Kerala
ലബനൻ: ഇസ്രായേൽ സൈനികർക്ക് ഭീഷണിയായി ഹിസ്ബുള്ളയുടെ പുതിയ യുദ്ധതന്ത്രം. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് കൃത്യമായ ലക്ഷ്യസ്ഥാനത്ത് പതിക്കുന്ന ഫൈബർ ഒപ്റ്റിക് ക്വാഡ്കോപ്റ്റർ ഡ്രോണുകളാണ് ഇപ്പോൾ ഇസ്രായേൽ സൈനികർക്ക് ഭീഷണിയായിരിക്കുന്നത്.
സാധാരണ ഡ്രോണുകൾ വയർലെസ് സിഗ്നലുകൾ ഉപയോഗിക്കുമ്പോൾ ഈ ഡ്രോണുകൾ ഓപ്പറേറ്ററുമായി നേരിട്ട് ഒരു ഫൈബർ ഒപ്റ്റിക് കേബിൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു. റേഡിയോ സിഗ്നലുകൾ ഇല്ലാത്തതിനാൽ ഇസ്രായേലിന്റെ ഇലക്ട്രോണിക് ജാമിംഗ് സംവിധാനങ്ങൾക്ക് ഇവയെ തടയാനാകില്ല.
ഇലക്ട്രോണിക് സിഗ്നലുകളുടെ അഭാവം മൂലം ഡ്രോണുകൾ എവിടെ നിന്നാണ് വിക്ഷേപിച്ചതെന്ന് കണ്ടെത്തുക അസാധ്യമാണെന്ന് ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിലെ ഗവേഷകൻ യെഹോഷ്വ കാലിസ്കി പറയുന്നു. ഡ്രോണുകളെ ഓപ്പറേറ്ററുമായി ബന്ധിപ്പിക്കുന്ന കേബിളിന് 15 കിലോമീറ്റർ വരെ നീളമുണ്ടാകാം. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര നേർത്തതും ഭാരം കുറഞ്ഞതുമാണ് ഈ കേബിളുകൾ. ഓപ്പറേറ്റർക്ക് തത്സമയം കൃത്യമായ ദൃശ്യങ്ങൾ ലഭിക്കുന്നതിനാൽ ലക്ഷ്യസ്ഥാനം കൃത്യമായി തകർക്കാൻ സാധിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ച ഹിസ്ബുള്ള പുറത്തുവിട്ട വീഡിയോയിൽ ഈ ഡ്രോണുകളുടെ പ്രഹരശേഷി വ്യക്തമാണ്. ഡ്രോൺ വരുന്നത് ശ്രദ്ധയിൽപ്പെടാത്ത ഇസ്രായേൽ സൈനികർക്കിടയിലേക്കാണ് ഇത് പതിക്കുന്നത്. ആക്രമണത്തിൽ 19 വയസുകാരനായ സർജന്റ് ഇദാൻ ഫൂക്സ് കൊല്ലപ്പെടുകയും നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു. പരിക്കേറ്റവരെ മാറ്റാൻ എത്തിയ ഹെലികോപ്റ്ററിന് നേരെയും ഹിസ്ബുള്ള ഡ്രോണുകൾ അയച്ചു.
National
റായ്പുർ: ഛത്തീസ്ഗഡിലെ കാങ്കറിൽ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഐഇഡി സ്ഫോടനത്തിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കാങ്കർ-നാരായണ്‍പൂര്‍ അതിര്‍ത്തിക്ക് സമീപമാണ് സംഭവം. മാവോയിസ്റ്റുകൾ മുൻപ് സ്ഥാപിച്ചിരുന്ന കുഴിബോബുകൾ നിർവ്വീര്യമാക്കുന്നതിനിടയിൽ പൊട്ടിതെറിക്കുകയായിരുന്നു.
ജില്ലാ റിസർവ് ഗാർഡിലെ ഇൻസ്പെക്ടർ സുഖ്റാം വട്ടി, കോൺസ്റ്റബിൾ കൃഷ്ണ കൊമ്ര, കോൺസ്റ്റബിൾ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് വീരമൃത്യു വരിച്ചത്.
