Movies
തന്റെ സംസാരം കൊണ്ട് ആരെയും കൈയിലെടുക്കുന്ന ശൈലിയാണ് ധ്യാൻ ശ്രീനിവാസന്റേത്. ഇപ്പോഴിതാ ധ്യാനും ഉർവശിയും ഒന്നിക്കുന്ന പുതിയ ഹൊറർ ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിൽ ധ്യാൻ പറഞ്ഞ പ്രസംഗം മുഴുവൻ പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു.
അതിലൊരു ഭാഗമായിരുന്നു നവ്യ നായരെക്കുറിച്ച് പറഞ്ഞത്. താൻ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുമ്പോൾ സാരിയുടത്ത് നവ്യ ഉണ്ടാകണമെന്നാണ് ധ്യാൻ തമാശരൂപേണ പറഞ്ഞത്. ഇത് കേട്ട് പൊട്ടിച്ചിരിക്കുന്ന നവ്യയെയും കാണാം.
ദൈവം ചില ആഗ്രഹങ്ങള്‍ അവസാനത്തേക്ക് മാറ്റി വെക്കുമെന്നാണ് പറയുന്നത്. എന്റെ ഇന്റര്‍വ്യു ജീവിതം ആരംഭിക്കുന്നത് നവ്യയോടുള്ള ഇഷ്ടം പറഞ്ഞുകൊണ്ടാണ്. അതിന് ശേഷം നവ്യ കല്യാണം കഴിച്ചു.
നവ്യയ്ക്കിപ്പോള് കല്യാണം കഴിക്കാനായ മകനുണ്ട്. എന്നിട്ടാണ് ഞങ്ങള്‍ ഒരുമിക്കുന്നത്. എങ്കില്‍ പോലും ഞാന്‍ പറയുന്നു, ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് നവ്യ ഉണ്ടാകണം'' എന്നാണ് ധ്യാന്‍ പറഞ്ഞത്.
Kerala
അമ്പലപ്പുഴ: ജി.സുധാകരൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ. തോട്ടപ്പള്ളി ആനന്ദേശ്വരം മലയിൽ തോട് പാടശേഖരത്ത് കൽക്കെട്ട് നിർമാണോദ്ഘാടന വേദിയിലാണ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വൈ. പ്രദീപിന്റെ നേതൃത്വത്തിൽ നാലംഗ സിപിഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്.
തന്റെ പ്രസംഗത്തിൽ കഴിഞ്ഞ ദിവസം നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂളിൽ നടന്ന വിഷയം പരാമർശിച്ചു. ഇതാണ് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ലെന്ന് പറഞ്ഞ് സിപിഎം പ്രവർത്തകർ സുധാകരന്റെ പ്രസംഗം തടസപ്പെടുത്തുകയായിരുന്നു.
എന്നാൽ നിങ്ങൾ എത്ര ഒച്ചപ്പാടുണ്ടാക്കിയാലും താൻ പറയാനുള്ളത് പറയുമെന്ന് സുധാകരൻ പറഞ്ഞു. പിന്നീടും സുധാകരൻ തന്റെ പ്രസംഗം തുടർന്നു. പഞ്ചായത്തംഗം ആർ. രാജി, കൃഷ്ണമ്മ, സോമൻ എന്നിവർ ചേർന്നാണ് പ്രസംഗം തടസപ്പെടുത്തിയത്.
Kerala
തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ പി.കെ. കൃഷ്ണദാസ് നടത്തിയ വിവാദ പ്രസംഗത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകി കെപിസിസി അംഗം അഡ്വ. ജെ.എസ്. അഖിൽ.
ഏപ്രിൽ അഞ്ചിന് കാട്ടാക്കടയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ, മതവിഭാഗങ്ങളെ ലക്ഷ്യമിട്ട് വിദ്വേഷപരവും പ്രകോപനപരവുമായ പ്രസംഗം നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് "പ്രോ-പാക്കിസ്ഥാൻ' ശക്തികൾ നിയന്ത്രണം പിടിക്കുമെന്ന് പറഞ്ഞതോടൊപ്പം, ഹിന്ദു-ക്രിസ്ത്യൻ വനിതകൾ 'ലവ് ജിഹാദ്' വഴി ദുരുപയോഗം ചെയ്യപ്പെടുമെന്ന് ആരോപിച്ചുവെന്നുമാണ് പരാതി.
