വാഷിംഗ്ടൺ ഡിസി: 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയെയും ലക്ഷ്യമിടാൻ അൽഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നതായി രഹസ്യരേഖകൾ. ഭീകരാക്രമണത്തിന്‍റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് യുഎസ് സെൻട്രൽ ഇന്‍റലിജൻസ് ഏജൻസി (സിഐഎ) പുറത്തുവിട്ട എഴുപതിലധികം പ്രസിഡൻഷ്യൽ ഇന്‍റലിജൻസ് റിപ്പോർട്ടുകളിലാണ് ഈ സുപ്രധാന വിവരങ്ങളുള്ളത്.
1998 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ പ്രസിഡന്‍റുമാർക്ക് കൈമാറിയ രേഖകളാണ് ഇപ്പോൾ പരസ്യപ്പെടുത്തിയിരിക്കുന്നത്. ബിൻ ലാദന്‍റെ ഭീകര ശൃംഖലയെക്കുറിച്ചും ആഗോളതലത്തിൽ വരാനിരുന്ന ഭീഷണികളെക്കുറിച്ചും അമേരിക്കൻ ഭരണകൂടത്തിന് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന് സ്ഥിരീകരിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.
1998 ഓഗസ്റ്റ് 28-ലെ ഇന്‍റലിജൻസ് റിപ്പോർട്ട് പ്രകാരം, പാക്കിസ്ഥാൻ, സൗദി അറേബ്യ, ഈജിപ്ത്, കുവൈറ്റ്, യെമൻ, ഉഗാണ്ട എന്നിവയോടൊപ്പം ഇന്ത്യയും അൽഖ്വയ്ദയുടെ ലക്ഷ്യപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. നൈജീരിയയെയും മറ്റൊരു സാധ്യതാ ലക്ഷ്യമായാണ് രേഖകളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ഇന്ത്യയിലെ ഏത് നഗരത്തെയോ സ്ഥാപനത്തെയോ ആണ് ലക്ഷ്യമിട്ടിരുന്നതെന്നോ, ആക്രമണം സംബന്ധിച്ച മറ്റ് നിർദ്ദിഷ്ട പദ്ധതികളെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ ഈ രേഖകളിൽ ലഭ്യമല്ല. ലോകമെമ്പാടും ഭീകരാക്രമണങ്ങൾ അഴിച്ചുവിടാൻ ബിൻ ലാദൻ ആസൂത്രണം നടത്തിയിരുന്നുവെന്നതിന്‍റെ വ്യക്തമായ തെളിവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന രഹസ്യരേഖകൾ.