Sports
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ ഓസീസ് മൂന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 518 എന്ന നിലയിലാണ്. 134 റൺസ് ലീഡാണ് ഓസ്ട്രേലിയയ്ക്ക് നിലവിലുള്ളത്.
തകർപ്പൻ സെഞ്ചുറി നേടിയ നായകൻ സ്മിത്തും ബ്യൂ വെബ്സ്റ്ററുമാണ് ക്രീസിൽ. സ്മിത്ത് 129 റൺസും ബെബ്സ്റ്റർ 42 റൺസും എടുത്തിട്ടുണ്ട്. ടെസ്റ്റ് കരിയറിലെ 37-ാം സെഞ്ചുറിയാണ് സ്മിത്ത് ഇന്ന് നേടിയത്.
രണ്ടിന് 166 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇന്നും മികച്ച പ്രകടനമാണ് ഹെഡ് പുറത്തെടുത്തത്. 105 പന്തിൽ സെഞ്ചുറി നേടിയ ഹെഡ് 163 റൺസ് എടുത്താണ് പുറത്തായത്. ടെസ്റ്റ് കരിയറിലെ 12-ാം സെഞ്ചുറിയാണ് ഹെഡ് ഇന്ന് സ്വന്തമാക്കിയത്.
ടീം സ്കോർ 234ൽ നിൽക്കെ മൈക്കൽ നെസെർ ആണ് ആദ്യം പുറത്തായത്. നെസെർ 24 റൺസാണ് സ്കോർ ചെയ്തത്. പിന്നാലെയെത്തിയ നായകൻ സ്മിത്തുമായി ചേർന്ന് ഹെഡ് ഓസീസിനെ മികച്ച സ്കോറിലേയ്ക്ക് നയിച്ചു. നാലാം വിക്കറ്റിൽ സ്മിത്തുമായി ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് ഹെഡ് മടങ്ങിയത്.
പിന്നീടെത്തിയ ഉസ്മാൻ കവാജ 17 റൺസെടുത്ത് മടങ്ങി. പിന്നാലെ 16 റൺസെടുത്ത അലക്സ് ക്യാരിയും പുറത്തായി. ഇതോടെ ഓസ്ട്രേലിയ ആറിന് 366 എന്ന നിലയിലായി. ക്യാരിക്ക് ശേഷമെത്തിയ കാമറൂൺ ഗ്രീനുമായി ചേർന്ന് 71 റൺസാണ് സ്മിത്ത് കൂട്ടിച്ചേർത്തത്.
ടീം സ്കോർ 437ൽ നിൽക്കെയാണ് ഗ്രീൻ പുറത്തായത്. 37 റൺസെടുത്താണ് ഗ്രീൻ മടങ്ങിയത്. ഇതോടെ ഓസ്ട്രേലിയ ഏഴിന് 437 എന്ന നിലയിലായി. പിന്നാലെയെത്തിയ ബ്യൂ വെബ്സ്റ്റർ സ്മിത്തിന് മികച്ച പിന്തുണയാണ് നൽകിയത്. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 81 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസ് മൂന്ന് വിക്കറ്റെടുത്തു. നായകൻ ബെൻ സ്റ്റോക്ക്സ് രണ്ട് വിക്കറ്റും ജോഷ് ടംഗും ജേക്കബ് ബെതലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ സെഞ്ചുറി നേടിയതോടെ ചരിത്ര നേട്ടം സ്വന്തമാക്കിരിക്കുകയാണ് ഇംഗ്ലീഷ് താരം ജോ റൂട്ട്. ടെസ്റ്റ് കരിയറിലെ 41-ാം സെഞ്ചുറി നേടിയതോടെ ഓസീസ് മുൻ നായകൻ റിക്കി പോണ്ടിംഗിന്റെ റിക്കാർഡിനൊപ്പമെത്തിയിരിക്കുകയാണ് റൂട്ട്.
സിഡ്നിയിൽ നേരിട്ട 146-ാം പന്തിലാണ് താരം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 242 പന്തില്‍ 15 ബൗണ്ടറി അടക്കം 160 റണ്‍സെടുത്താണ് റൂട്ട് മടങ്ങിയത്.
നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് റൂട്ടും പോണ്ടിംഗും. 51 സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമത്. 45 സെഞ്ചുറികള്‍ നേടിയ ജാക്വസ് കാലീസാണ് രണ്ടാം സ്ഥാനത്തുള്ളത്.
നിലവിലെ താരങ്ങളില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയുള്ള കളിക്കാരുടെ പട്ടികയില്‍ വിരാട് കോലിക്ക്(84) പിന്നില്‍ രണ്ടാം സ്ഥാനത്ത്(60) എത്താനും റൂട്ടിനായി.
Sports
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് മികച്ച നിലയിൽ. ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 211 എന്ന നിലയിലാണ് ഇംഗ്ലണ്ട്. മഴയും വെളിച്ചക്കുറവും മൂലം ഒന്നാം ദിനത്തിലെ മത്സരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.
