കന്നി സീസണിൽ കന്നി കപ്പുയർത്തിയ (2022) ഗുജറാത്ത് ടൈറ്റൻസ് ഇത്തവണ കപ്പ് ഉറപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യമിട്ടാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിന് തുടക്കമിടുന്നത്.
സീസണിന് ഏഴ് ദിനം ബാക്കിനിൽക്കേ ട്വന്റി20 ലോകകപ്പ് ടീമിൽനിന്ന് അവസാന നിമിഷം പിന്തള്ളപ്പെട്ട ശുഭ്മാൻ ഗില്ലിന് ഇത്തവണ നായക മികവിൽ ഗുജറാത്തിന് കിരീടം സമ്മാനിച്ച് അഭിമാനം രക്ഷിച്ചേ തീരൂ. മാത്രവുമല്ല വരുന്ന ഏകദിന ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ മികച്ച പ്രകടനം ആവശ്യമെന്നിരിക്കേ വെല്ലുവളിയും സമ്മർദവും താരത്തിനുണ്ട്.
അതേസമയം, ഗുജറാത്ത് ടൈറ്റൻസിന്റെ പുതിയ സീസണ് അഗ്രസീവ് ക്രിക്കറ്റ് ആയിരിക്കുമെന്നതിന്റെ സൂചനയാണ് മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡന്റെ ബാറ്റിംഗ് കോച്ചായുള്ള രംഗപ്രവേശനം സൂചിപ്പിക്കുന്നത്. തന്ത്രങ്ങൾ മെനയാൻ ഹെഡ് കോച്ച് ആശിഷ് നെഹ്റയും കരുത്താണ്.
ടോപ്പിൽ സേഫ്
ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ലര് ഗുജറാത്തിന്റെ ത്രിമൂർത്തി ബാറ്റിംഗ് സഖ്യം റണ്‍സ് വാരുന്നതിൽ മറ്റ് ടീമുകൾക്ക് മാതൃകയാണ്. ഐപിഎല്ലിലെ ഏറ്റവും ഹെവിയസ്റ്റ് ടോപ് ഓർഡറാണ് ഗുജറാത്തിന്േറത്. കഴിഞ്ഞ സീസണില്‍ 155 സ്ട്രൈക്ക് റേറ്റിൽ ഗിൽ 650 റണ്‍സ് സ്കോർ ചെയ്തു. സായ് സുദർശൻ 156 സ്ട്രൈക്ക് റേറ്റിൽ 759 റണ്‍സും നേടി.
വ്യത്യസ്തനായി വെടിക്കെട്ട് വിരുന്നൊരുക്കുന്ന ബട്ലർ 163 സ്ട്രൈക്ക് റേറ്റിൽ 538 റണ്‍സും നേടി. എന്നാൽ ഈ മൂവരിൽ മാത്രമുള്ള ആശ്രയത്വമാണ് ഗുജറാത്തിന്റെ തിരിച്ചടിയും. രാഹുൽ തെവാട്യ, വാഷിംഗ്ടണ്‍ സുന്ദർ, ഷാരൂഖ് ഖാൻ, ഗ്ലെൻ ഫിലിപ്സ്, ജേസണ്‍ ഹോൾഡർ, അനൂജ് റാവത്ത് എന്നിവർക്കാണ് പിന്നീട് ഉത്തരവാദിത്വം. ഗില്ലും ബട്ലറും സായിയും പരാജയപ്പെട്ടാൽ ആര് ആ റോൾ വഹിക്കുമെന്നത് ആശങ്കയാണ്.
ജേസണ്‍ ഹോൾഡറിലൂടെ ബാറ്റിംഗ് കരുത്ത് കൂട്ടാനും സുന്ദറിലൂടെ ടീം ബാലൻസ് മെച്ചപ്പെടുത്താനും ഗുജറാത്തിന് സാധിക്കും. ശരാശരി ബാറ്റിംഗ് ഓർഡറായി ഗുജറാത്തിനെ കാണാൻ കഴിയില്ല. അതേസമയം എതിരാളികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നതെന്നും പറയാനാകില്ല.
സ്പിൻ- പേസ് ക്വാളിറ്റി
സായ് കിഷോറും അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാനും ചേരുന്ന സ്പിൻ നിരയുടെ പ്രകടനം ഗുജറാത്തിന് നിർണായകമാകും. കഴിഞ്ഞ സീസണിൽ ഇരുവരും ചേർന്ന് 31 വിക്കറ്റുകൾ വീഴ്ത്തി. സുന്ദർ, രാഹുൽ തെവാട്യ, ഗ്ലെൻ ഫിലിപ്സ് എന്നിവരും സ്പിൻ ഓപ്ഷനുകളാണ്.
കഗിസൊ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശർമ എന്നിവരടങ്ങുന്ന പേസ് നിരയും മികവുറ്റതാണ്. റബാഡയും സിറാജുമായിരിക്കും ഗില്ലിന്റെ പ്രധാന ആയുധം. ഇരുവരും ന്യൂബോളിൽ മികവ് പുലർത്തുന്നവരാണ്. റബാഡയുടെ സമീപകാല ട്വന്റി20യിലെ പ്രകടനം മികച്ചതല്ലെന്നത് ഗുജറാത്തിന് ആശങ്കയുണ്ടാക്കും.
മാർച്ച് 31 പഞ്ചാബ് കിംഗ്സിനെതിരേയാണ് ഗുജറാത്തിന്റെ ആദ്യ മത്സരം. പ്രിൽ നാലിന് രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടും.
ഗിൽ നിരീക്ഷണത്തിൽ
ബാറ്ററായും നായകനായും ഗില്ലിന് സീസണ് നിർണായകമാകും. ട്വന്റി 20 ടീമിലേക്ക് മടങ്ങിവരവിന് അസാധാരണ പ്രകടനം വേണം. നായക മികവിന് മൂർച്ച കൂട്ടണം. 2027 ഏകദിന ലോകകപ്പ് ടീമിൽ ഇടംപിടിക്കുകയെന്ന വലിയ കടന്പയുണ്ട്.