.
District News
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ജില്ലയിലെ തിരുനെല്ലി, നൂൽപ്പുഴ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ കുടിവെള്ളമില്ലാത്ത ആദിവാസി ഭവനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയായ ഉന്നതി ജൽ സുരക്ഷ പദ്ധതിയുടെ നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്ത്തല വിവര ശേഖരണം ആഭിച്ചു.
വിവരശേഖരണത്തിന്റെ ഉദ്ഘാടനം കുമിഴി ഉന്നതിയിൽ നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ നിർവഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു.
മൂന്ന് വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിൽ നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ മായിക്കര, മാടകുന്ന്, അബേദ്കർ മണലിമൂല, മാടപ്പുര, ഓടാൻകൊല്ലി, കോളൂർ എന്നീ ഉന്നതികളിലാണ് കുടിവെള്ള വിതരണ പദ്ധതികൾ നടപ്പാക്കുക.
കുടിവെള്ള പദ്ധതികൾക്ക് പുറമെ പരിശീലനങ്ങൾ, വരുമാന വർധക പരിപാടികൾ, ജൈവ പച്ചക്കറി കൃഷി വ്യാപനം, ഉന്നതികളിലെ മലിനജല സംസ്കരണം എന്നിവയും നടപ്പാക്കും. ഈ പദ്ധതിയുമായി ബന്ധപ്പെടുത്തി ഗുണഭോക്താക്കളുടെയും ഉന്നതികളുടെയും വിവര ശേഖരണമാണ് നടത്തുന്നത്.
വിവര ശേഖരണത്തിന് നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, സീനിയർ എൻജനീയർ തോമസ് സെബാസ്റ്റ്യൻ, ടീം ലീഡർ ദീപു ജോസഫ്, നൂൽപ്പുഴ പ്രോജക്ട് ഹെഡ് കെ.സി. ബിജു, ജൂണിയർ എൻജിനീയർ നീരജ സുരേന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ നിമിഷ മോൻസി, ലിജ കുര്യാക്കോസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
നീരുറവ സുരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് സോഷ്യൽ ഓഡിറ്റ് ബോർഡ് സ്ഥാപിച്ചു. പദ്ധതിയുടെ കാര്യക്ഷമവും സുതാര്യവുമായ നിർവഹണം ലക്ഷ്യം വച്ചാണ് സോഷ്യൽ സോഷ്യൽ ഓഡിറ്റ് ബോർഡ് സ്ഥാപിച്ചത്.
ബോർഡിന്റെ അനാച്ഛാദനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, നബാർഡ് ജില്ലാ മാനേജർ ആർ. ആനന്ദ് എന്നിവർ ചേർന്ന് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജിൽസണ്‍ തൂപ്പുംകര, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, ജില്ലാ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് സീനിയർ സയന്റിസ്റ്റ് എം. രവി, എടവക ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഷിൽസണ്‍ മാത്യു, ജെസി വർഗീസ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, ജില്ലാ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് റിസർച്ച് അസോസിയേറ്റ് പി. അഖിൽ, ഫീൽഡ് അസോസിയേറ്റ് പി.പി. ആന്റണി, പുലിക്കാട് നീർത്തട വികസന സമിതി പ്രസിഡന്റ് കെ.ജെ. വർഗീസ്, സെക്രട്ടറി പി.ജെ. സിനോജ്, കൃഷിവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ കെ. മമ്മൂട്ടി, മധുവനം ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ചെയർമാൻ എൻ.ജെ. ചാക്കോ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോജക്ട് കോഓർഡിനേറ്റർമാരായ ദീപു ജോസഫ്, ജാൻസി ജിജോ, അശ്വിൻ പീറ്റർ, നീർത്തട വികസന സമിതി അംഗങ്ങൾ, നീർത്തട സമൂഹം എന്നിവർ പങ്കെടുത്തു.
Kerala
ആലപ്പുഴ: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ എഡിഎം ആശാ സി. ഏബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ തീരുമാനം.
ജനുവരി 10 മുതൽ 27 വരെയാണ് തിരുനാൾ. ഈ ദിവസങ്ങളിൽ ബീച്ചിലും പരിസരങ്ങളിലും സുരക്ഷയ്ക്കായി മഫ്തി പോലീസിനെ വിന്യസിക്കാനും വ്യാപാരികൾക്കായി പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് എഡിഎം നിർദ്ദേശം നൽകി.
