ഇരിങ്ങാലക്കുട: തെരുവുനായ് ക്കളെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടര്‍ നിര്‍മിക്കുന്നതിന് സ്ഥലം നല്കാന് നഗരസഭ താത്പര്യപത്രം ക്ഷണിച്ചതില്‍ സമ്മതമറിയിച്ച് രണ്ടു പേര്. 25 സെന്റില്‍ കുറയാത്ത തണ്ണീര്ത്തടമല്ലാത്ത സ്ഥലം അഞ്ചുവര്‍ഷത്തേക്ക് വിട്ടുനല്‍കാനും പാട്ടക്കരാര്‍ വെക്കുന്നതിനും താത്പര്യമുള്ള സ്ഥലമുടമകളില്നിന്നാണ് പ്രതിമാസ വാടക നിരക്കില്‍ താല്പര്യപത്രം ക്ഷണിച്ചത്. ഈ സ്ഥലങ്ങള്‍ പരിശോധിച്ച് ഷെല്‍ട്ടര്‍ നിര്‍മാണം വേഗത്തിലാക്കുമെന്ന് നഗരസഭ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പൊറത്തിശേരിയില്‍ കിടപ്പുരോഗിയടക്കം മൂന്നുപേര്‍ക്കു തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണു നടപടികള്‍ വേഗത്തിലാക്കുന്നത്. \
ഇരിങ്ങാലക്കുട നഗരസഭ ഒന്നാം വാര്‍ഡിൽ മൂര്‍ക്കനാട് തെരുവുനായ്ക്കളെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി 40 സെന്റ്് സ്ഥലം കണ്ടെത്തുകയും തരംമാറ്റം ലഭിക്കുന്നതനുസരിച്ച് കരാര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കൗണ്‍സില്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ആ സ്ഥലം ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ ഒട്ടും അനുയോജ്യമല്ലെന്നും എല്ലാ മഴക്കാലത്തും വെള്ളം കയറുന്നതും ജനവാസ മേഖലയോടടുത്തുകിടക്കുന്ന പ്രദേശമാണെന്നും അറിയിച്ച് പ്രതിഷേധമുണ്ടായി. കൗണ്‍സില്‍ യോഗത്തില്‍ ഷെല്‍ട്ടര്‍ നിര്‍മാണത്തെ പിന്തുണച്ച എല്‍ഡിഎഫ് പിന്നീട് മൂര്‍ക്കനാട് സ്ഥലം അനുയോ ജ്യമല്ലെന്നറിയിച്ച് രംഗത്തുവന്നു. ഇതേത്തുടര്‍ന്നാണു ഷെല്‍ട്ടര്‍ തുടങ്ങാനുള്ള നഗരസഭ നടപടികള്‍ നിയമവിധേയമാക്കാനുള്ള നടപടിയുടെ ഭാഗമായി താല്പര്യപത്രം ക്ഷണിച്ചത്.