Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ വിഷയങ്ങൾ ഗൗരവതരമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
വിജിലൻസ് റിപ്പോർട്ടിൽ പേരുള്ളതോ തെളിവ് ലഭിച്ചതോ ആയ എല്ലാ ഉദ്യോഗസ്ഥർക്കെതിരേയും കർശന നടപടി ഉണ്ടാകും. വിജിലൻസിന്റെ തുടർ പരിശോധനകൾക്ക് എല്ലാ പിന്തുണയും നൽകും. കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരേയും ഇടനിലക്കാരായി പ്രവർത്തിച്ച റിട്ടയേഡ് ഉദ്യോഗസ്ഥർക്കെതിരേയും നിയമനടപടികൾ സ്വീകരിക്കും. വകുപ്പ് തലത്തിൽ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കും.
അഴിമതിക്ക് വഴിവച്ച എല്ലാ ഫയലുകളും നടപടിക്രമങ്ങളും വിശദമായി പരിശോധിക്കും. അപേക്ഷകൾ വൈകിക്കുന്നതു തടയാൻ സമയപരിധി നിശ്ചയിച്ച് നടപടിക്രമങ്ങൾ പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിന്റെ നിലപാട് സുപ്രീംകോടതിയിൽ ഫയൽ ചെയ്തതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
കേസ് അടുത്തയാഴ്ച കോടതി പരിഗണിക്കും. ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ തീർപ്പാകാതെയുള്ള ഹർജികൾ പരിഗണനയ്ക്കു വരാതിരുന്നതിനെത്തുടർന്ന് വിഷയം സ്റ്റാൻഡിംഗ് കോണ്‍സൽ സി.കെ. ശശി പരാമർശിച്ചതിനെത്തുടർന്നാണു കോടതി നടപടി.
ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, അരവിന്ദ് കുമാർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സുപ്രീംകോടതിയുടെ വെബ്സൈറ്റ് പ്രകാരം ഈ മാസം 17ന് കേസ് പരിഗണിച്ചേക്കും. കഴിഞ്ഞ മാസം 16ന് ആദ്യം ലിസ്റ്റ് ചെയ്തിരുന്നെങ്കിലും അന്ന് ഹർജി പരിഗണിച്ചിരുന്നില്ല.
ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് മാനേജ്മെന്റിനു നൽകിയ ആനുകൂല്യം മറ്റു മാനേജ്മെന്റുകൾക്കും നൽകണമെന്ന നിലപാട് സുപ്രീംകോടതിയെ അറിയിക്കുമെന്ന് സംസ്ഥാന സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കഴിഞ്ഞമാസം 13നു ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. ഭിന്നശേഷി സംവരണ തസ്തികകൾ ഒഴിച്ചിട്ടശേഷം മറ്റ് അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്ന് എൻഎസ്എസ് മാനേജ്മെന്റിന്റെ ഹർജിയിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ബാക്കി മാനേജ്മെന്റുകളിൽ ഈ തീരുമാനം നടപ്പാക്കുന്നതിൽ പ്രശ്നങ്ങളുണ്ടാകില്ലെന്ന് കോടതിയെ ധരിപ്പിക്കാനായിരിക്കും സംസ്ഥാനത്തിന്റെ ശ്രമം.
Kerala
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനു പാലക്കാട്ട് പ്രൗഢോജ്വല തുടക്കം. മേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
സംസ്ഥാന കായിക-കലോത്സവ മാതൃകയിൽ ശാസ്ത്രോത്സവത്തിലും ഒന്നാംസ്ഥാനം നേടുന്ന ജില്ലയ്ക്ക് അടുത്തവർഷം മുതൽ സ്വർണക്കപ്പ് ഏർപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. മേളയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്കും എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്കുമുള്ള സമ്മാനത്തുകയും വർധിപ്പിക്കും. 14 ജില്ലകളിൽനിന്നായി 8500ഓളം പ്രതിഭകളാണ് ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നത്.
ശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തിപരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണൽ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. മാന്വൽ പരിഷ്കരിച്ചശേഷമുള്ള സന്പൂർണ ശാസ്ത്രോത്സവം ആറു വേദികളിലായാണു നടക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് സ്വാഗതം പറഞ്ഞു. എംഎൽഎമാരായ മമ്മിക്കുട്ടി, അഡ്വ. കെ. ശാന്തകുമാരി, അഡ്വ. എൻ. ഷംസുദീൻ, കെ.ഡി. പ്രസേനൻ, എ. പ്രഭാകരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ജില്ലാ കളക്ടർ മാധവിക്കുട്ടി എന്നിവർ ആശംസകളർപ്പിച്ചു.
സ്കൂളുകളിൽ ഏകീകൃത പ്രാർഥന വേണമെന്ന് മന്ത്രി
പാലക്കാട്: സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ, അണ്‍എയ്ഡഡ് സ്കൂളുകളിലെ പ്രാർഥന ഏകീകരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എല്ലാ സ്കൂളിലും ഒരുപോലെയുള്ള പ്രാർഥന നടപ്പാക്കണം. ചില മതസംഘടനകളുടെ സ്കൂളുകളിൽ പ്രത്യേക പ്രാർഥന നടക്കുന്നുണ്ട്. വിദ്യാർഥിയായതുകൊണ്ടുമാത്രം അതു പാടേണ്ടിവരുന്ന സാഹചര്യമാണുള്ളത്. എല്ലാ സ്കൂളുകളിലും ഒരുപോലെയുള്ള പ്രാർഥന വരണമെന്ന ചർച്ചയ്ക്കു ശാസ്ത്രോത്സവങ്ങൾ തുടക്കമിടണം. മതേതര, ഭരണഘടനാ മൂല്യങ്ങളും ശാസ്ത്രാവബോധവും ഉൾക്കൊള്ളുന്ന പ്രാർഥനകളാണു വേണ്ടതെന്നും മന്ത്രി പറഞ്ഞു.
