തൃശൂർ: നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി. കനത്ത ചൂടിലും പൂരവിളംബരം കാണാൻ നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. തൃശൂർ പൂരത്തിലെ സുപ്രധാനമായ ചടങ്ങുകളിലൊന്നാണിത്.
ഞായറാഴ്ചയാണ് പൂരം. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ടുകൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്താനാണ് തീരുമാനം. കുടമാറ്റം 15 മിനിറ്റാക്കി ചുരുക്കി.
തുടർച്ചയായ ആറാം തവണയാണ് ശിവകുമാർ പൂരത്തിന് വിളംബരമേകുന്നത്. കൊച്ചിൻ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് എറണാകുളം ശിവകുമാർ. വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും മറ്റ് ചടങ്ങുകളെല്ലാം പതിവു പോലെ നടക്കും.
കഴിഞ്ഞ ദിവസം പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദർശനം ആരംഭിച്ചിരുന്നു. ഇന്നാണ് തിരുവമ്പാടിയുടെ ചമയപ്രദർശനം ആരംഭിക്കുക. ഞായറാഴ്ച രാവിലെ കണിമംഗലം ശാസ്താവ് പൂരനഗരിയിൽ എത്തുന്നതോടെ നഗരം പൂരാവേശത്തിലാകും.
പൂരത്തിന് പങ്കെടുക്കാൻ തിരുവമ്പാടി വിഭാഗം രാവിലെ ഏഴരയ്ക്ക് പുറപ്പെടും. പാറമേക്കാവ് വിഭാഗം ഉച്ചയ്ക്ക് 12ന് 15 ആനകളോടെ എഴുന്നള്ളും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഇലഞ്ഞിത്തറ മേളം. ശേഷം അഞ്ചരയ്ക്ക് കുടമാറ്റം നടത്തും. രാത്രി പൂരവും തിങ്കളാഴ്ച പകൽപ്പൂരവും കഴിഞ്ഞ ശേഷം ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് സമാപനമാകും.
Tags : thrissur pooram ritualas started ernakulam shivakumar