തിരക്ക് നിയന്ത്രിക്കുന്നതിന് ചേർത്തലയിൽ നിന്നും വരുന്ന വാഹനങ്ങൾ പിഎച്ച്സിയുടെ മുന്നിലുള്ള മൈതാനത്തും ആലപ്പുഴയിൽ നിന്നു വരുന്ന വാഹനങ്ങൾ സെന്റ് ജോർജ് പള്ളി മൈതാനത്തും പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. തീർഥാടകരുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിദിന അണുനശീകരണവും ഫോഗിംഗും നടപ്പാക്കും.
പ്രധാന തിരുനാൾ ദിനങ്ങളായ ജനുവരി ഒമ്പത്, 17, 18, 19, 20, 27 എന്നീ ദിവസങ്ങളിൽ റവന്യൂ, പോലീസ്, എക്സൈസ്, ഹെൽത്ത്, കെഎസ്ആർടിസി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ഫോഴ്സ്, ലൈഫ് ഗാർഡ് എന്നിവ ഉൾപ്പെടുത്തി രൂപീകരിച്ച ഏകോപന സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനും തീരുമാനിച്ചു.
Kerala
കൊച്ചി: കൊച്ചിക്ക് ഇന്ന് ഉറക്കമില്ലാത്ത രാവ്. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് പുതുവര്‍ഷത്തിന്റെ പ്രധാന ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയിലേക്ക് എത്തുന്നത്. കൊച്ചിന് കാര്‍ണിവലിന് എത്തുന്നവര്‍ക്കായി അതീവ സുരക്ഷയൊരുക്കിയിരിക്കുകയാണ് കൊച്ചി സിറ്റി പോലീസ്. 1,200 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ഇന്ന് ഡ്യൂട്ടിക്ക് ഇറങ്ങുന്നത്. ഇതില്‍ 13 ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും 28 ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടും.
കൊച്ചിന് കാര്‍ണിവലിനോടനുബന്ധിച്ച് പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരത്ത് പാര്‍ക്കിംഗ് നിരോധിക്കും. ഇന്ന് ഉച്ചക്ക് രണ്ടിന് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. റോഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കി നിര്‍ദിഷ്ട പാര്‍ക്കിംഗ് മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. ഫോര്‍ട്ട്കൊച്ചിക്ക് പുറമേ ആഘോഷം നടക്കുന്ന ഇടങ്ങളിലെല്ലാം സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊച്ചുകുട്ടികളെ കാര്‍ണിവലിന് കൊണ്ടുവരുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മേയര്‍ വി.കെ. മിനിമോള്‍ പറഞ്ഞു. കൊച്ചി കോര്പറേഷന്, അഗ്നി രക്ഷാസേന, ആരോഗ്യവകുപ്പ്, കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ് ഉടമകള്‍, പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി, ആര്‍ടിഒ, വാട്ടര്‍ മെട്രോ തുടങ്ങി നിരവധി വകുപ്പുകള്‍ കൂട്ടായാണ് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നത്.
വൈപ്പിന്‍ ഭാഗത്തു നിന്നും റോറോ ജങ്കാര്‍ വഴി ഫോര്‍ട്ട്കൊച്ചിയിലേക്ക് വാഹനങ്ങള്‍ വൈകിട്ട് നാല് വരെയും ആളുകളെ ഏഴ് വരെയും മാത്രമേ കടത്തിവിടുകയുള്ളൂ. അതിനുശേഷം ഫോര്‍ട്ട്കൊച്ചിയില്‍ നിന്നും മടങ്ങുന്നവര്‍ക്ക് മാത്രമേ റോ-റോ ജങ്കാര്‍ സൗകര്യം ഉണ്ടാവുകയുള്ളൂ. വൈപ്പിനില്‍ നിന്നും ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ബസുകള്‍ പുലര്‍ച്ചെ മൂന്നു വരെ സര്‍വീസ് നടത്തും. മെട്രോ റെയില്‍ പുലര്‍ച്ചെ രണ്ട് വരെയും വാട്ടര്‍ മെട്രോ പുലര്‍ച്ചെ നാലുവരെയും പ്രവര്‍ത്തിക്കും. കൂടാതെ കൊച്ചി ഫീഡര്‍ ബസുകളുടെ സേവനവും ലഭ്യമായിരിക്കും. തിരക്ക് കണക്കിലെടുത്ത് ബയോ ടോയ്ലറ്റ് സംവിധാനങ്ങളും മെഡിക്കല്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
District News
കോടഞ്ചേരി: പതങ്കയം വെള്ളച്ചാട്ടം കാണാൻ എത്തുന്ന സഞ്ചാരികൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാനായി നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ പറഞ്ഞു.
