തുറവൂർ: ഗതാഗതക്കുരുക്കിൽ നട്ടംതിരിഞ്ഞ് തുറവൂർ ജംഗ്ഷൻ. ദേശീയപാതയിലെ പ്രധാന കവലയായ തുറവൂരിൽ മണിക്കൂറുകളോളമാണ് ട്രാഫിക് ബ്ലോക്കിൽപ്പെട്ട് വാഹനങ്ങൾ കിടക്കുന്നത്. ആകാശപാത നിർമാണത്തോടനുബന്ധിച്ച് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്. രാവിലെയും വൈകുന്നേരവും കിലോമീറ്ററുകൾ നീളത്തിലാണ് വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നത്.
ഇവിടത്തെ സിഗ്നൽ സംവിധാനങ്ങൾ നിർത്തിയതോടുകൂടി ഗതാഗതം നിയന്ത്രിക്കാനുള്ള യാതൊരുവിധ സംവിധാനങ്ങളും ഇവിടെയില്ല. മുൻപ് സിഗിനൽ സംവിധാനം ഇല്ലാത്തപ്പോൾ ഇവിടെ ഹോം ഗാർഡിനെ നിയമിച്ചാണ് ഗതാഗതം നിയന്ത്രിച്ചിരുന്നത്. എന്നാൽ, കുത്തിയതോട് പോലീസ് ഹോം ഗാർഡ് സംവിധാനം പിൻവലിച്ചതോടെ ഗതാഗതക്കുരുക്കു രൂക്ഷമായിരിക്കുകാണ്.
പള്ളിത്തോട്, കുമ്പളങ്ങി, തൈക്കാട്ടുശേരി, എറണാകുളം, ആലപ്പുഴ ഭാഗങ്ങളിൽനിന്നുള്ള വാഹങ്ങൾ ഇതുവഴിയാണ് പോകുന്നത്.
ആബുലൻസുകൾ ഇവിടെ കുരുങ്ങിക്കിടക്കുന്നത് നിത്യസംഭവമാണ്. കവലയിലെ അനധികൃത പാർക്കിംഗും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. അടിയന്തരമായി ഹോം ഗാർഡിനെയോ പോലീസിനെയോ സ്ഥിരമായി നിയമിച്ച് മുഴുവൻ സമയവും ഗതാഗതം നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.