Kerala
കോഴിക്കോട്: വടകരയിൽ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. വടകര വില്ല്യാപ്പള്ളി സ്വദേശി കുളത്തൂരില്‍ ചാലില്‍ തന്‍സീമിനാണ് പരിക്കേറ്റത്.
കാലിന് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നരം നാലോടെയാണ് സംഭവം.വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് തൻസീം സ്റ്റാര്‍ട്ട് ചെയ്തത്. അബദ്ധത്തിൽ ആക്സിലറേറ്ററിൽ കാൽ അമർന്നുപോയതോടെയാണ് അപകടമുണ്ടായത്..
നിയന്ത്രണം വിട്ട് അതിവേഗത്തിൽ മുന്നോട്ട് കുതിച്ച കാർ വീടിന്റെ മതിൽ തകർത്ത് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടർന്നുണ്ടായ വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. ഇവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
എന്നാൽ തൻസീമിനെ അപകടത്തിൽപെട്ട കാറിനുള്ളിൽ നിന്ന് പുറത്തിറക്കാനായില്ല. കാറിനകത്ത് തൻസീമിന്റെ കാൽ കുടുങ്ങിയിരുന്നു. ഇത് പുറത്തേക്ക് വലിച്ചെടുക്കാൻ സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഇവർ സ്ഥലത്തെത്തിയാണ് കാറിൽ നിന്ന് തൻസീമിനെ പുറത്തിറക്കിയത്.
പിന്നീട് ഇദ്ദേഹത്തെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
Kerala
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ വീണയാളെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. വഴുതക്കാട് വിഘ്നേഷ് നഗർ സ്വദേശി രാജപ്പൻ (56) ആണ് തോട്ടിൽ വീണത്.
ബേക്കറി ജംഗ്ഷനിൽ റിസർവ് ബാങ്കിനു സമീപത്ത് വച്ചാണ് ഇയാൾ തോട്ടിൽ വീണത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഉച്ചയോടെ തോട്ടിനു സമീപത്തിരുന്ന് ആഹാരം കഴിക്കുകയായിരുന്നു രാജപ്പൻ. പിന്നാലെ ഇയാൾ തോട്ടിലേക്കു വീഴുകയായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു.
സംഭവമറിഞ്ഞ നാട്ടുകാരാണ് വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. ഫയർഫോഴ്സ് തിരുവനന്തപുരം നിലയത്തിൽനിന്ന് സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ എം. ഷാഫിയും സംഘവുമാണ് ആവശ്യമായ ഉപകരണങ്ങളുടെ സഹായത്തോടെ തോട്ടിൽനിന്ന് രാജപ്പനെ കരയ്ക്കെത്തിച്ചത്.
എഴുന്നേറ്റ് നിന്നെങ്കിലും കയറിപ്പോരാൻ കഴിയാതിരുന്ന ഇയാളെ റോപ്പ് ഉപയോഗിച്ചാണ് കരയിലേക്കെത്തിച്ചത്. പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.