കൊല്ലം: കൊല്ലം കമ്മിഷണർ ഓഫീസിന് മുന്നിൽ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് തക്കല സ്വദേശി വിജുവാണ് പിടിയിലായത്. രാജേന്ദ്രൻ എന്ന വയോധികൻ ആയിരുന്നു കൊല്ലപ്പെട്ടത്.
മേയ് 24ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തമിഴ്നാട് വാൽപാറയിൽനിന്നാണ് പ്രതിയെ സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്.
പിടിയിലായ വിജു സീരിയൽ കില്ലർ ആണോയെന്നു പോലീസ് സംശയിക്കുന്നു. ഏപ്രിൽ 19ന് നടന്ന സമാനമായ മറ്റൊരു കേസിലും ഇയാൾ പ്രതിയാണെന്നു പോലീസ് സംശയിക്കുന്നുണ്ട്. ഏപ്രിലിൽ കൊല്ലപ്പെട്ട വയോധികനും കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നയാളാണ്.
രണ്ടു കേസുകളിലെയും സമാനതകളാണ് പ്രതി ഇയാൾ തന്നെയാണോയെന്നു സംശയിക്കാൻ കാരണം. നിലവിൽ രണ്ടാമത്തെ കൊലപാതക കേസിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മറ്റേ കേസിലും വ്യക്തത വരുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.