സാമൂഹിക നീതിയുടെ ഗര്ജനങ്ങള്-4
യഥാർഥ മതാത്മകത മനുഷ്യനെ വെളിച്ചത്തിലേക്കു നയിക്കുന്നു. സ്നേഹവും കരുണയും സത്യവും നീതിയും പരിശീലിച്ച് വിമോചനത്തിന്റെയും പരക്ലേശ വിവേകത്തിന്റെയും പ്രയോക്താക്കളാകാൻ യഥാർഥ മതാത്മകതപോലെ സഹായിക്കുന്ന മറ്റൊന്നില്ല. എന്നാൽ നൃശംസതയും നിഷ്ഠൂരതയും പുലർത്തുന്ന കപട മതാത്മകതയാകട്ടെ മനുഷ്യനെ നശിപ്പിക്കുന്നു.
ആചാരങ്ങളുടെയും ആർഭാടങ്ങളുടെയും ബാഹ്യാവരണമാകുന്ന സുഖസുഷുപ്തിയിൽ ലയിച്ച് പാവപ്പെട്ടവരുടെയും പീഡിതരുടെയും രോദനം ശ്രവിക്കാതെ അനീതിയേയും അധർമത്തേയും പിന്തുണച്ചു കഴിയുന്ന ഭക്തർ മതവിശ്വാസികളാണെന്ന് പറയാനാവുമോ?
വൈക്കം മുഹമ്മദ് ബഷീർ തന്റെ "ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്' എന്ന ലഘു നോവലിൽ കപടമതാത്മകതയെ കണക്കറ്റു പരിഹസിക്കുന്നുണ്ട്. യഥാർഥ വെളിച്ചത്തിന്റെ ജീവിതമാണ് മതാത്മകതയെന്നു സ്ഥാപിക്കുന്നുമുണ്ട്. ഇരുട്ടിന്റെ ഉപാസനയല്ല, വെളിച്ചത്തിന്റെ ആരാധനയാണ് യഥാർഥ മതാത്മകതയെന്ന് "വെളിച്ചത്തിനെന്തൊരു വെളിച്ചം' എന്ന ഒറ്റ വാക്യത്തിലൂടെ ബഷീർ ലോകത്തെ പഠിപ്പിക്കുന്നു.
വികാസത്തിനു വിലങ്ങുതടിയായി നിൽക്കുന്ന പഴമയും മനുഷ്യനന്മയെ മാത്രം ലാക്കാക്കിയുള്ള പുതുമയും തമ്മിലുള്ള ഏറ്റുമുട്ടലിൽ പുതുമയുടെ പക്ഷത്തുനിന്നു പോരാടി മാനവചരിത്രത്തെ പ്രകാശത്തിന്റെ പാതയിലേക്കു നയിക്കുന്നവരാണ് പ്രവാചകർ. അവരിൽ അഗ്രഗണ്യനായ ഒരാളാണ് മോറെഷെത്തുകാരനായ മിക്കാ.
പേരും വ്യക്തിത്വവും
പാവപ്പെട്ട കർഷകരുടെയും തൊഴിലാളികളുടെയും മണ്ണിന്റെ മക്കളുടെയും പക്ഷത്തുനിന്നുകൊണ്ട്, അവരെ ചൂഷണംചെയ്യുന്ന വരേണ്യവർഗത്തിന്റെ അധികാരഗർവിനെതിരേ ആഞ്ഞടിച്ച ശക്തനായ പ്രവാചകനാണ് മിക്കാ. ബിസി എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, കൃത്യമായി പറഞ്ഞാൽ ബിസി 725നും 700നും ഇടയ്ക്ക്, ജറൂസലേമിലാണ് മിക്കാ പ്രവാചക ശുശ്രൂഷ ചെയ്തത്. ജറൂസലേമിൽനിന്ന് 25 മൈലോളം അകലെയുള്ള മൊറേഷെത്ത് എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. മിക്കയാ എന്ന പേരിന്റെ ചുരുക്കരൂപമാണ് മിക്കാ. "യാഹ്വെയെപ്പോലെ ആരുണ്ട്' എന്നാണ് പേരിന്റെ അർഥം.
പാവങ്ങളുടെ വസ്തു കൈയേറുന്നവർ
യൂദായിലും ജറൂസലേമിലും നടമാടുന്ന ധാർമികത്തകർച്ചയിലും അനീതിയിലും മിക്കാ അത്യന്തം വ്യാകുലപ്പെടുന്നു. കയ്യൂക്കുള്ള പ്രബലർ രാത്രിയിൽ തിന്മ നിരൂപിക്കുകയും പ്രഭാതത്തിൽ അതു പ്രർത്തിക്കുകയും ചെയ്യുന്നു. ""അവർ വയലുകൾ മോഹിക്കുന്നു. അവ സ്വന്തമാക്കുന്നു. വീട്ടുടമസ്ഥനെയും അവന്റെ കുടുംബത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും അവർ പീഡിപ്പിക്കുന്നു'' (മിക്കാ 2:2).