ഈ പ്രസംഗം സമൂഹത്തിൽ മതവൈരവും ഭിന്നതയും സൃഷ്ടിക്കുന്നതാണെന്നും, തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. ഭാരതീയ ന്യായസംഹിത (ബിഎൻഎസ് 2023) പ്രകാരമുള്ള വകുപ്പുകൾ പ്രകാരം കുറ്റകരമായ പ്രവൃത്തിയാണിതെന്നും ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, 1951ലെ ജനപ്രതിനിധി നിയമത്തിലെ മതം, ജാതി, വർഗം തുടങ്ങിയവ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുന്നതിനെതിരായ വ്യവസ്ഥകളുടെയും ലംഘനമാണ് ഇതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ഇതിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനും, അന്വേഷണം ആരംഭിക്കാനും ഡിജിപിയും തിരഞ്ഞെടുപ്പ് കമ്മിഷനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരനായ ജെ.എസ്. അഖിലിന്റെ ആവശ്യം.
Kerala
പാലക്കാട്: മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു. അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പുതൂര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കുഴഞ്ഞുവീണത്.
ഉടന്‍ തന്നെ പുതൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
Kerala
തൃശൂർ: ഗുരുവായൂർ നിയമസഭാമണ്ഡലത്തിൽ വർഗീയപ്രചാരണവുമായി എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ.ബി. ഗോപാലകൃഷ്ണൻ.
കഴിഞ്ഞ അരനൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണിൽ ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ലെന്നും ഇടതനും വലതനും ഹൈന്ദവസമൂഹത്തിൽനിന്നുള്ള സ്ഥാനാർഥികളെപ്പോലും മണ്ഡലത്തിൽ പരിഗണിക്കുന്നില്ലെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.പ്രചാരണത്തിന്റെ ഭാഗമായി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിലാണ് വിവാദപരാമർശങ്ങൾ.
ഗുരുവായൂരപ്പന്റെ മണ്ണ് വീണ്ടെടുക്കുക എന്നതു കൊടുങ്ങല്ലൂരമ്മയുടെ നിശ്ചയമാണ്. ആ ദൗത്യമാണ് തനിക്കു ലഭിച്ചിരിക്കുന്നതെന്നു ഗോപാലകൃഷ്ണൻ പറയുന്നു. കഴിഞ്ഞ 50 വർഷമായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലദ്രോഹികളുടെയും കൈകളിലാണ്. മണ്ഡലത്തിൽ 48 ശതമാനം ഹൈന്ദവജനസംഖ്യയുണ്ടായിട്ടും ജനപ്രതിനിധിയായി ഒരു ഹിന്ദു എത്താതിരിക്കുന്നത് ബോധപൂർവമാണ്.
അയൽജില്ലയായ മലപ്പുറത്തെ സ്ഥാനാർഥിനിർണയത്തെയും ഗോപാലകൃഷ്ണൻ വീഡിയോയിൽ വിമർശിക്കുന്നുണ്ട്. സംവരണമണ്ഡലങ്ങൾ ഒഴികെ മലപ്പുറത്ത് ഒരിടത്തും യുഡിഎഫ് ഹിന്ദുസ്ഥാനാർഥികളെ നിർത്തുന്നില്ല. ഇതാണോ കേരളം പറയുന്ന മതേതരത്വം.
ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയിൽനിന്ന് അമ്പലംകൊള്ളക്കാരെയും വർഗീയ മതരാഷ്ട്ര വാദികളെയും ആട്ടിയോടിക്കാനുള്ള സമയമായെന്നും അതിനുള്ള നിയോഗമാണ് തനിക്കു ലഭിച്ചിരിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
സ്ഥാനാർഥിയുടെ ഈ പ്രസ്താവനകൾക്കെതിരേ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകളാണ് നടക്കുന്നത്. മണ്ഡലത്തിൽ വർഗീയധ്രുവീകരണമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് എതിർരാഷ്ട്രീയകക്ഷികൾ ആരോപിക്കുന്നു.
