ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മെഡിക്കൽ പ്രവേശന പരീക്ഷ വീണ്ടും നടത്തേണ്ട സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.
കേന്ദ്ര സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ വീണ്ടും നടത്തുന്ന പരീക്ഷയുടെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി.പരീക്ഷയെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന വ്യാജ ടെലിഗ്രാംചാനലുകൾ നീക്കംചെയ്യാൻ മന്ത്രി നിർദേശം നൽകി.
വിദ്യാഭ്യാസമന്ത്രാലയത്തിലെ ഉന്നതർക്കൊപ്പം പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻറ്റിഎ)യിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. മെറ്റ, ഗൂഗിൾ, ടെലഗ്രാം ഉൾപ്പെടെ സമൂഹമാധ്യമങ്ങളുടെ പ്രതിനിധികളുമായി സമാന്തരമായ അന്വേഷണവും നടത്തി.
കഴിഞ്ഞമാസം മൂന്നിന് നടത്തിയ പരീക്ഷയാണ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയത്. അടുത്തമാസം 21 നു വീണ്ടും പരീക്ഷ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.