കോൽക്കത്ത: തൃണമൂൽ കോൺഗ്രസിൽനിന്ന് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പശ്ചിമ ബംഗാളിൽ ഉടൻ അധികാരമേൽക്കാൻ ബിജെപിയുടെ നീക്കം. ആകെ വോട്ടെടുപ്പ് നടന്ന 293 സീറ്റുകളിൽ 208 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്. വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണ നടപടികൾ വേഗത്തിലാക്കുകയാണ് ബിജെപി. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മേയ് ഒൻപതിന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന.
തൃണമൂൽ കോൺഗ്രസിന് ഇരട്ടി പ്രഹരമേകിക്കൊണ്ട് മുഖ്യമന്ത്രി മമത ബാനർജി സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ പരാജയപ്പെട്ടു. ബിജെപി നേതാവ് സുവേന്ദു അധികാരിയാണ് മമതയെ അവരുടെ സ്വന്തം കോട്ടയിൽ തകർത്തത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ സുവേന്ദുവിന് മുൻതൂക്കം ലഭിച്ചെങ്കിലും ഏഴാം റൗണ്ടിൽ മമത 19,000 വോട്ടുകൾക്ക് മുന്നിലെത്തിയിരുന്നു. എന്നാൽ വൈകുന്നേരത്തോടെ മമതയുടെ ലീഡ് കുറയുകയും 18 റൗണ്ടുകൾ പൂർത്തിയായപ്പോൾ സുവേന്ദു 11,000 വോട്ടുകൾക്ക് മുന്നിലെത്തുകയും ചെയ്തു. 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തിയത്.
അഞ്ച് വർഷം മുമ്പ് നന്ദിഗ്രാമിൽ മമതയെ വീഴ്ത്തിയ സുവേന്ദു ഇത്തവണ ഭവാനിപൂരിലും നന്ദിഗ്രാമിലും വിജയം ഉറപ്പിച്ചു. ആർ ജി കർ മെഡിക്കൽ കോളജ് സംഭവത്തെത്തുടർന്നുണ്ടായ ജനരോഷം മമതയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.