Kerala
കൊച്ചി: പി.കെ. ശശിയുടെ പ്രസംഗത്തിൽ സിപിഎമ്മിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഡിവൈഎഫ്ഐ പ്രവർത്തകന് നേതാക്കൾ കഞ്ചാവും മദ്യവും നൽകിയെന്ന ശശിയുടെ വിവാദ പരാമർശത്തിലാണ് ജോയ് മാത്യു പരിഹാസവുമായി രംഗത്തെത്തിയത്.
ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ജോയ് മാത്യു സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. താൻ എന്ത് പോസ്റ്റിട്ടാലും അതിൽ കഞ്ചാവ് എന്ന് സിപിഎം പ്രൊഫൈലുകൾ കമന്റ് ചെയ്തിരുന്നതിന്റെ അർഥം തനിക്ക് മനസിലായിരുന്നില്ലെന്ന് ജോയ് മാത്യു കുറിച്ചു.
എന്നാൽ ഇപ്പോൾ സഖാവ് ശശിയുടെ പ്രസംഗം കേട്ടപ്പോഴാണ് കാര്യം മനസിലായതെന്നും തങ്ങൾക്ക് കഞ്ചാവ് തരൂ തങ്ങൾ ഒന്ന് വിപ്ലവം നടത്തട്ടെയെന്ന് നിലവിളിക്കുകയായിരുന്നു കമന്റോളികളായ ആ സൈബർ അടിമകളെന്നും ജോയ് മാത്യു പരിഹസിച്ചു.
പി.കെ. ശശിയുടെ വിവാദ പ്രസംഗം പങ്കുവച്ചുകൊണ്ടാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാട് ജില്ലയിലെ ഡിവൈഎഫ്ഐ യൂത്ത് സെന്ററിൽ വച്ചാണ് താൻ ആദ്യമായി കഞ്ചാവ് വലിച്ചതെന്ന് യുവ നേതാവ് വെളിപ്പെടുത്തിയെന്നാണ് പി.കെ. ശശിയുടെ ആരോപണം.
യുവ നേതാവിന് കഞ്ചാവ് നൽകിയത് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയാണെന്നും കള്ള് നൽകിയ വ്യക്തി പ്രസിഡന്റ് ആയെന്നും ശശി പ്രസംഗത്തിൽ ആരോപിക്കുന്നുണ്ട്. ഇതിനെതിരെ തന്റെ സാന്നിധ്യത്തിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ശശി പറഞ്ഞു.
ഈ സംഘടനയുടെ പോക്ക് ഇതെങ്ങോട്ടാണെന്ന് ചോദിക്കുന്ന ശശി, വ്യക്തിപരമായി ചോദിച്ചാൽ യുവനേതാക്കളുടെ പേര് വെളിപ്പെടുത്താമെന്നും പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
ഞാൻ ഇക്കാര്യം മനസ്സിലാക്കാൻ വൈകിയതിൽ സഖാക്കൾ സദയം ക്ഷമിക്കുക. ഞാൻ എന്ത് പോസ്റ്റിട്ടാലും അതിനടിയിൽ സിപിഎം പ്രാഫൈൽ ഉള്ളവർ വന്ന് കഞ്ചാവ്... കഞ്ചാവ് ....എന്ന് പറയുന്നത് കഞ്ചാവ് വലിക്കാത്ത എനിക്ക് ഇത് കേട്ടിട്ട് ഇതുവരെ ഒന്നും മനസ്സിലായിരുന്നില്ല.
ഇപ്പോൾ സഖാവ് ശശിയുടെ പ്രസംഗം കേട്ടപ്പോഴാണ് കാര്യം പിടികിട്ടിയത് "ഞങ്ങൾക്ക് കഞ്ചാവ് തരൂ ഞങ്ങൾ ഒന്ന് വിപ്ലവം നടത്തട്ടെ "എന്ന് നിലവിളിക്കുകയായിരുന്നു കമന്റോളികളായ ആ സൈബർ അടിമകൾ....എന്ന് ഇപ്പോഴാണ് മനസ്സിലായത്.
സഖാവിന് നന്ദി.
(തെളിവുകൾ കമന്റ് ബോക്സിൽ വീഡിയോ ആയി കിടക്കുന്നുണ്ട് )
National
ന്യൂഡൽഹി: ശാസ്ത്രവും സാങ്കേതികവിദ്യയും പൊതുജനങ്ങളുടെ നന്മയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ നടക്കുന്ന "എഐ ഇംപാക്ട് സമ്മിറ്റ് 2026' ന്റെ രണ്ടാം ദിവസമാണു നിർമിത ബുദ്ധി സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞത്.
