Sports
ന്യൂഡൽഹി: ടി20 ലോകകപ്പിൽ കാനഡയ്ക്കെതിരെ യുഎഇയ്ക്ക് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 150 റണ്‍സെടുത്തു. 151 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ യുഎഇ അഞ്ചുവിക്കറ്റും രണ്ട് പന്തും കൈയിലിരിക്കെ ലക്ഷ്യം കണ്ടു.
സ്കോർ: കാനഡ 150/7 യുഎഇ 151/5 (19.4). ആര്യാൻഷ് ശർമ്മ (74), സൊഹൈബ് ഖാൻ (51) എന്നിവരുടെ അർധസെഞ്ചുറിയാണ് യുഎഇയെ തുണച്ചത്. കാനഡയ്ക്കായി സാദ് ബിൻ സഫർ മൂന്നു വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കാനഡയ്ക്കായി ഹർഷ് താക്കർ (50) അർധസെഞ്ചുറി നേടി.
നവനീത് ധാലിവാൾ (34), ശ്രേയസ് മോവ്വ (21), ദിൽപ്രീത് ഖജ്വ (11) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുഎഇയുടെ ജുനൈദ് സിദ്ദിഖിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
യുഎഇ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് പരാജയപ്പെട്ടിരുന്നു. നേരത്തെ ദക്ഷിണാഫ്രിക്കയോട് തോൽവി ഏറ്റുവാങ്ങിയ കാനഡയ്ക്ക് ഇത് രണ്ടാം തോൽവിയാണ്.
Sports
കൊളംബോ: ട്വന്‍റി20 ലോകകപ്പിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് സിംബാബ്‌വേ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 23 റൺസിനായിരുന്നു സിംബാബ്‌വൻ ജയം. ആദ്യം ബാറ്റ് ചെയ്ത സിക്കന്ദർ റാസയും സംഘവും ഉയർത്തിയ 170 റൺസിന്‍റെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കംഗാരുക്കൾ മൂന്നു പന്ത് ബാക്കിനില്ക്കെ 146 റൺസിന് പുറത്തായി.
65 റൺസെടുത്ത മാറ്റ് റെൻഷോ ആണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ 17 റൺസെടുത്ത നായകൻ ട്രാവിസ് ഹെഡിനും 31 റൺസെടുത്ത ഗ്ലെൻ മാക്സ്‌വെല്ലിനും മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
ജോഷ് ഇൻഗ്ലിസ് (എട്ട്), കാമറോൺ ഗ്രീൻ (പൂജ്യം), ടിം ഡേവിഡ് (പൂജ്യം), മാർക്കസ് സ്റ്റോയിനിസ് (ആറ്), ബെൻ ഡ്വാർഷൂയിസ് (ആറ്), ആദം സാംപ (രണ്ട്), മാത്യു കുനെമാൻ (പൂജ്യം) എന്നിവർ തികച്ചും നിരാശപ്പെടുത്തി.
നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ബ്ലെസ്സിംഗ് മുസറബാനിയും 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ബ്രാഡ് ഇവാൻസുമാണ് ഓസീസ് ബാറ്റിംഗ് നിരയെ തകർത്തത്. കൂടാതെ, വെല്ലിംഗ്ടൺ മസാകഡ്സ, റയാൻ ബേൾ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വേ നിശ്ചിത 20 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിലാണ് 169 റൺസെടുത്തത്. അർധസെഞ്ചുറിയോടെ പുറത്താകാതെ നിന്ന ബ്രയാൻ ബെന്നറ്റിന്‍റെ ബാറ്റിംഗ് കരുത്തിലാണ് സിംബാബ്‌വേ ഭേദപ്പെട്ട സ്കോറിലെത്തിയത്. 56 പന്തിൽ 64 റൺസെടുത്ത ബെന്നറ്റാണ് ടോപ് സ്കോറർ.
ടഡിവനാഷെ മറുമാണി (35), റയാൻ ബേൾ (35), നായകൻ സിക്കന്ദർ റാസ (25) എന്നിവർ മികച്ച പിന്തുണ നല്കി.
ഓസ്ട്രേലിയയ്ക്കു വേണ്ടി മാർക്കസ് സ്റ്റോയിനിസ്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഹമ്മദാബാദ്: ട്വന്‍റി20 ലോകകപ്പിൽ അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ സൂപ്പർ ഓവർ പോരാട്ടത്തിൽ അഫ്‌ഗാനിസ്ഥാനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക. രണ്ടാം സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ നാല് റൺസിനാണ് പ്രോട്ടീസിന്‍റെ വിജയം. സ്കോർ: ദക്ഷിണാഫ്രിക്ക 187/6, 17/1, 23/0. അഫ്‌ഗാനിസ്ഥാൻ 187, 17/0, 19/2.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍റെ പോരാട്ടവും 187 റൺസിൽ അവസാനിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു.
സൂപ്പർ ഓവറിൽ അഫ്ഗാൻ 17 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്കയും ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തു. ഇതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് നീങ്ങി.
രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 23 റൺസാണ് അടിച്ചത്. വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്‌ഗാനിസ്ഥാന് 19 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അവസാന ഓവറിൽ തുടർച്ചയായി മൂന്ന് സിക്സർ പറത്തിയ റഹ്‌മാനുള്ള ഗുർബാസ് അഫ്ഗാനിസ്ഥാന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും അവസാന പന്തിൽ പുറത്തായതോടെ അഫ്ഗാന്‍ കീഴടങ്ങുകയായിരുന്നു.
നേരത്തെ, മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ അർധസെഞ്ചുറി നേടിയ റഹ്മാനുള്ള ഗുർബാസിന്‍റെ ഒറ്റയാൾ പോരാട്ടത്തിന്‍റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കൻ സ്കോറിനൊപ്പമെത്തിയത്. 42 പന്തിൽ നിന്ന് ഏഴ് സിക്സും നാല് ഫോറും ഉൾപ്പെടെ 84 റൺസാണ് താരം അടിച്ചുകൂട്ടിയത്. നാല് ഓവറിൽ 50 റൺസ് പിന്നിട്ട അഫ്ഗാൻ 121 റൺസിൽ ഗുർബാസ് പുറത്തായതിനു പിന്നാലെ പരുങ്ങുകയായിരുന്നു.
അസ്മത്തുള്ള ഒമർസായ് (22), റാഷിദ് ഖാൻ (20) എന്നിവരൊഴികെ മറ്റാർക്കും കാര്യമായ സംഭാവന നല്കാനായില്ല.
Sports
അഹമ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഫ്ഗാനിസ്ഥാന് വിജയലക്ഷ്യം 188 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു.
വെടിക്കെട്ട് അർധസെഞ്ചുറി നേടിയ റയാൻ റിക്കിൾട്ടണിന്‍റെയും ക്വിന്‍റൺ ഡി കോക്കിന്‍റെയും ബാറ്റിംഗ് കരുത്തിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോറിലെത്തിയത്. റിക്കിൾട്ടൺ 28 പന്തിൽ അഞ്ചു ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 61 റൺസെടുത്തപ്പോൾ ഡികോക്ക് 41 പന്തിൽ 59 റൺസെടുത്തു.
അതേസമയം, ഇരുവർക്കും പുറമേ ഡെവാൾഡ് ബ്രെവിസ് (23), ഡേവിഡ് മില്ലർ (20), മാർക്കോ യാൻസൻ (16) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
അഫ്ഗാനിസ്ഥാനു വേണ്ടി അസ്മത്തുള്ള ഒമർസായ് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ റാഷിദ് ഖാൻ രണ്ടും ഫസൽഹഖ് ഫറൂഖി ഒരു വിക്കറ്റും വീഴ്ത്തി.
Sports
ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിൽ നമീബിയക്കെതിരെ നെതർലൻഡ്‌സിന് തകർപ്പൻ ജയം. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഡച്ച് ടീമിന്‍റെ വിജയം. നമീബിയ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം18 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നെതർലൻഡ്‌സ് മറികടന്നു.
പന്തുകൊണ്ടും പിന്നീട് ബാറ്റ് കൊണ്ടും മിന്നുന്ന പ്രകടനം കാഴ്ചവച്ച ബാസ് ഡി ലീഡ് ആണ് നെതർലൻഡ്സിന് അനായാസ വിജയം സമ്മാനിച്ചത്. 48 പന്തിൽ നിന്ന് അഞ്ച് ഫോറുകളും നാല് സിക്സറുകളും ഉൾപ്പെടെ 72 റൺസെടുത്ത ബാസ് ഡി ലീഡ് പുറത്താകാതെ നിന്നു.
കോളിൻ അക്കർമാൻ (32), ഓപ്പണർ മൈക്കൽ ലെവിറ്റ് (28), നായകൻ സ്കോട്ട് എഡ്വേർഡ്‌സ് (18*) എന്നിവരും താരത്തിന് മികച്ച പിന്തുണ നല്കി. നമീബിയയ്ക്കു വേണ്ടി ബെർണാഡ് ഷോൾസ്, റൂബൻ ട്രംപൽമാൻ, ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റോൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ നമീബിയ 42 റൺസെടുത്ത ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റോണിന്‍റെ ബലത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. താരത്തെ കൂടാതെ, ജാൻ ഫ്രൈലിങ്ക് (30), ജെ.ജെ. സ്മിത്ത് (22), നായകൻ ജെർഹാർഡ് ഇറാസ്മസ് (18) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
നെതർലൻഡ്സിനു വേണ്ടി ലോഗൻ വാൻ ബീക്, ബാസ് ഡെ ലീഡ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ആര്യൻ ദത്ത്, ഫ്രെഡ് ക്ലാസൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ രണ്ട് മത്സരങ്ങളില്‍ രണ്ട് പോയന്‍റുമായി നെതര്‍ലന്‍ഡ്സ് നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. ഈ വിജയത്തോടെ ഡച്ച് ടീമിന്‍റെ സൂപ്പർ എട്ട് സാധ്യതകൾ സജീവമായി.