International
വാഷിംഗ്ടൺ: രണ്ടായിരത്തിലധികം യുഎസ് മറൈൻ സേനാംഗങ്ങളുടെ വീട്ടുപേരും വിലാസവും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ഇറാന്റെ പിന്തുണയുള്ള ഹാക്കർ ഗ്രൂപ്പ് ചോർത്തിയതായി റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേർണൽ ആണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
സൈനികരുടെ വ്യക്തിഗത വിവരങ്ങൾ ഹാക്കർമാർ ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് പങ്കുവെച്ചത്. തങ്ങളുടെ "നിരീക്ഷണ പാടവം" തെളിയിക്കാനാണ് ഈ വിവരങ്ങൾ പുറത്തുവിട്ടതെന്നാണ് ഹാക്കർമാർ അവകാശപ്പെടുന്നത്.
സൈനികരുടെ വീട്ടുവിലാസങ്ങൾ പുറത്തുവന്നത് അവരുടെ കുടുംബങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ശത്രുരാജ്യങ്ങളിൽ നിന്നോ ഭീകര സംഘടനകളിൽ നിന്നോ ഇവർക്ക് ഭീഷണി നേരിടാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സൈബർ ആക്രമണത്തിന് പിന്നിൽ ഇറാനുമായി ബന്ധമുള്ള ഹാക്കർ ഗ്രൂപ്പാണെന്നാണ് യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ പ്രാഥമിക നിഗമനം. ഇറാനും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
യുഎസ് പ്രതിരോധ വകുപ്പ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾ ചോർന്ന സൈനികർക്ക് പ്രത്യേക സുരക്ഷാ നിർദേശങ്ങൾ നൽകിയതായും സൈബർ സുരക്ഷ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
International
പോഗ്യാംഗ്: റഷ്യക്കുവേണ്ടി പോരാടവേ യുക്രെയ്ൻ സൈന്യത്തിന്റെ പിടിയിലാകാതിരിക്കാൻ ഗ്രനേഡ് പൊട്ടിച്ചു ജീവനൊടുക്കിയ ഉത്തരകൊറിയൻ സൈനികരെ പ്രശംസിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ.
റഷ്യയിൽ കൊല്ലപ്പെട്ട സൈനികർക്കായി സ്ഥാപിച്ച സ്മാരകം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവേറായി മരിച്ച സൈനികർ ഹീറോകളാണെന്നു കിം കൂട്ടിച്ചേർത്തു.
ശത്രുസേനയുടെ പിടിയിലാകുമെന്ന സാഹചര്യത്തിൽ സ്വയം മരിക്കണമെന്ന സൈനിക നയം ഉത്തരകൊറിയയിൽ നിലവിലുണ്ടെന്നാണു കിമ്മിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.
റഷ്യയിലേക്ക് 15,000 സൈനികരെയാണ് ഉത്തരകൊറിയ അയച്ചത്. ഇതിൽ 6,000 പേർ കൊല്ലപ്പെട്ടതായി അനുമാനിക്കുന്നു.
റഷ്യയിലെ പ്രതിരോധമന്ത്രി ആന്ദ്രെ ബെലുസോവ്, പാർലമെന്റ് സ്പീക്കർ വ്യാച്ചെസ്ലേവ് വോളോഡിൻ എന്നിവർ സ്മാരക ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
International
പ്യോംഗ്യാംഗ്: യുക്രെയ്നിൽ റഷ്യക്ക് വേണ്ടി പോരാടുന്ന ഉത്തരകൊറിയൻ സൈനികർ യുദ്ധക്കളത്തിൽ വെച്ച് ശത്രുക്കളുടെ പിടിയിലാകാതിരിക്കാൻ സ്വയം ജീവനൊടുക്കണമെന്ന ഉത്തരവ് സ്ഥിരീകരിച്ച് ഭരണാധികാരി കിം ജോംഗ് ഉൻ. യുക്രെയ്നിൽ കൊല്ലപ്പെട്ട ഉത്തരകൊറിയൻ സൈനികരുടെ സ്മരണയ്ക്കായി പ്യോംഗ്യാംഗിൽ നിർമിച്ച സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് കിം ഈ വിവാദ പരാമർശം നടത്തിയത്.
