മുംബൈ: 2026ൽ അദാനി പവറിന്റെ ഓഹരിവിലയിൽ 68 ശതമാനത്തോളം വർധനയുണ്ടായി. ഈ വലിയ മുന്നേറ്റത്തോടെ കന്പനിയുടെ ആകെ വിപണി മൂല്യം ഐടി വന്പന്മാരായ ഇൻഫോസിസിനേക്കാൾ മുകളിലെത്തി.
അദാനി പവറിന്റെ വിപണി മൂലധനം നിലവിൽ ഏകദേശം 4.85 ലക്ഷം കോടി രൂപയാണ്. ഇൻഫോസിസിന്റേത് 4.72 ലക്ഷം കോടി രൂപയ്ക്കടുത്താണ്. ഈ മാറ്റത്തോടെ ഇൻഫോസിസിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിപണി മൂല്യമുള്ള കന്പനികളുടെ പട്ടികയിൽ 11-ാം സ്ഥാനം അദാനി പവർ സ്വന്തമാക്കി.
ഇന്നലെ കന്പനിയുടെ ഓഹരിവില എൻഎസ്ഇയിൽ മൂന്നു ശതമാനത്തിനടുത്ത് ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 252 രൂപയിലെത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അദാനി പവറിന്റെ ഓഹരികൾ 13 ശതമാനത്തിലധികം ഉയരുകയും കഴിഞ്ഞ ഒരു വർഷത്തിനിടെ 126 ശതമാനം ലാഭം നൽകുകയും ചെയ്തു. ദീർഘകാലയളവ് നോക്കിയാൽ കഴിഞ്ഞ മൂന്നു വർഷം കൊണ്ട് 384 ശതമാനവും അഞ്ചു വർഷം കൊണ്ട് 1213 ശതമാനവുമെന്ന ശ്രദ്ധേയമായ നേട്ടവും ഈ ഓഹരി കൈവരിച്ചിട്ടുണ്ട്.
സാധാരണയായി കയറ്റുമതിയെ ആശ്രയിക്കുന്ന ഐടി കന്പനികൾക്ക് ഗുണം ചെയ്യാറുള്ള രൂപയുടെ മൂല്യത്തകർച്ചയുണ്ടായിട്ടും മുൻനിര കന്പനിയായ ഇൻഫോസിസിന്റെ ഓഹരികളിൽ 2026ൽ ഇതുവരെ ഏതാണ് 29 ശതമാനം ഇടിവ് രേഖപ്പെടുത്തി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇൻഫോസിസിന്റെ ഓഹരി വിലയിൽ മൂന്നു ശതമാനത്തോളം ഇടിവുണ്ടായി. കഴിഞ്ഞ ഒരു വർഷത്തെ കണക്കെടുത്താൽ ഏകദേശം 26 ശതമാനം താഴ്ചയാണുണ്ടായത്. ദീർഘകാലയളവിലേക്ക് നോക്കിയാൽ ഇൻഫോസിസ് ഓഹരികൾ മൂന്നു വർഷത്തിനിടെ 12 ശതമാനവും അഞ്ചു വർഷത്തിനിടെ 17 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
അദാനി പവർ ഓഹരികളുടെ കുതിപ്പിനു പിന്നിൽ
ഉയരുന്ന താപനിലയും ശക്തമായ എൽനിനോ പ്രതിഭാസമുണ്ടാകുമെന്ന പ്രവചനങ്ങളും കാരണം വൈദ്യുതി ആവശ്യകത വൻതോതിൽ വർധിക്കുമെന്ന പ്രതീക്ഷകളാണ് അദാനി പവർ ഓഹരികളുടെ കുതിച്ചുചാട്ടത്തിനു പിന്നിൽ. ഇത് രാജ്യത്തെ പരമാവധി വൈദ്യുതി ഉപഭോഗം വൻതോതിൽ ഉയർത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.