ബുദ്ധിശക്തിയും യുക്തിയും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും സാങ്കേതികവിദ്യയെ ജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി. കേൾക്കാനുള്ള ആഗ്രഹം, ശ്രദ്ധയോടെയുള്ള ശ്രവണം, ഗ്രഹണം, ഓർത്തുവയ്ക്കൽ, യുക്തിചിന്ത, വിവേചനബുദ്ധി, അർഥം ഗ്രഹിക്കൽ, തത്വങ്ങളെക്കുറിച്ചുള്ള അറിവ് എന്നിവയാണ് ബുദ്ധിയുടെ ഗുണങ്ങളെന്നും ഇവയാണ് അടിത്തറയെന്നും അർഥം വരുന്ന സംസ്കൃത ശ്ലോകം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.
ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ എക്സ്പോ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, ഉത്തരവാദിത്തമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ എഐ വികസനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു. സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ എന്നിവരുമായി പ്രധാനമന്ത്രി ആശയവിനിമയവും നടത്തി.
ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനും വിശ്വാസയോഗ്യവും വികസനോന്മുഖവുമായ എഐ എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഓസ്ട്രേലിയ, ജപ്പാൻ, റഷ്യ, യുകെ, ഫ്രാൻസ്, ജർമനി തുടങ്ങി നിരവധി രാജ്യങ്ങളുടെ സാന്നിധ്യം ഉച്ചകോടിയിലുണ്ട്. പീപ്പിൾ, പ്ലാനറ്റ്, പ്രോഗ്രസ് എന്നിങ്ങനെ മൂന്നു പ്രധാന വിഭാഗങ്ങളിലായി 300-ലധികം പ്രദർശനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ പുതിയ നീക്കവുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. തന്റെ പ്രസംഗത്തിന്റെയും അതിനു ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ലോക്ഭവൻ സ്പീക്കർക്ക് കത്ത് നൽകി.
നയപ്രഖ്യാപന പ്രസംഗത്തിനുശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിൽ ഗവർണർക്ക് അതൃപ്തിയുണ്ട്. ഗവർണർ ചിലഭാഗങ്ങൾ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി സഭയിൽ വിമർശിച്ചിരുന്നു.
വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നും ഇക്കാര്യം ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും ലോക്ഭവൻ നേരത്തെ വിശദീകരിച്ചു.
District News
കാഞ്ഞിരപ്പള്ളി: സിഎംസി അമല പ്രൊവിൻസ് കാഞ്ഞിരപ്പള്ളിയുടെ ആഭിമുഖ്യത്തിലുള്ള സെന്റ് ചാവറ അഖിലകേരള പ്രസംഗമത്സരം കാഞ്ഞിരപ്പള്ളി ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂളിൽ നടത്തി.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം ഹൈസ്കൂൾ വിഭാഗത്തിൽ റോസ്മി നോബിൻ, അൽക്ക ആൻ ജോജി, എയ്ഞ്ചൽ മേരി, യുപി വിഭാഗത്തിൽ ആരാധ്യ പ്രതാപ്, അനീറ്റ മേരി ഷൈജു, ഷോൺ ബാബു, എൽപി വിഭാഗത്തിൽ ആൻലിയാ ചെറിയാൻ, ഏലീശ്വാ ജോൺ, മാത്യു ഫിലിപ്പ് എന്നിവർ ജേതാക്കളായി. വിജയികൾക്ക് 5000, 3000, 2000 രൂപ കാഷ് അവാർഡും പ്രശംസാപത്രവും ട്രോഫിയും പ്രൊവിൻഷ്യൽ സിസ്റ്റർ വിനയാ ഗ്രേസ് സമ്മാനിച്ചു. പങ്കെടുത്ത എല്ലാവർക്കും പ്രോത്സഹന സമ്മാനവും നൽകി.
Kerala
തിരുവനന്തപുരം: വികസിത കേരളത്തിൽ കൂടി മാത്രമേ വികസിത ഭാരതം പൂർത്തിയാക്കാനാകൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കേരളത്തിലെ ജനങ്ങൾക്കൊപ്പം കേന്ദ്ര സർക്കാർ ഉണ്ടാകുമെന്നും കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മോദി.