രാജ്യത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കാൻ യുദ്ധക്കളത്തിൽ വെച്ച് സ്വയം പൊട്ടിത്തെറിക്കാൻ മടിക്കാത്ത സൈനികരെ കിം ജോംഗ് ഉൻ തന്റെ പ്രസംഗത്തിൽ പ്രശംസിച്ചു. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെയാണ് അവർ വീരമൃത്യു വരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024-ൽ റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനുമായി കിം ഒപ്പിട്ട പ്രതിരോധ കരാറിനെത്തുടർന്ന് ഏകദേശം 10,000-ത്തോളം സൈനികരെയാണ് ഉത്തരകൊറിയ റഷ്യയെ സഹായിക്കാൻ അയച്ചത്.
ഇതിനോടകം ആയിരക്കണക്കിന് ഉത്തരകൊറിയൻ സൈനികർ യുക്രെയ്നിൽ കൊല്ലപ്പെട്ടതായാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളുടെ കണക്ക്. യുക്രെയ്ൻ സൈന്യത്തിന്റെ പിടിയിലായി യുദ്ധത്തടവുകാരാകുന്നതിനേക്കാൾ നല്ലത് ചാവേറുകളായി മരിക്കുന്നതാണെന്ന നയമാണ് ഉത്തരകൊറിയ പിന്തുടരുന്നത്. പിടിയിലായ ഒരു ഉത്തരകൊറിയൻ സൈനികനും യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗവും നേരത്തെ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
International
ടെഹ്റാൻ: അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നതായുള്ള അഭ്യൂഹങ്ങൾക്കിടെ മുന്നൊരുക്കങ്ങൾ നടത്തി ഇറാൻ.
പത്തുലക്ഷം സൈനികരെ അണിനിരത്തി അമേരിക്കയെ പ്രതിരോധിക്കാൻ ഇറാൻ തയാറെടുക്കുകയാണ്.
സൈന്യത്തിൽ ചേരാൻ യുവാക്കൾ റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Kerala
പരവൂര്‍: രാജ്യത്തിനായി ധീരതയ്ക്കുള്ള മെഡലുകള്‍ നേടിയ സൈനികര്‍ക്ക് ആജീവനാന്ത സൗജന്യ റെയില്‍വേ യാത്ര അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു.
സേന മെഡല്‍ ജേതാക്കള്‍ക്കും അവരുടെ പങ്കാളികള്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. മെഡല്‍ ജേതാക്കള്‍ക്കൊപ്പം ഒരാള്‍ക്ക് കൂടി സൗജന്യമായി യാത്ര ചെയ്യാമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
മരണാനന്തര ബഹുമതി ലഭിച്ചവരുടെ കാര്യത്തില്‍, അവരുടെ മാതാപിതാക്കള്‍ക്കോ പങ്കാളിക്കോ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. സ്വീകര്‍ത്താവ് മരണസമയത്ത് അവിവാഹിതനായിരുന്നെങ്കില് മാത്രമേ മാതാപിതാക്കള്‍ക്ക് ഈ സേവനം ലഭ്യമാകൂ. പങ്കാളികള്‍ക്ക് പുനര്‍വിവാഹം ചെയ്യുന്നത് വരെയാണ് ആനുകൂല്യം തുടരുക. ഇന്ത്യന്‍ റെയില്‍വേയുടെ ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് എസി, എസി ചെയര്‍ കാര്‍ എന്നിവയില്‍ ഈ ഇളവ് ലഭ്യമാകും.
ഇത് കൂടാതെ വിരമിച്ച സൈനികര്‍ക്കും അഗ്നിവീര്‍മാര്‍ക്കും റെയില്‍വേയില്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയും സൈന്യവും സംയുക്തമായി ‘സഹകരണ ചട്ടക്കൂട്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സിവിലിയന്‍ ജോലികളിലേക്കുള്ള മാറ്റം സുഗമമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഇതനുസരിച്ച് റെയില്‍വേയിലെ ലെവല്‍- ഒന്ന് തസ്തികകളില്‍ 20 ശതമാനവും ലെവല്‍- രണ്ട് തസ്തികകളില്‍ 10 ശതമാനവും മുന്‍ സൈനികര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വിരമിച്ച അഗ്നിവീര്‍മാര്‍ക്കായി ലെവല്‍- ഒന്നില്‍ 10 ശതമാനവും ലെവല്‍- രണ്ടില്‍ അഞ്ച് ശതമാനവുമാണ് സംവരണം.