ജോ റൂട്ടൂം ഹാരി ബ്രൂക്കുമാണ് ക്രീസിൽ. റൂട്ട് 72 റൺസും ബ്രൂക്ക് 78 റൺസും എടുത്തിട്ടുണ്ട്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 57 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ റൂട്ടൂം ബ്രൂക്കും ചേർന്ന് കരകയറ്റുകയായിരുന്നു.
ബെൻ ഡക്കറ്റ്, സാക്ക് ക്രൗളി, ജേക്കബ് ബെതൽ എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത്. ക്രൗളി 16 റൺസും ഡക്കറ്റ് 27 റൺസും ബെതൽ 10 റൺസും എടുത്താണ് പുറത്തായത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക്, മൈക്കൽ നെസെർ, സ്കോട്ട് ബോളണ്ട് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
NRI
സിഡ്നി: 2025നു വിടചൊല്ലിയും 2026നെ സ്വാഗതം ചെയ്തും ഓസ്ട്രേലിയ. സിഡ്നി നഗരത്തിന്റെ തീരപ്രദേശങ്ങളിലെ ആഘോഷത്തിൽ പത്തു ലക്ഷത്തിനടുത്തു പേർ പങ്കെടുത്തു.
ബോണ്ടിബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷം ഉപേക്ഷിക്കരുതെന്ന് ഓസ്ട്രേലിയൻ അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. സിഡ്നിയിൽ ഇക്കുറി കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലെ ഓപ്പറ ഹൗസിലും സമീപത്തെ പാലത്തിനും മുകളിൽ പതിവുള്ള വർണാഭമായ വെടിക്കെട്ട് ഇത്തവണയും ശ്രദ്ധേയമായി.
പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ കിരിബാസിലാണ് ഏറ്റവുമാദ്യം പുതുവത്സരം പിറന്നത്. പിന്നാലെ ന്യൂസിലൻഡിലെ ഓക്ലൻഡ് നഗരവും 2026നെ സ്വാഗതം ചെയ്തു.
International
സിഡ്നി: 2025നു വിടചൊല്ലിയും 2026നെ സ്വാഗതം ചെയ്തും ലോകമെന്പാടും ആഘോഷങ്ങൾ.
പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ കിരിബാസിലാണ് ഏറ്റവുമാദ്യം പുതുവത്സരം പിറന്നത്. പിന്നാലെ ന്യൂസിലൻഡിലെ ഓക്ലൻഡ് നഗരവും 2026നെ സ്വാഗതം ചെയ്തു.
ഓസ്ട്രേലിയയിൽ സിഡ്നി നഗരത്തിന്റെ തീരപ്രദേശങ്ങളിലെ ആഘോഷത്തിൽ പത്തു ലക്ഷത്തിനടുത്തു പേർ പങ്കെടുത്തു. ബോണ്ടിബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷം ഉപേക്ഷിക്കരുതെന്ന് ഓസ്ട്രേലിയൻ അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.
സിഡ്നിയിൽ ഇക്കുറി കനത്ത സുരക്ഷ ഒരുക്കിയിരുന്നു. പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലെ ഓപ്പറ ഹൗസിലും സമീപത്തെ പാലത്തിനും മുകളിൽ പതിവുള്ള വർണാഭമായ വെടിക്കെട്ട് ഇത്തവണയും ശ്രദ്ധേയമായി.
International
സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലെ ആക്രമണത്തിൽ പരിക്കേറ്റ 40 പേരിൽ മൂന്ന് പേർ ഇന്ത്യൻ വിദ്യാർഥികളെന്ന് റിപ്പോർട്ട്. ഇവരിൽ രണ്ടുപേർ ചികിത്സയിലാണ്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
10 വയസുള്ള കുട്ടിയുൾപ്പെടെ 15 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.
അതേസമയം, ആക്രമികളിൽ ഒരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന വിവരം തെലങ്കാന പോലീസ് പുറത്തുവിട്ടിരുന്നു.
27 വർഷം മുമ്പ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ഇയാൾക്ക് ഹൈദരാബാദിലെ കുടുംബവുമായി നാമമാത്ര ബന്ധമേ ഉണ്ടായിരുന്നുള്ളൂവെന്ന് തെലങ്കാന ഡിജിപിയുടെ ഓഫിസ് അറിയിച്ചു.
സാജിദ് അക്രം 1998 നവംബറിൽ സ്റ്റുഡന്റ് വീസയിൽ ഓസ്ട്രേലിയയിലേക്ക് കുടിയേറി. ഇന്ത്യയിലുണ്ടായിരുന്ന കാലയളവില്‍ സാജിദ് അക്രമിന് യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലെന്നും തെലങ്കാന പോലീസ് പറഞ്ഞു. 27 വര്‍ഷത്തിനിടെ അയാൾ ഇന്ത്യ സന്ദര്‍ശിച്ചത് ആറ് തവണ മാത്രമാണെന്നും പോലീസ് വ്യക്തമാക്കി.