ജനങ്ങൾക്ക് വേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികൾ എണ്ണിപ്പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ സംബോധന ചെയ്തായിരുന്നു പ്രസംഗം. മേയർ വി.വി. രാജേഷിനെ തന്റെ പഴയ സുഹൃത് എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്.
കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടി. മുമ്പ് ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്. ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാർഡ് എത്തി.
കേരളത്തിൽ ഗുണഭോക്താക്കളായി 10,000 പേരുണ്ട്. തിരുവനന്തപുരത്ത് 600 ൽ അധികം പേരുണ്ട്. പിഎം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തേയും ഉൾപ്പെടുത്തും. ഇത് തൃശൂർ - ഗുരുവായൂർ പാസഞ്ചർ തീർഥാടകർക്ക് സഹായകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, നിരവധിപദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കംകുറിച്ചു. ശ്രീ ചിത്രയിൽ റേഡിയോ ചികിത്സാ സെന്ററിന് തറക്കല്ലിട്ടു, അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു, കേരളത്തിൽ മൂന്ന് അമൃത് ഭാരത് ട്രെയിനുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
National
ബംഗളൂരു: കർണാടക നിയമസഭയുടെയും ലെജിസ്ലേറ്റീവ് കൗൺസിലിന്റെയും സംയുക്ത സമ്മേളനത്തെ ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് അഭിസംബോധന ചെയ്യില്ല. ഇന്നാണ് സംയുക്ത സമ്മേളനം ആരംഭിക്കുക.
തീരുമാനത്തെത്തുടർന്ന് മന്ത്രിമാർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരേയുള്ള വിമർശനമാണ് ഗവർണറുടെ എതിർപ്പിനു കാരണം.
തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം സംബന്ധിച്ചു ചർച്ച ചെയ്യാനാണു പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്.
Kerala
തൃശൂര്‍: വര്‍ണാഭമായ തുടക്കത്തോടെ കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശൂരിൽ ആരംഭിച്ച 64-ാമത് സ്കൂള്‍ കലോത്സവത്തില്‍ ശ്രദ്ധേയമായി മുഖ്യമന്ത്രിയുടെ പ്രസംഗം.
സമാധാനവും സന്തോഷവും ഇല്ലാതാക്കുന്ന കലാപകാരികളെ ചെറുത്തുതോല്പിക്കാനുള്ള നല്ലൊരായുധമാണ് കലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മതനിരപേക്ഷതയും ജനാധിപത്യവും ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് കല പ്രധാനമാണ്. എന്നാല്‍ കലയെ മതത്തിന്റെ കള്ളിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നുമുണ്ട്.
മുസ്ലീങ്ങള്‍ ഭരതനാട്യം പഠിക്കരുതെന്നും ഹിന്ദുക്കള്‍ ഒപ്പനയില്‍ പങ്കെടുക്കരുതെന്നും പറഞ്ഞ് കുഴപ്പമുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചതു നമ്മള് കണ്ടതാണ്. അവരുടെ തിട്ടൂരങ്ങള്‍ കാറ്റില്‍പറത്തി, ജാതിയോ മതമോ നോക്കാതെ നിങ്ങള്‍ കലകള്‍ അവതരിപ്പിക്കുകയെന്ന് കുട്ടികളോട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് പല കലകളും ജാതിയുടെയോ മതത്തിന്റെയോ ഉള്ളില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്നു. ഫ്യൂഡലിസം അവസാനിച്ച് ജനാധിപത്യവും മതനിരപേക്ഷതയും അധിഷ്ഠിതമായ പുതിയകാലം പിറന്നതോടെ കലകളുടെ സ്വഭാവത്തില്‍ മാറ്റം വന്നു. എല്ലാ കലകളും എല്ലാവരുടേതും ആയി മാറി.
കലാമണ്ഡലം ഹൈദരാലി, ഉസ്താദ് ബിസ്മില്ലാ ഖാന് തുടങ്ങിയവരുടെ അനുഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു: 'കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുത്. കലാകാരന്മാരായി കാണുക. കലയാണ് അവരുടെ മതം.'
