Kerala
കൊച്ചി: എറണാകുളം ഞാറയ്ക്കലില്‍ മരിച്ച പതിനേഴുകാരന് ഓണ്‍ലൈന്‍ ഗെയിമിന് അഡിക്ട് ആണെന്ന നിഗമനത്തില്‍ പോലീസ്. ടര്‍ഫില്‍ കളിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ അര്ജുന് കുമാറിനെ വെള്ളിയാഴ്ചയാണ് എളങ്കുന്നപ്പുഴ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗെയിം ടാസ്ക്കിന്റെ ഭാഗമായാണോ കുട്ടി കടലില്‍ ചാടി മരിച്ചതെന്ന് പോലീസ് പരിശോധിക്കും.
കുട്ടി സ്ഥിരമായി ഫ്രീ ഫയര്‍ എന്ന ഗെയിം കളിക്കാറുണ്ടെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു. ഗെയിം അഡിക്ഷന് ആത്മഹത്യയിലേക്ക് നയിച്ചോ എന്ന അന്വേഷണത്തിലാണ് പോലീസ്. എറണാകുളം ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇതിന് ശേഷം മാത്രമേ ആത്മഹത്യയാണോയെന്ന് സ്ഥിരീകരിക്കാനാവുകയുള്ളു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് അര്ജുന് വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതോടെ അര്‍ജുന്റെ പിതാവ് ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടി ചാപ്പ ബീച്ചിലൂടെ തനിയെ നടന്നു പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
National
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാവിലെ 11ന് തന്നെ ബജറ്റ് അവതരണം തുടങ്ങി. തുടർച്ചയായ ഒമ്പതാം ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്.
രാജ്യത്തിന്റേത് സ്ഥിരതയുള്ള വളര്‍ച്ചയാണെന്ന് പറഞ്ഞാണ് കേന്ദ്ര ധനമന്ത്രി ബജറ്റ് ആരംഭിച്ചത്. സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താനുള്ള ക്രിയാത്മക നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചുവെന്നും നിർമല പറഞ്ഞു. ഏഴു ശതമാനം വളര്‍ച്ച ദാരിദ്ര്യ നിര്‍മാര്‍ജനത്തിലടക്കം വലിയ പങ്കുവഹിച്ചുവെന്നും നിർമല അവകാശപ്പെട്ടു.
ഇത് യുവശക്തി ബജറ്റാണെന്നും നിർമല സീതാരാമൻ പറഞ്ഞു. കര്‍ത്തവ്യപഥിൽ തയ്യാറാക്കിയ ആദ്യ ബജറ്റാണെന്നും ഉത്പാദനം വര്‍ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിന്റെ ആദ്യ കര്‍ത്തവ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.
എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമാണ് ഈ ബജറ്റിന്റെ കര്‍ത്തവ്യമെന്നും ധനമന്ത്രി പറഞ്ഞു. തൊഴിൽ അവസരങ്ങൾ വർധിപ്പിച്ചുവെന്നും ലേബർ കോഡ് അടക്കം 300ലധികം പരിഷ്കാരങ്ങൾ നടപ്പാക്കിയെന്നും നിർമല സീതാരാമൻ പറഞ്ഞു. ആഭ്യന്തര ഉത്പാദനവും തൊഴിലവസരവും വർധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.
Kerala
ആലപ്പുഴ: കാർത്തികപള്ളിയിൽ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാർഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്കൂള്‍ അധികൃതര്‍ സ്കൂളിൽ വച്ച് ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് ബുള്ളറ്റുകളാണ് കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസിൽ വിവരം അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ട്യൂഷന് പോയപ്പോള്‍ സമീപത്തെ പറമ്പിൽ നിന്ന് വെടിയുണ്ടകള്‍ വീണുകിട്ടിയതാണെന്നാണ് വിദ്യാര്‍ഥി നൽകിയ മൊഴി. സ്കൂളിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകള്‍ വെടിയുണ്ടകള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
വെടിയുണ്ടകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു. വിദ്യാര്‍ഥികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ ഇടവേള സമയങ്ങളിൽ കുട്ടികളുടെ ബാഗുകള്‍ സ്കൂളിൽ വെച്ച് പരിശോധിക്കാറുണ്ടെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.