National
ശ്രീനഗർ: ശ്രീനഗർ നൗഗാം പോലീസ് സ്റ്റേഷനിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.
ഡൽഹി ചെങ്കോട്ട സ്ഫോടന കേസിൽ ഉൾപ്പെടെ അറസ്റ്റിലായവരിൽ നിന്ന് ജമ്മു കഷ്മീർ പോലീസ്
പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനം. പോലീസും ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സംഘവുമാണ് പരിശോധന നടത്തിയത്.
സ്ഫോടനത്തെ തുടർന്ന് പോലീസ് സ്റ്റേഷൻ തകർന്നിട്ടുണ്ട്. സമീപത്തുള്ള കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഇന്ത്യൻ ആർമിയുടെ 92 ബേസ് ആശുപത്രിയിലും ഷേർ-ഇ-കഷ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും പ്രവേശിപ്പിച്ചു.
National
ശ്രീനഗർ: ശ്രീനഗറിൽ ജമ്മു കശ്മീർ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ ആയുധങ്ങളും വെടിക്കോപ്പുകളുമായി മൂന്ന് പേർ പിടിയിൽ. നഗരത്തിലെ ദാൽഗേറ്റ് പ്രദേശത്തെ മംത ചൗക്കിന് സമീപം പതിവ് പരിശോധനയ്ക്കിടെയാണ് റജിസ്ട്രേഷൻ നമ്പർ ഇല്ലാത്ത ബൈക്കിൽ വന്നിരുന്ന മൂന്ന് പേരെ പോലീസ് തടഞ്ഞുവച്ച് പരിശോധിച്ചത്.
ശ്രീനഗറിലെ കൂലിപോര ഖന്യാർ പ്രദേശത്തെ താമസക്കാരായ ഷാ മുത്തായിബ്, കമ്രാൻ ഹസൻ ഷാ, ഖന്യാറിലെ കാവ മൊഹല്ലയിൽ താമസിക്കുന്ന ഉത്തർപ്രദേശ് മീററ്റ് നിവാസിയായ മുഹമ്മദ് നദീം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. കണ്ടെടുത്ത ആയുധവും വെടിക്കോപ്പുകളും ഉപയോഗിച്ച് പ്രതികൾ പ്രദേശത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്.