മാപ്പിളപ്പാട്ടുകള്‍, ക്രിസ്തീയ ഭക്തിഗാനങ്ങള്‍ തുടങ്ങി വിവിധ മതങ്ങളുടെ അനുഭൂതികള്‍ സ്വാംശീകരിക്കുന്ന കേരളത്തിന്റെ വിശാലമനസ്സ് ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് ക്രിസ്മസ് കരോളുകള്‍ക്കു പോലും ആക്രമണം നടക്കുന്ന സാഹചര്യത്തില്‍, കേരളത്തിന്റെ മഹത്തായ സംസ്കാരം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം കേന്ദ്ര സാംസ്കാരിക സഹമന്ത്രി സുരേഷ് ഗോപിയും വേദിയിലിരിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം.
Kerala
കോട്ടയം: 131- മത് മാരാമണ്‍ കണ്വന്ഷന് ഫെബ്രുവരി എട്ടു മുതല്‍ 15 വരെ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കും. എട്ടിന് ഉച്ചകഴിഞ്ഞ് 2.30ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.
ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. കോട്ടയം: 131- മത് മാരാമണ്‍ കണ്വന്ഷന് ഫെബ്രുവരി എട്ടു മുതല്‍ 15 വരെ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കും. എട്ടിന് ഉച്ചകഴിഞ്ഞ് 2.30ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.
മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ പ്രൊഫ.ഡോ. ക്ലിയോഫസ് ജെ. ലാറു (യുഎസ്എ), റവ. മോളോ വില്സന് മെസവാന്‍ഡിലെ (സൗത്ത് ആഫ്രിക്ക), റവ. പോള്‍ സ്വരൂപ് (ന്യൂഡല്‍ഹി) എന്നിവര്‍ പ്രഘോഷണം നടത്തും.
ഒന്‍പതു മുതല്‍ രാവിലെ 7.30ന് ബൈബിള്‍ ക്ലാസുകള്‍ പന്തലില്‍ നടക്കും. കുട്ടികള്‍ക്കുള്ള യോഗം രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടിപ്പന്തലില്‍ നടക്കും. സായാഹ്ന യോഗങ്ങള്‍ വൈകിട്ട് ആറിന് ആരംഭിച്ച് 7.30ന് സമാപിക്കും.
Kerala
മലപ്പുറം: തെന്നലയിൽ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു. സിപിഎം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറി സെയ്ദലി മജീദിനെതിരെയാണ് കേസെടുത്തത്.
വനിതാ ലീഗ് പ്രവർത്തക ബി.കെ. ജമീലയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വോട്ടിന് വേണ്ടി വിവാഹം കഴിച്ചുകൊണ്ടുവന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത് തുടങ്ങിയ പരാമർശമാണ് സെയ്ദലി മജീദ് നടത്തിയത്. പ്രസംഗം വിവാദമായതോടെ തിങ്കളാഴ്ച ഖേദ പ്രകടനം നടത്തിയിരുന്നു.
പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നുമാണ് സെയ്ദലി മജീദ് ഖേദപ്രകടനത്തിൽ പറഞ്ഞത്. വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതൃത്വം ഇടപെട്ട് ഖേദ പ്രകടനം ആവശ്യപ്പെടുകയായിരുന്നു.
തെന്നല പഞ്ചായത്ത് ഒന്നാം വാർഡ് കൊടക്കല്ലിൽ നടത്തിയ പ്രസംഗത്തിലാണ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. കോപവും വികാരവും ചേർന്നപ്പോൾ വാക്കുകൾക്ക് വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയി. അവിടെയാണ് പരിധി കടന്നതെന്നും സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണയ്ക്കുന്ന ഒരാളാണ് താനെന്നുമാണ് സെയ്ദലി മജീദ് പറഞ്ഞത്.
Kerala
മലപ്പുറം: സ്ത്രീ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് സെയ്താലി മജീദ്. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സെയ്താലി മജീദ് പറഞ്ഞു.
പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നും സെയ്താലി മജീദ് അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു തെന്നല പഞ്ചായത്ത് ഒന്നാം വാർഡ് കൊടക്കല്ലിൽ സെയ്താലി മജീദ് നടത്തിയ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധ പരാമർശമുണ്ടായത്.
