ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ മത്സരം മുറുകുന്നതിനിടയിൽ, ലോകത്തെ ഞെട്ടിക്കുന്ന അടുത്ത എഐ മുന്നേറ്റങ്ങൾ സിലിക്കൺ വാലിയുടെ മാത്രം കുത്തകയായിരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഗവേഷകൻ രംഗത്ത്. ഓപ്പൺഎഐയിലെ മുൻ ഗവേഷകനായ ശ്യാമൾ അനദ്കട് സാൻ ഫ്രാൻസിസ്കോയിൽ നിന്നും ഇന്ത്യയിലേക്ക് താമസം മാറി. ഇന്ത്യയിലെ സാങ്കേതിക ആവാസവ്യവസ്ഥ അതിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നാല് വർഷത്തോളമായി ഓപ്പൺഎഐയിൽ അത്യാധുനിക എഐ സിസ്റ്റങ്ങളുടെ സുരക്ഷയും അവയുടെ പ്രവർത്തനക്ഷമതയും വിലയിരുത്തുന്ന 'അപ്ലൈഡ് ഇവാൽസ്' ടീമിനെ നയിച്ചിരുന്നത് ശ്യാമളായിരുന്നു. ജനറേറ്റീവ് എഐ വിപ്ലവത്തിന്റെ കേന്ദ്രബിന്ദുവായിരുന്നിട്ടും, താൻ വളർന്നുവന്ന നാട്ടിലെ അവസരങ്ങൾ തിരിച്ചറിഞ്ഞാണ് അദ്ദേഹം മടങ്ങിയെത്തിയത്. തന്റെ ഈ മാറ്റത്തെകുറിച്ച് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദേഹം പരസ്യമാക്കിയത്.
ലോകത്തെ ഏറ്റവും സ്വാധീനമുള്ള ടെക് ഹബ്ബായ ബേ ഏരിയ വിടുക എന്നത് ആദ്യമൊരു അസാധാരണ തീരുമാനമായി തോന്നിയെങ്കിലും, പിന്നീട് തന്റെ കാഴ്ചപ്പാട് മാറിയെന്ന് ശ്യാമൾ പറയുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയിലെയും ഏഷ്യാ പസഫിക് മേഖലയിലെയും പ്രമുഖ എഞ്ചിനീയർമാർ, ഗവേഷകർ, സംരംഭകർ എന്നിവരുമായി നടത്തിയ ചർച്ചകൾ ആഗോളതലത്തിൽ മത്സരിക്കാൻ ശേഷിയുള്ള കമ്പനികൾ കെട്ടിപ്പടുക്കാനുള്ള ഇവിടുത്തെ താത്പര്യം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ കഴിവുള്ളവർക്കോ സാങ്കേതിക വിദ്യയ്ക്കോ മൂലധനത്തിനോ യാതൊരു കുറവുമില്ലെന്ന് ശ്യാമൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഒരു വലിയ ആഗോള കമ്പനി കെട്ടിപ്പടുക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന ആത്മവിശ്വാസക്കുറവാണ് പലർക്കുമുള്ള പ്രധാന തടസ്സം. പരമ്പരാഗതമായി വിദേശ ടെക് ഹബ്ബുകളെ മാത്രം നോക്കിക്കണ്ടിരുന്ന ഈ ചിന്താഗതിയിൽ ഇപ്പോൾ വലിയ മാറ്റം വരുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ലോകത്തിലെ ഏറ്റവും ശക്തമായ ഫ്രണ്ടിയർ എഐ മോഡലുകൾ നിർമിക്കുന്നതിൽ യുഎസിനോടും ചൈനയോടും ഇന്ത്യ ഇതുവരെ നേരിട്ട് മത്സരിച്ചു തുടങ്ങിയിട്ടില്ലെങ്കിലും, ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന എഐ ഹബ്ബായി ഇന്ത്യ മാറിയിട്ടുണ്ട്. ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ അമേരിക്കൻ കമ്പനികളും ഡീപ്സീക്ക്, ഷിപു എഐ തുടങ്ങിയ ചൈനീസ് കമ്പനികളും ഫൗണ്ടേഷൻ മോഡലുകളിൽ മുന്നിട്ടുനിൽക്കുമ്പോൾ, ഇന്ത്യ പ്രായോഗിക എഐ അപ്ലിക്കേഷനുകളിലും പ്രാദേശിക ഭാഷാ ഗവേഷണങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.