ധനികർ പാവപ്പെട്ടവരുടെ വസ്തുവകകൾ കൈയേറുന്നതിനെതിരേയാണ് മിക്കാ സംസാരിക്കുന്നത്. ഈ കൈയേറ്റക്കാർ ശിക്ഷിക്കപ്പെടും.
കൊള്ളപ്പലിശക്കാർ
പാവപ്പെട്ടവരെ ദ്രോഹിക്കുന്ന മറ്റൊരു വിഭാഗമാണ് കൊള്ളപ്പലിശക്കാർ. ""നീ എന്റെ ജനത്തിനെതിരേ ഒരു ശത്രുവിനെപ്പോലെ വരുന്നു. യുദ്ധഭീതിയില്ലാതെ സമാധാനപ്രിയരായി കടന്നുപോകുന്നവരിൽനിന്ന് നീ മേലങ്കി ഉരിഞ്ഞെടുക്കുന്നു. നിങ്ങൾ എന്റെ ജനത്തിലെ സ്ത്രീകളെ അവരുടെ മനോഹരമായ ഭവനങ്ങളിൽനിന്ന് ആട്ടിയോടിക്കുന്നു. അവരുടെ ശിശുക്കളിൽനിന്ന് എന്റെ മഹത്വം എന്നേക്കുമായി നിങ്ങൾ അപഹരിക്കുന്നു'' (2:8-9). കൊള്ളപ്പലിശക്കാർ സമൂഹത്തിൽ ചെയ്തുകൂട്ടുന്ന അനീതിയാണ് മിക്കാ അപലപിക്കുന്നത്.
അവർ മോശയുടെ നിയമം ലംഘിച്ചുകൊണ്ട് (പുറ 22:25-26; നിയമാ 24:12-13) പാവപ്പെട്ടവരിൽനിന്ന് പണയംവാങ്ങിയ മേലങ്കി സൂര്യാസ്തമയത്തിനുമുന്പ് തിരികെക്കൊടുക്കാതെ പിടിച്ചുവയ്ക്കുന്നു. അവർ സ്ത്രീകളെയും കുട്ടികളെയും ഭവനങ്ങളിൽനിന്ന് വലിച്ചിറക്കുന്നു. കൊള്ളപ്പലിശ യഥാസമയം കൊടുക്കാൻ സാധിക്കാതെവരുന്ന പാവപ്പെട്ട മാതാപിതാക്കളുടെ കുട്ടികളെ അടിമകളായി പിടിച്ചുകൊണ്ടുപോയി വ്യാപാരശാലയിൽ വിൽക്കുന്നു. അങ്ങനെ അവർ ശിശുക്കളുടെ മഹത്വം എന്നേക്കുമായി അപഹരിക്കുന്നു. ഇതിനുള്ള ശിക്ഷയാണ് ജറൂസലേമിന്റെ നാശവും വിപ്രവാസവും (2:10-11).
നേതാക്കളുടെ ധർമച്യുതി
ഇസ്രയേലിന്റെ നേതാക്കളുടെ ധർമച്യുതിക്കെതിരേ അതിശക്തമായ ഭാഷയിലാണ് മിക്കാ താക്കീതു നൽകിയത്. ഭരണാധിപന്മാർ, കള്ളപ്രവാചകന്മാർ, ന്യായാധിപന്മാർ, പുരോഹിതന്മാർ മുതലായവരെയെല്ലാം അദ്ദേഹം ശാസിച്ചു. ഭരണാധിപന്മാർ ""പാവപ്പെട്ട ജനത്തിന്റെ തൊലി ഉരിഞ്ഞെടുക്കുന്നു. അവരുടെ അസ്ഥികളിൽനിന്നു മാംസവും. അവർ പാവപ്പെട്ടവരുടെ മാംസം ഭക്ഷിക്കുന്നു. അസ്ഥികൾ തകർക്കുന്നു. ചട്ടിയിലെ ഇറച്ചിയും കുട്ടകത്തിലെ മാംസവുംപോലെ അവരെ നുറുക്കുകയും ചെയ്യുന്നു'' (3:2-3). ""കള്ള പ്രവാചകന്മാർ തങ്ങളുടെ ഉദരപൂരണത്തിനുതകുംവിധം പ്രവചനം നടത്തി പാവപ്പെട്ടവർക്കെതിരേ യുദ്ധം പ്രഖ്യാപിക്കുന്നു'' (3:5-7).