പിന്നാലെ പ്രസംഗത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് സിപിഎം നേതൃത്വം തന്നെ ഇടപെട്ട് ഖേദ പ്രകടനം ആവശ്യപ്പെടുകയായിരുന്നു. കോപവും വികാരവും ചേർന്നപ്പോൾ വാക്കുകൾക്ക് വേണ്ടത്ര നിയന്ത്രണം നഷ്ടപ്പെട്ടുപോയതായി സെയ്താലി മജീദ് പറഞ്ഞു.
സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണയ്ക്കുന്ന ഒരാളാണ് താൻ.
തന്നെ അടുത്തറിയുന്നവർക്ക് അത് വിശദീകരണം വേണ്ട കാര്യമല്ല. തന്റെ ജീവിതവും പൊതുപ്രവർത്തനവും തന്നെയാണ് അതിന്റെ തെളിവെന്നും സെയ്താലി മജീദ് കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: ഫറോക്കില്‍ ഭീഷണിപ്രസംഗവുമായി സിപിഎം നേതാവ്. സിപിഎം ബേപ്പൂര്‍ ഏരിയ കമ്മിറ്റിയംഗം എ. സമീഷ് ആണ് മുസ്ലീം ലീഗിന് നാളെ കരിദിനം ആചരിക്കേണ്ടിവരുമെന്നും തങ്ങള്‍ക്ക് അരിവാളുകൊണ്ട് ചില പരിപാടികള്‍ അറിയാമെന്നും അതിന് അവസരമുണ്ടാക്കരുതെന്നും ഭീഷണിപ്പെടുത്തിയത്.
ഫറോക്ക് കരുവന്തുരുത്തിയില് സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ വീടിന് നേരേ ആക്രമണമുണ്ടായെന്ന് ആരോപിച്ച് സിപിഎം കഴിഞ്ഞദിവസം പ്രതിഷേധം പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തിന് ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു സമീഷ് ഭീഷണി മുഴക്കിയത്.
"കരുവന്തുരുത്തി പ്രദേശത്തും ഫറോക്കിലും സമാധാനം കാത്തുസൂക്ഷിക്കണം എന്നുള്ളതുകൊണ്ട് മാത്രമാണ് ഇന്ന് ഇത്തരത്തില്‍ ഒരു പ്രതിഷേധ പ്രകടനംമാത്രം ഞങ്ങള്‍ ഇവിടെ നടത്തിയിട്ടുള്ളത്. ഇനിയും ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്കുനേരെ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം നിങ്ങള്‍ സൃഷ്ടിച്ചാല്‍, നാളെ ഇവിടെ മുസ്ലീം ലീഗ് കരിദിനം ആചരിക്കേണ്ടി വരും.'
"ഒരു തര്‍ക്കവും നിങ്ങള്‍ക്ക് വേണ്ട, ഞങ്ങള്‍ പ്രഖ്യാപിക്കുകയാണ്. ഞങ്ങളുടെ ചിഹ്നം അരിവാള്‍ ചുറ്റിക നക്ഷത്രമാണ്. ഞങ്ങള്‍ക്ക് അരിവാള്കൊണ്ടും ചില പരിപാടി അറിയാം. അത് ഇവിടുത്തെ മുസ്ലീം ലീഗുകാരന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ അവസരം മുസ്ലീം ലീഗുകാരനായിട്ട് ഉണ്ടാക്കരുത്.'
"ഇവിടെ നിങ്ങള്‍ ഇന്ന് ഒരു പടക്കമെടുത്തെറിഞ്ഞ്, ഒരു ഗുണ്ടെറിഞ്ഞ് ഞങ്ങളുടെ സഖാവിന്റെ വീട്ടിനകത്തേക്ക് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ആ പ്രകോപനം ഇന്നലെയും നിങ്ങള്‍ ഉണ്ടാക്കി, ഇന്നും നിങ്ങള്‍ ഉണ്ടാക്കുന്നു'.-സമീഷ് പറഞ്ഞു.
Kerala
മലപ്പുറം: വളാഞ്ചേരിയിൽ കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ് ശിഹാബുദ്ദീൻ.
മുസ്ലീം ലീഗ് പ്രവർത്തകർക്ക് നേരെ കൈയോങ്ങിയാൽ ആ കൈകൾ വെട്ടി മാറ്റുമെന്നാണ് ശിഹാബുദ്ദീൻ വെല്ലുവിളിച്ചത്.