പുതുതായി പരിശീലനം നൽകിയ ലൈഫ് ഗാർഡുകളെ നിയമിക്കാനും പുഴയിൽ ഇറങ്ങുന്ന സഞ്ചാരികൾക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമാക്കാനും വേണ്ട നടപടികൾ വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് അന്നക്കുട്ടി ദേവസ്യ പതങ്കയം വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ചശേഷം പറഞ്ഞു.
പഞ്ചായത്ത് മെംബർമാരായ ശിവദാസൻ താഴെ പാലാട്ട്, വിൻസന്റ് വടക്കേമുറിയിൽ, വിൽസൺ തറപ്പേൽ, ജിജി എലുവാലുങ്കൽ, മിനി സണ്ണി, റീന കക്കുഴി, പ്രദേശവാസികളായ ജയിംസ് കിഴക്കുംകര, ബെന്നി മറ്റപ്പള്ളി, മാത്തുക്കുട്ടി പന്തംമാക്കൽ, ബാബു കോഴാമല എന്നിവർ പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നു.
International
ധാക്ക: ഇന്ത്യാ വിരുദ്ധനും വിദ്യാർഥി നേതാവുമായ ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്നുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ സിൽഹെറ്റിലുള്ള ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിനും വീസ കേന്ദ്രത്തിനും സുരക്ഷ ശക്തമാക്കി.
സാഹചര്യം ചൂഷണം ചെയ്യാൻ മൂന്നാമതൊരു കക്ഷിയെ അനുവദിക്കാതിരിക്കാനാണ് സുരക്ഷ ശക്തമാക്കിയതെന്ന് സിൽഹെറ്റ് മെട്രോപൊളിറ്റൻ പോലീസ് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (മീഡിയ) സൈഫുൽ ഇസ്ലാം പറഞ്ഞു.
അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ വസതിക്കും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇങ്ക്വിലാബ് മഞ്ച നേതാവ് ഹാദിയുടെ മരണത്തെത്തുടർന്ന്, അസിസ്റ്റന്റ് ഹൈക്കമ്മീഷണർ ഓഫീസ് ഉപരോധിക്കുമെന്ന് ഗാനോ ഒധികർ പരിഷത്ത് പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ ചിറ്റഗോംഗിലെ ഇന്ത്യൻ വീസ അപേക്ഷാ കേന്ദ്രം (ഐവിഎസി) പ്രവർത്തനം നിർത്തിവച്ചു. സുരക്ഷാ സാഹചര്യം മുൻനിർത്തിയാണ് നടപടി. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം വീസ സെന്റർ വീണ്ടും തുറക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്ന് ഐവിഎസി പ്രസ്താവനയിൽ പറഞ്ഞു.
ധാക്ക, ഖുൽന, രാജ്ഷാഹി എന്നീ അഞ്ച് കേന്ദ്രങ്ങളും, ചാറ്റഗോംഗ്, സിൽഹെറ്റ് എന്നീ കേന്ദ്രങ്ങളുമാണ് ഐവിഎസി നടത്തുന്നത്.
അതേസമയം കഴിഞ്ഞ ദിവസം അടച്ച ധാക്കയിലെ വീസ അപേക്ഷാ കേന്ദ്രം പ്രവർത്തനം പുനരാരംഭിച്ചു.
Kerala
ശബരിമല: ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി കേരള പോലീസ്, സിആർപിഎഫ് - ആർഎഎഫ്, എൻഡിആർഎഫ് , ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ്, സ്പെഷൽ ബ്രാഞ്ച് എന്നീ സേനാ വിഭാഗങ്ങൾ സംയുക്തമായി റൂട്ട് മാർച്ച് നടത്തി. ചില സംഘടനകൾ ബാബറി ദിനാചരണം ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ക്രമീകരണങ്ങൾ.
ഇന്നലെയും ഇന്നുമായാണ് അധിക സുരക്ഷാ ക്രമീകരണങ്ങളെന്ന് പോലീസ് സ്പെഷൽ ഓഫീസർ ആർ. ശ്രീകുമാർ അറിയിച്ചു. രാത്രി നട അടച്ചു കഴിഞ്ഞാൽ ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കില്ല. നടയടച്ച ശേഷം വരുന്ന ഭക്തർക്ക് നടപ്പന്തലിലെ ക്യൂവിൽ കാത്തുനിൽക്കാം, പിറ്റേന്ന് രാവിലെ മാത്രമേ പടി കയറാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
International
പാരീസ്: രാജ്യത്തെ ലൂവ്റ് മ്യൂസിയത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ ആധുനിക കാലത്തിന് ചേർന്നവയല്ലെന്ന് സ്ഥലം സന്ദർശിച്ച ഫ്രഞ്ച് സെനറ്റർമാരുടെ സംഘം. 21-ാം നൂറ്റാണ്ടിനു പാകമാകുംവിധം സുരക്ഷാസന്നാഹങ്ങൾ നന്നാകേണ്ടതുണ്ടെന്നും അവർ നിരീക്ഷിച്ചു.