NRI
സിഡ്നി: സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന കൂട്ട വെടിവയ്പിനിടെ, അക്രമികളിലൊരാളെ കീഴ്പ്പെടുത്തിയ അഹമ്മദ് അൽ അഹമ്മദ് ഇപ്പോൾ ഓസ്ട്രേലിയക്കാരുടെ "ഹീറോ' ആണ്. അഹമ്മദ് ഭീകരനെ കീഴ്പ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി.
പതിനഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്ക് പിന്നിലൂടെ പമ്മിയെത്തുന്ന അഹമ്മദ് തോക്കുധാരിയെ മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തുന്നതും ഭീകരനിൽനിന്നു തോക്ക് പിടിച്ചുവാങ്ങുന്നതും തുടർന്ന് ഭീകരനുനേരെ തോക്കുചൂണ്ടുന്നതും കാണാം.
43കാരനായ അഹമ്മദ് അൽ അഹമ്മദ് പഴക്കച്ചവടക്കാരനാണ്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ അഹമ്മദിന് പരിചയമില്ലെന്നും അഹമ്മദ് തെരുവിലൂടെ നടന്നുപോകുകയായിരുന്നുവെന്നും മാധ്യമങ്ങൾ പറയുന്നു.
International
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടി ബീച്ചിൽ ആയുധധാരികൾ നടത്തിയ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17(ഓസ്ട്രേലിയൻ സമയം വൈകുന്നേരം 6.30)ഓടെ, രണ്ടുപേരാണ് വെടിവയ്പ്പ് നടത്തിയത്.
രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. എട്ട് ദിവസം നീണ്ടുനിൽക്കുന്ന ജൂത ഉത്സവമായ ഹനുക്കയുടെ ആദ്യ ദിനത്തിലാണ് വെടിവയ്പ്പുണ്ടായത്. സംഭവ സമയം നൂറു കണക്കിന് ആളുകൾ ബീച്ചിലുണ്ടായിരുന്നു.
ആക്രമികൾ കുട്ടികളെയും പ്രായമായവരെയുമാണ് ലക്ഷ്യം വച്ചതെന്ന് ഒരു ദൃസാക്ഷി ദ് ഹെറാൾഡിനോടു പ്രതികരിച്ചു.
ബോണ്ടിയിലെ സംഭവങ്ങൾ "ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന്' ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രതികരിച്ചു.
NRI
സിഡ്നി: മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും നിലപാടുകൾ ഉറപ്പാക്കുന്നതോടൊപ്പം പുരോഗമനപരമായ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകാൻ ഏവരും യത്നിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രഫ. കെ.ടി. ജലീൽ.
സിഡ്നിയിൽ നടന്ന നവോദയ ഓസ്ട്രേലിയയുടെ നാലാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്കൂളുകളുൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്താലത് സമൂഹത്തിനാകെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പ്രവാസി സമൂഹത്തെ ഓർമിപ്പിച്ചു.
കുടുംബത്തിലെ നൈർമല്യവും കറപുരളാത്ത നിലപാടുകളും അതേപടി സമൂഹത്തിൽ പകർന്നു നൽകുമ്പോൾ ഉന്നത മൂല്യങ്ങളുയർത്തിപ്പിടിക്കുന്ന സമൂഹം രൂപപ്പെടുമെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ചലച്ചിത്ര നടനും സംവിധായകനുമായ മധുപാൽ പറഞ്ഞു.
അതുകൊണ്ടുതന്നെ മാതൃകാ സാമൂഹ്യ സൃഷ്ടിയുടെ കാര്യത്തിൽ ഏവർക്കും ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന്, സജീവ് കുമാർ പ്രസിഡന്റും ജി. രാഹുൽ സെക്രട്ടറിയുമായ സെൻട്രൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
പൊതുസമ്മേളനത്തെ തുടർന്ന് സന്തോഷ് കീഴാറ്റൂരിന്റെ "പെൺ നടൻ' നാടകവും നവോദയ അഭിനയ പന്തൽ അവതരിപ്പിച്ച ജയപ്രകാശ് കുളൂരിന്റെ "ഓൻ അങ്ങനെ പറഞ്ഞോ?' നാടകവും നവോദയ മ്യൂസിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗാനമേളയും സഹൃദയർക്ക് നവ്യാനുഭവമായി.
നവോദയ ദേശീയതലത്തിൽ നടത്തിയ സാഹിത്യ, ചിത്രരചനാ വിജയികൾക്കുള്ള സമ്മാനദാനം പാർലമെന്റ് അംഗം ടീന അയ്യാടും പ്രഫ. കെ.ടി. ജലീലും നിർവഹിച്ചു.