നേതാക്കളുടെ അഴിമതിയും അധർമവുമാണ് സമൂഹത്തെ മുഴുവൻ അന്ധകാരത്തിലാഴ്ത്തിയിരിക്കുന്നത്. ""ഇസ്രയേലിലെ അധിപന്മാരേ, നിങ്ങൾ നീതിയെ വെറുക്കുന്നു. ധർമത്തെ കീഴ്മേൽ മറിക്കുന്നു. രക്തത്താൽ സീയോനും അധർമത്താൽ ജറൂസലേമും പണിതുയർത്തുന്നു. ന്യായാധിപന്മാർ കോഴവാങ്ങി വിധിക്കുന്നു. പുരോഹിതർ പണംവാങ്ങി പഠിപ്പിക്കുന്നു. പ്രവാചകർ പണത്തിനുവേണ്ടി പ്രവചിക്കുന്നു. എന്നിട്ടും അവർ കർത്താവിനെ ചാരിക്കൊണ്ടു പറയുന്നു: കർത്താവ് നമ്മുടെ മധ്യത്തിലില്ലേ? നമുക്ക് ഒരു അനർഥവും വരികയില്ല'' (3:9-11).
എന്ത് അധർമം പ്രവർത്തിച്ചാലും ജറൂസലേം ദേവാലയത്തിൽ കർത്താവ് വസിക്കുന്നിടത്തോളംകാലം തങ്ങൾക്ക് അനർഥമൊന്നും സംഭവിക്കുകയില്ല എന്നാണ് അവരുടെ നാട്യം. ആത്മീയ സ്ഥാപനവും ആചാരവിധികളും പാപം ചെയ്യാനുള്ള വ്യാജമായ ആത്മവിശ്വാസത്തിനു കാരണമായിത്തീരുന്നു. ഈ വ്യാജമായ സുരക്ഷിത കേന്ദ്രങ്ങൾ തകർക്കപ്പെട്ടേ തീരൂ. അതുകൊണ്ട് മിക്കാ ജറൂസലേം ദേവാലയത്തിന്റെ നാശം പ്രവചിക്കുന്നു (3:19).
ധാർമികാധഃപതനം
സമൂഹത്തിലെന്പാടും പടരുന്ന ധാർമികാധഃപതനം മിക്കാ വേദനയോടെ ചൂണ്ടിക്കാട്ടുന്നു. കച്ചവടരംഗം അഴിമതിയുടെയും അനീതിയുടെയും കൂത്തരങ്ങാണ്. ""കള്ള ത്രാസും കള്ളക്കട്ടികളും കൈവശം വയ്ക്കുന്നവനെ ദൈവം വെറുതെവിടുമോ?'' (6:11). അക്രമാസക്തി, വ്യാജം, വഞ്ചന എന്നിവ സമൂഹത്തിൽ പെരുകുന്നു. ""മനുഷ്യരുടെയിടയിൽ സത്യസന്ധരായി ആരുമില്ല. എല്ലാവരും രക്തത്തിനുവേണ്ടി പതിയിരിക്കുന്നു.
ഓരോരുത്തനും സ്വസഹോദരനെ കുടുക്കാൻ വലവിരിക്കുന്നു. തിന്മ പ്രവർത്തിക്കാൻ അവർ ഉത്സാഹത്തോടെ കൈനീട്ടുന്നു. രാജാവും ന്യായാധിപനും കൈക്കൂലി ആവശ്യപ്പെടുന്നു. ഉന്നതന്മാർ ദുരാഗ്രഹങ്ങൾ വെളിപ്പെടുത്തുന്നു'' (7:2-3). കുടുംബങ്ങളിലും തകർച്ചയുണ്ട്. ഒരേ കുടുംബത്തിൽതന്നെ വഴക്കും ഭിന്നതയുമാണ് (7:6-7).