തല്ലിയവരെ തിരിച്ചു തല്ലാതെ പോവില്ലെന്നും വീട്ടിൽ കയറി കാൽ തല്ലിയൊടിക്കും. എതിർക്കാൻ ധൈര്യമുള്ള ഒറ്റ തന്തക്ക് പിറന്നവരുണ്ടെങ്കിൽ മുന്നോട്ട് വരണം. മുട്ടുകാൽ തല്ലിയൊടിക്കുമെന്നും ശിഹാബുദ്ദീൻ പറഞ്ഞു. വളാഞ്ചേരി നഗരസഭ മുൻ കൗൺസിലറാണ് ശിഹാബുദ്ദീൻ.
National
കാഞ്ചീപുരം: ഡിഎംകെ സർക്കാരിനെയും മുഖ്യമന്ത്രി സ്റ്റാലിനെയും രൂക്ഷമായി വിമർശിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവർഛത്തിരത്തിലെ ഇൻഡോർ വേദിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരൂരിൽ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിന് ശേഷം ആദ്യമായാണ് വിജയ് തമിഴക വെട്രി കഴകത്തിന്റെ പൊതുവേദിയിലെത്തുന്നത്. അണ്ണാമലൈ, എംജിആര്‍ എന്നിവരെ അനുസ്മരിച്ചായിരുന്നു വിജയ് പ്രസംഗം ആരംഭിച്ചത്.
അണ്ണായെ മറന്ന് പ്രവർത്തിക്കുന്നുവെന്ന് വിമർശിച്ച വിജയ് അണ്ണായെ മറന്നത് ആരെന്ന് ചോദ്യവും ഉന്നയിച്ചു. മക്കളിലേക്ക് ചെല്ലൂ എന്നാണ് അണ്ണാമലെ പറഞ്ഞത്, അത് ചെയ്യുന്നു എന്നും വിജയ് പറഞ്ഞു.
കള്ളം പറഞ്ഞ് പറ്റിച്ച് ജനങ്ങളെ വോട്ട് ചെയ്യിക്കുകയാണ്. കള്ളത്തരത്തിലൂടെ അധികാരത്തിലെത്തിയവരോട് ചോദ്യം ചോദിക്കാതെ ഇരിക്കില്ല. പോരാട്ടം യഥാർഥ സാമൂഹ്യനീതിക്കാണ്. ജനങ്ങളുടെ വാക്ക് കേൾക്കും. ജനങ്ങളുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനാണ് വന്നത്. കാഞ്ചീപുരവുമായി ആത്മബന്ധമുണ്ടെന്നും വിജയ് പറഞ്ഞു.
കാഞ്ചീപുരത്ത് വൻ മണൽക്കൊള്ള നടക്കുന്നുവെന്ന് ആരോപിച്ച വിജയ്, കോടിക്കണക്കിന് രൂപയാണ് പലരും കൊള്ളയിലൂടെ നേടിയതെന്ന് വെളിപ്പെടുത്തി. നാലായിരം കോടിയുടെ അഴിമതി നടന്നെന്നും വിജയ് ചൂണ്ടിക്കാണിച്ചു.
ഡിഎംകെയുടെ ലക്ഷ്യം കൊള്ളമാത്രമാണെന്നും വിജയ് കുറ്റപ്പെടുത്തി. സിൻഡിക്കേറ്റ് രൂപീകരിച്ചാണ് ഡിഎംകെയുടെ കൊള്ള. മുഖ്യമന്ത്രി നല്ലവനായി അഭിനയിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞു.
അതേസമയം, ഇന്നത്തെ യോഗത്തിൽ 2000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. ക്യു ആർ കോഡ് അടങ്ങിയ ടിക്കറ്റ് ലഭിച്ചവർക്ക് മാത്രമാണ് വേദിയിലേക്ക് പ്രവേശനം ലഭിച്ചത്.
ടിക്കറ്റില്ലാത്ത ആരും സ്ഥലത്ത് എത്തരുതെന്നും പാർട്ടി ആവശ്യപ്പെട്ടു. ഇതേ മാതൃകയിൽ മറ്റ് ജില്ലകളിലും ഇൻഡോർ സംവാദ യോഗങ്ങൾ തുടർന്ന് നടത്തുമെന്നാണ് സൂചന.