തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചരണത്തിനായി അഘോരി സ്വാമിമാർ എത്തിയത് പുതിയ രാഷ്ട്രീയ പോരിന് വഴിതുറക്കുന്നു.
ഉത്തർപ്രദേശിൽനിന്നുള്ള അഘോരി സ്വാമിമാരുടെ സാന്നിധ്യത്തെ രൂക്ഷമായ പരിഹാസത്തോടെയാണ് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയും യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥനും നേരിട്ടത്.
നേമം മണ്ഡലത്തിൽ 23 സ്കൂളുകളുണ്ടെന്നും പഠനസമയത്തു നൂറുകണക്കിന് അഘോരി സ്വാമിമാർ നിരത്തിലിറങ്ങിയാൽ കുട്ടികൾ പേടിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഈ ടൈപ്പ് സ്വാമിമാർക്ക് ഇവിടെ വോട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
ബിജെപി സ്ഥാനാർഥി കാണേണ്ടതു സാധാരണക്കാരായ മലയാളികളെയാണെന്നു യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ പ്രതികരിച്ചു. "യോഗി ആദിത്യനാഥിന്റെ നാട്ടിൽനിന്നാണ് സ്വാമിമാർ വന്നതെന്നാണ് കേട്ടത്, അതിൽ കൂടുതൽ ഒന്നും പറയാനില്ല," എന്ന് അദ്ദേഹം പരിഹസിച്ചു.