യഥാർഥ മതാത്മകത
യഥാർഥ മതാത്മകതയെപ്പറ്റിയുള്ള മിക്കായുടെ കാഴ്ചപ്പാടാണ് ഏറ്റവും വിപ്ലവകരമായ പ്രവാചക ദർശനം. ബലിവസ്തുക്കളുമായി ദേവാലയത്തിലേക്കു വരുന്ന ഭക്തൻ മിക്കായോട് ചില ചോദ്യങ്ങൾ ചോദിക്കുന്നു:
""കർത്താവിന്റെ മുന്നിൽ ഞാൻ ഏതു കാഴ്ചയാണ് കൊണ്ടുവരേണ്ടത്? ദഹനബലിക്ക് ഒരു വയസുള്ള കാളക്കിടാവ് മതിയോ? ആയിരക്കണക്കിന് മുട്ടാടുകളും പതിനായിരക്കണക്കിന് എണ്ണക്കുടങ്ങളും സമർപ്പിച്ചാൽ മതിയോ? എന്റെ ആദ്യജാതനായ പുത്രനെത്തന്നെ ബലിയർപ്പിച്ചാൽ അവിടന്ന് സംപ്രീതനാകുമോ?''
മിക്കായുടെ മറുപടി: ""മനുഷ്യാ, നല്ലതെന്തെന്ന് അവിടന്ന് നിനക്കു കാണിച്ചുതന്നിട്ടുണ്ട്. നീതി പ്രവർത്തിക്കുക, കരുണ കാണിക്കുക, നിന്റെ ദൈവത്തിന്റെ മുന്നിൽ വിനീതനായി ചരിക്കുക. ഇതല്ലേ കർത്താവ് നിന്നിൽനിന്ന് ആവശ്യപ്പെടുന്നത്?'' (6:6-8)
നീതി, കരുണ, വിനയം എന്നിവയാണ് ഒരു ഭക്തനിൽനിന്ന് ദൈവം പ്രതീക്ഷിക്കുന്നത്. ബലിയർപ്പണത്തേക്കാളും മതപരമായ തിരുനാളുകളേക്കാളും ദൈവത്തെ പ്രീതിപ്പെടുത്തുന്നത് നീതിയിലും കരുണയിലും വിനയത്തിലും അധിഷ്ഠിതമായ ജീവിതമാണ്. യഥാർഥ മതാത്മകതയുടെ കാതൽ നീതിയും കരുണയും വിനയവുമാണ്.
മിശിഹായുടെ ഭരണം
മിക്കായുടെ വീക്ഷണത്തിൽ അനീതി നിറഞ്ഞ വ്യവസ്ഥിതിയെ തകിടംമറിച്ച് നീതിയും ധർമവും നിറഞ്ഞ പുതിയ വ്യവസ്ഥിതി സ്ഥാപിക്കാനാണ് മിശിഹാ എന്ന നീതിയുടെ രാജാവ് ആഗതനാകുന്നത്. മിശിഹാ ബത്ലഹേമിൽനിന്നു ജനിക്കുമെന്ന് മിക്കാ പ്രവചിച്ചു. ""ബത്ലഹേം- എഫ്രാത്താ, യൂദാ ഭവനങ്ങളിൽ നീ ചെറുതാണെങ്കിലും ഇസ്രയേലിനെ ഭരിക്കേണ്ടവൻ എനിക്കായി നിന്നിൽനിന്നു പുറപ്പെടും. അവൻ പണ്ടേ, യുഗങ്ങൾക്കുമുന്പേ ഉള്ളവനാണ്'' (5:2).
ദൈവത്തിന്റെ കരുണ
സാഹചര്യങ്ങൾ എത്ര നിരാശാജനകമാണെങ്കിലും ദൈവത്തിന്റെ കരുണ ഒരു പുതിയ സമൂഹത്തെ രൂപപ്പെടുത്തുമെന്ന് മിക്കായ്ക്ക് തീർച്ചയുണ്ട്. ""തന്റെ അവകാശത്തിന്റെ അവശേഷിച്ച ഭാഗത്തോട് അവരുടെ അപരാധങ്ങൾ പൊറുക്കുകയും അതിക്രമങ്ങൾ ക്ഷമിക്കുകയും ചെയ്യുന്ന അങ്ങയെപ്പോലെ ഒരു ദൈവം വേറെ ആരുണ്ട്?'' (7:18).
അവിടന്ന് കാരുണ്യത്തിൽ ആനന്ദിക്കുന്ന ദൈവമാണ്; നമ്മുടെ അകൃത്യങ്ങളും പാപങ്ങളും നീക്കിക്കളയും. പൂർവകാലത്ത് പിതാക്കന്മാരോട് വാഗ്ദാനം ചെയ്തിരുന്നതുപോലെ അവിടന്ന് വിശ്വസ്തതയും കാരുണ്യവും കാണിക്കും. ദൈവത്തിന്റെ കരുണയിൽ ഉറച്ചുനിന്നുകൊണ്ട് അനീതിക്കും അധർമത്തിനുമെതിരേ പോരാടി നവസമൂഹം സൃഷ്ടിക്കുന്നതാണ് യഥാർഥ മതാത്മകത.