സുവനീർ കവർചിത്രം പ്രകാശനം ചെയ്തു
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലെ സുവനീർ കവർ ചിത്രം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. വിദ്യാർഥികൾക്കിടയിൽ ഡിജിറ്റൽ ചിത്രമത്സര രീതിയിലാണ് സുവനീർ കവർചിത്രം ക്ഷണിച്ചത്.
ഒന്നാംസ്ഥാനം പാലക്കാട് വാണിയംകുളം ടിആർകെഎച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥി കെ. ആദിത്യൻ കരസ്ഥമാക്കി. സുവനീർ കമ്മിറ്റി നൽകുന്ന മെമന്റോ മന്ത്രി ആദിത്യനു കൈമാറി. താരാപഥം എന്ന പേരാണ് സുവനീർ കമ്മിറ്റി എഡിറ്റോറിയൽ ബോർഡ് സുവനീറിനു നൽകിയിട്ടുള്ളത്.
ചടങ്ങിൽ സുവനീർ കമ്മിറ്റി കണ്‍വീനർ ഡോ. ഷാഹുൽ ഹമീദ്, കമ്മിറ്റി അംഗങ്ങളായ എം.ടി. ഇർഫാൻ, പി.എ. ഖാദർ, ഡോ.എസ്. സന്തോഷ് കുമാർ, അബ്ദുൾ റസാഖ്, കൃഷ്ണൻ നന്പൂതിരി, ബാബു ആലായൻ, ഫഹദ് കൊന്പത്ത് എന്നിവർ പങ്കെടുത്തു.
Kerala
കണ്ണൂർ: പിഎം ശ്രീ വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ച സംഭവത്തിൽ സിപിഐയുടെ യുവജനസംഘടനാ നേതാക്കൾക്കു പാർട്ടിയുടെ താക്കീത്.
മന്ത്രിയുടെ കോലം കത്തിച്ച സംഭവത്തിൽ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് കണ്ണൂരിലെ എഐവൈഎഫ് നേതാക്കൾക്കു പാർട്ടി താക്കീത് നൽകിയത്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സിപിഎം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സിപിഐ ആസ്ഥാനത്തെത്തി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തുകയാണ്.
ഘടകക്ഷികളെ ഇരുട്ടിൽ നിർത്തിയെടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. 40 ദിവസം കൂടി കഴിഞ്ഞാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പെത്തും. ആറ് മാസം കഴിഞ്ഞാൽ നിർണായക നിയമസഭാ തെരഞ്ഞെടുപ്പും. ഇതോടെയാണ് സിപിഎം അനുനയനീക്കവുമായി രംഗത്തിറങ്ങിയത്.
മൂന്നാം പിണറായി സർക്കാരിനായി സിപിഎം സർവ ശക്തിയിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഈ ഘട്ടത്തിലാണ് മന്ത്രിമാരെ പിൻവലിക്കുന്നതടക്കം കടുത്ത നിലപാട് വേണമെന്ന് സിപിഐ യോഗത്തിൽ ചർച്ച ഉയരുന്നത്. സിപിഎമ്മിനെ നന്ദിഗ്രാം ഓർമ്മിപ്പിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. ഈ സാഹചര്യത്തിൽ കൂടിയാണ് നിർണയക കൂടിക്കാഴ്ച.
Kerala
കണ്ണൂര്‍ : പിഎം ശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എഐവൈ എഫ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ കോലം കത്തിച്ചു. പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധ പരിപാടിയിൽ സിപിഎമ്മിനെതിരേ രൂക്ഷ വിമർശന മുദ്രാവാക്യങ്ങളായിരുന്നു പ്രവർത്തകർ ഉയർത്തിയത്.
കേന്ദ്രം വാഴും ബിജെപിയുടെ വര്‍ഗീയ അജണ്ടയ്ക്ക് സിപിഎം കുട്ടു നിൽക്കുന്നു, നാലു വെള്ളിക്കാശിനു വേണ്ടി ആദർശങ്ങളെ ശിവൻകുട്ടി ഒറ്റിക്കൊടുത്തു എന്നിങ്ങനെയുള്ള മുദ്രാവാക്യം വിളികളും ഉയർന്നു. പ്രതിഷേധ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.വി. സാഗർ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ചതിനൊപ്പം പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളെയും വിമർശിച്ചു.
സിപിഎമ്മിന്റെ കീഴിൽ നിൽക്കേണ്ട ആവശ്യം സിപിഐക്കില്ലെന്നും പാർട്ടിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് ആരായാലും പ്രവർത്തകർ നോക്കി നിൽക്കില്ലെന്നും സാഗർ പറഞ്ഞു. സിപിഐ മന്ത്രിമാരെ മന്ത്രിസഭയിൽ നിന്നും പിൻവലിക്കാൻ നേതൃത്വം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പണത്തിനു വേണ്ടി സിപിഎം കേരളത്തെ ആർഎസ്എസിന് അടിയറി വച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കോലം കത്തിക്കൽ പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. രജീഷ് ഉദ്ഘാടനം ചെയ്തു. കെ.ചന്ദ്രകാന്ത്, സി. ജസ്വന്ത്, കെ.വി.പ്രശോഭ്, പ്രണോയ് വിജയൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് കണ്ണൂർ നഗരത്തിൽ എഐവൈഎഫ് പ്രതിഷേധ പ്രകടനം നടത്തും. രാവിലെ 11ന് സ്റ്റേഡിയം കോർണറിൽ നിന്നാരംഭിക്കുന്ന പ്രകടനം കാൽടെക്സ് ജംഗ്ഷനിൽ സമാപിക്കും.