ഈ മാസം 19ന് മ്യൂസിയത്തിൽ നടന്ന മോഷണത്തിൽ, 88 മില്യൺ യൂറോ വിലമതിക്കുന്ന രത്നങ്ങൾ കൈക്കലാക്കാൻ മോഷ്ടാക്കൾക്കു വേണ്ടിവന്നത് വെറും എട്ട് മിനിറ്റായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച അറസ്റ്റിലായ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഔട്ട്ഡോർ കാമറകളുടെ കാര്യത്തിൽ പോരായ്മകളുണ്ടായെന്നും രഹസ്യാത്മകത നിലനിർത്തേണ്ടതിനാൽ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും സെനറ്റർ ലോറന്റ് ലഫൊൺ പറഞ്ഞു. മ്യൂസിയം പുതുക്കിപ്പണിയാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
പത്ത് വർഷം നീണ്ടുനിൽക്കുന്ന ‘ലൂവ്റ് ന്യൂ റിനൈസൻസ്’ പദ്ധതി ഈ വർഷത്തിന്റെ തുടക്കത്തിൽ ആരംഭിച്ചിരുന്നു. 800 മില്യൺ യൂറോ ചെലവു വരുന്ന നവീകരണ പ്രവൃത്തികളാണ് 2031ഒാടെ പൂർത്തിയാകുന്ന തരത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്.
National
ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയ്യുടെ ചെന്നൈയിലെ വസതിയില്‍ ഗുരുതരമായ സുരക്ഷാവീഴ്ച. വൈ കാറ്റഗറി സുരക്ഷ ഭേദിച്ച് യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറി. സമീപത്തെ മരത്തില്‍ കയറിയാണ് യുവാവ് വീടിന്റെ ടെറസിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
ടെറസിലെത്തിയ വിജയ് തന്നെയാണ് അതിക്രമിച്ചു കയറിയ യുവാവിനെ ആദ്യം കണ്ടത്. വിജയ് ഉടന്‍ തന്നെ യുവാവിനെ താഴേക്ക് ഇറക്കി പോലീസിനെ വിവരമറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
അതിക്രമിച്ചു കയറിയത് മധുരാന്തകം സ്വദേശിയായ രാജയുടെ മകനായ അരുണ്‍ എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞു. തുടരന്വേഷണത്തില്‍ ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കണ്ടെത്തി. ഇയാളെ കൂടുതല്‍ ചികിത്സയ്ക്കായി കിഴ്പോക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
National
ന്യൂഡൽഹി: പാര്‍ലമെന്റിൽ സുരക്ഷാവീഴ്ച. മതിൽ ചാടിക്കടന്ന് പാർലമെന്റ് വളപ്പിൽ പ്രവേശിച്ച യുവാവിനെ സുരക്ഷാ ജീവനക്കാർ പിടികൂടി. ഇന്നു പുലർച്ചെ 5.50 ഓടെയായിരുന്നു സംഭവം.
യുവാവ് മരത്തിൽ കയറിയശേഷം മതിൽ ചാടിക്കടന്ന് പാർലമെന്റിലേക്ക് പ്രവേശിക്കുകയായിരുന്നു. ഗരുഡ ഗേറ്റിലെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയെന്നാണ് വിവരം.
റെയിൽ ഭവന്റെ ഭാഗത്തു നിന്നാണ് ഇയാൾ മതിൽ ചാടിക്കടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉത്തർപ്രദേശ് സ്വദേശിയായ 20 വയസുകാരനാണ് പിടിയിലായത്.
ഗുജറാത്തിലെ ഒരു കടയിൽ ജോലിക്കാരനാണ്. ഇയാളുടെ കൈവശം ആയുധങ്ങളോ മറ്റു സംശയാസ്പദമായ വസ്തുക്കളോ ഇല്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതി മാനസ്സിക പ്രശ്നമുള്ളയാളാണെന്ന് സംശയമുള്ളതായും ഉദ്യോഗസ്ഥൻ അറിയിച്ചു.