2024, 2025 വര്‍ഷങ്ങളിലായി ആകെ 14,788 തസ്തികകളാണ് ഇത്തരത്തില്‍ മാറ്റിവച്ചിരിക്കുന്നത്. ഇതിനു പുറമെ, കരാര്‍ അടിസ്ഥാനത്തില്‍ പോയിന്റ്സ്മാന്മാരായി മുന്‍ സൈനികരെ നിയമിക്കുന്നതിനുള്ള നടപടികളും ഒമ്പത് റെയില്‍വേ ഡിവിഷനുകളില്‍ ആരംഭിച്ചു കഴിഞ്ഞു.
International
ബൊഗോട്ട: കൊളംബിയയിൽ സൈനിക വിമാനം തകർന്ന് വീണ് നിരവധി സൈനികർ മരിച്ചു. 20 സൈനികരെ രക്ഷപ്പെടുത്തി. പെറു അതിർത്തിയോട് ചേർന്നാണ് വിമാനം തകർന്നു വീണത്.
പ്യൂർട്ടോ ലെഗുയിസാമോയിൽനിന്ന് പറന്നുയരുന്നതിനിടെയാണ് അപകടമുണ്ടായത്. 110 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. ഹെർക്കുലീസ് സി 130 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
പ്രതിരോധമന്ത്രി പെഡ്രോ സാഞ്ചസ് സംഭവം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സുരക്ഷാ സേനയിലെ സൈനികരെ വഹിച്ചുകൊണ്ട് പ്യൂർട്ടോ ലെഗുയിസാമോയിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനാപകടമുണ്ടായതെന്ന് സാഞ്ചസ് പറഞ്ഞു.
International
കാബൂൾ: പാക് - അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സൈന്യം അഫ്ഗാനിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു മറുപടിയായി താലിബാൻ നടത്തിയ ആക്രമണത്തിൽ 40 പാക് സൈനികർ കൊല്ലപ്പെട്ടു.
പാക്കിസ്ഥാൻ സൈന്യത്തിന്റെ 15 സുരക്ഷാ പോസ്റ്റുകൾ തങ്ങളുടെ സൈന്യം പിടിച്ചെടുത്തതായും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അവകാശപ്പെട്ടു. ചില പാക്കിസ്ഥാൻ സൈനികരെ ജീവനോടെ പിടികൂടിയിട്ടുണ്ടെന്നും താലിബാൻ അറിയിച്ചു.
താലിബാൻ കരസേനാ മേധാവി ഖാരി ഫസിഹുദ്ദീൻ ഫിത്രത്ത് നേരിട്ടാണ് അതിർത്തിയിലെ സൈനിക നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. നംഗർഹാർ, കുനാർ പ്രവിശ്യകളിലെ പാക് സൈനിക കേന്ദ്രങ്ങളാണ് താലിബാൻ ലക്ഷ്യമിട്ടത്.
രാത്രികാലങ്ങളിൽ ശത്രുവിന്റെ നീക്കങ്ങൾ കണ്ടെത്താൻ അത്യാധുനിക ലേസർ സംവിധാനങ്ങൾ അതിർത്തിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ശത്രു സൈന്യത്തെ അനായാസം തകർക്കാൻ ഇത് സഹായിക്കുമെന്നും താലിബാൻ അവകാശപ്പെട്ടു. എന്നാൽ ആക്രമണത്തെക്കുറിച്ച് പാക് അധികൃതർ പ്രതികരിച്ചിട്ടില്ല.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കിശ്ത്വാഡിലുള്ള സോനാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് സൈനികർക്ക് പരുക്കേറ്റു. സേനയുടെ വൈറ്റ് നൈറ്റ് കോറും ജമ്മു കാഷ്മീർ പോലീസും സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ നടപടികൾക്കിടെ ജയ്ഷെ മുഹമ്മദ് ഭീകരരിൽനിന്ന് വെടിവയ്പുണ്ടായത്.
ഭീകരർ ഗ്രനേഡുകൾ പ്രയോഗിച്ചപ്പോഴാണ് സൈനികർക്കു പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ വൈകിട്ട് അവസാനിച്ചു.
ഈ വർഷം ജമ്മു മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കത്വ ജില്ലയിലെ ബില്ലവാർ പ്രദേശത്തെ കഹോഗിൽ ജനുവരി ഏഴിനും നജോട്ട് മേഖലയിൽ 13 നും ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും പിടികൂടാനായി അമേരിക്ക ഒരുക്കിയത് വൻ യുദ്ധസന്നാഹം.
വിമാനവാഹിനിക്കപ്പലും 11 യുദ്ധക്കപ്പലുകളും എഫ്–35 അടക്കം 150 വിമാനങ്ങളും 15000 സൈനികരെയുമാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. എഫ്–35, എഫ്–22 യുദ്ധവിമാനങ്ങൾ, ബി–1 ബോംബറുകൾ എന്നിങ്ങനെ 150 വിമാനങ്ങൾ 20 താവളങ്ങളിൽനിന്നായി ലക്ഷ്യത്തിലേക്കു പാഞ്ഞു.
യുഎസ് സേനാംഗങ്ങൾക്കാർക്കും പരിക്കില്ലെന്നും കൃത്യതയിലും ആസൂത്രണത്തിലും നടത്തിപ്പിലും ഏറ്റവും മികച്ച ദൗത്യമായിരുന്നെന്നും ജനറൽ ഡാൻ കെയ്ൻ പറഞ്ഞു.
International
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ ഏഴ് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. 13 സൈനികർക്ക് പരിക്കേറ്റു. തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
വടക്കൻ വാരിസ്ഥാനിലെ പാക് സൈനിക ക്യാന്പിനോട് ചേർന്നാണ് ആക്രമണമുണ്ടായത്. ഇതിൽ 13 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക ക്യാന്പിലേക്ക് ഭീകരൻ ഓടിച്ചുകയറ്റിയെന്നാണ് റിപ്പോർട്ടുകൾ.
ക്യാന്പിലേക്ക് കടന്നുകയറി ആക്രമിക്കാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചെന്ന് പാക്കിസ്ഥാൻ അറിയിച്ചു. കഴിഞ്ഞയാഴ്ച കാബൂളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു.
National
ശ്രീനഗർ: തെക്കൻ കാഷ്മീരിലെ കുൽഗാമിൽ ഭീകരർക്കായി സുരക്ഷാസേന നടത്തുന്ന തെരച്ചിൽ "ഓപ്പറേഷൻ അഖാൽ' ഇന്ന് ആറാം ദിനത്തിലേക്കു കടന്നു.
ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തെര ച്ചിൽ. ഓഗസ്റ്റ് ഒന്നിന് സൈന്യത്തിനുനേർക്ക് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർക്കു പരിക്കേറ്റിരുന്നു. പ്രത്യാക്രമണത്തിൽ രണ്ടു ഭീകരരെ വധിച്ചിരുന്നു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിൽ സൈന്യം നടത്തിയ ഓപ്പറേഷൻ മഹാദേവിൽ മൂന്ന് ഭീകരരെ വധിച്ചെന്ന് റിപ്പോർട്ട്. ശ്രീനഗറിലെ മൗണ്ട് മഹാദേവിന് സമീപമുള്ള ലിഡ്വാസിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തവരാണെന്നാണ് സൂചന.
'ഓപ്പറേഷന് മഹാദേവ്' എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിക്ക് തുടക്കംകുറിച്ചതായി സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്സ് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പ് ഡാച്ചിഗാം വനത്തിൽ സൈന്യം സംശയാസ്പദമായ ഒരു സംഭാഷണം ട്രാക്ക് ചെയ്തിരുന്നു. തുടർന്ന് സൈന്യവും ജമ്മു കാഷ്മീർ പോലീസും സിആർപിഎഫും സംയുക്തമായി മുല്‍നാര്‍ മേഖലയില്‍ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.
മറ്റൊരു ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരാണ് വധിക്കപ്പെട്ടതെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തേക്ക് കൂടുതൽ സൈന്യത്തെ അയച്ചതായും ഭീകരരെ കണ്ടെത്തുന്നതിനായി പ്രവർത്തനങ്ങൾ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.