National
ഷില്ലോംഗ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം.
ഇതുവരെ 18 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും സ്ഫോടന സമയത്ത് എത്ര തൊഴിലാളികൾ ഖനിക്കുള്ളിൽ ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ലെന്നും സംസ്ഥാന പോലീസ് മേധാവി ഐ. നോംഗ്റാം പറഞ്ഞു.
തംഗ്സ്കു മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി എസ്പി വികാസ് കുമാർ പറഞ്ഞു.
കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ഷില്ലോംഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Kerala
ഷിംല: പാലക്കാട് മണ്ണാർക്കാട് കല്ലടി എംഇഎസ് കോളജിലെ കുട്ടികളെയും അധ്യാപകരെയും മണാലിയില്‍ വഴിയാധാരമാക്കി ടൂർ ഓപ്പറേറ്റർ. ടൂർ പാക്കേജിന്റെ ഭാഗമായാണ് ഇവർ മണാലിയില്‍ എത്തിയത്. പിന്നാലെ ടൂർ ഓപ്പറേറ്റർ സംഘത്തെ കൈയൊഴിഞ്ഞു. മണാലിയില്‍ മഞ്ഞുവീഴ്ചയെ തുടർന്ന് റോഡ് ബ്ലോക്ക് ആയതിന് പിന്നാലെയാണ് സംഭവം.
റൂം അറേഞ്ച് ചെയ്യാനോ ഭക്ഷണം നല്‍കാനോ ടൂർ ഓപ്പറേറ്റർ തയ്യാറായില്ല. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43 കുട്ടികളും 3 അധ്യാപകർക്കുമാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. 75 ശതമാനം തുകയും വാങ്ങിയ ശേഷമാണ് ടൂർ ഓപ്പറേറ്ററുടെ ക്രൂരത. നിരവധിപേർക്ക് ആരോഗ്യ പ്രശ്നങ്ങളടക്കം ഉണ്ടായിട്ടും ടൂർ ഓപ്പറേറ്റർ തിരിഞ്ഞു നോക്കിയില്ലെന്നും വിദ്യാർഥികള്‍ പരാതിപ്പെട്ടു.
കടുത്ത മഞ്ഞുവീഴ്ചയിലും മൂന്ന് ദിവസമാണ് വിദ്യാർഥികള്‍ മണാലിയില്‍ കുടുങ്ങിയത്. പിന്നീട് സ്വന്തം ചെലവില്‍ ഇവർ ഡൽഹിയിലേയ്ക്ക് എത്തി. വാഹനത്തിനായി ആറ് കിലോമീറ്ററോളം വിദ്യാർഥികള്‍ക്ക് മഞ്ഞില്‍ നടക്കേണ്ടി വന്നതായും പറയുന്നു.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിനെ സമനിലയിൽ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്. നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഗോൾരഹിത സമനിലയാണ് ഗണ്ണേഴ്സ് വഴങ്ങിയത്. നോട്ടിംഗ്്ഹാമിന്റെ പ്രതിരോധക്കൂട്ടിൽ ആഴ്സണൽ കുടുങ്ങി. കടുത്ത ആക്രമണം നടത്തിയിട്ടും പ്രതിരോധ കോട്ട പൊളിക്കാനായില്ല. സമനില പോയിന്റ് നിലയിൽ ആഴ്സണലിനു വലിയ തിരിച്ചടി നൽകുന്നില്ലെങ്കിലും രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ഒന്പതാക്കി ഉയർത്താനുള്ള അവസരം നഷ്ടമായി.
പ്രീമിയർ ലീഗിൽ ആഴ്സണൽ തുടർച്ചയായി വഴങ്ങുന്ന രണ്ടാം സമനിലയാണിത്. 22 മത്സരങ്ങളിൽ 15 വിജയത്തോടെ 50 പോയിന്റുമായി ആഴ്സണൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 13 വിജയവുമായി 43 പോയിന്റ് സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.
ലിവര്‍പൂളിന് സമനില പൂട്ട്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനു തുടർച്ചയായ നാലാം പോരാട്ടത്തിലും സമനില. ബേണ്‍ലിയാണ് നിലവിലെ ചാന്പ്യൻമാരെ സമനിലയിൽ തളച്ചത്. 0കളിയുടെ 42-ാം മിനിറ്റിൽ ഫ്ളോറിയൻ വിയറ്റ്സിലൂടെ ആൻഫീൽഡിൽ ലിവർപൂൾ മുന്നിലെത്തി. 65-ാം മിനിറ്റിൽ മാർക്കസ് എഡ്വേർഡ്സിലൂടെ ബേണ്‍ലി സമനില പിടിക്കുകയായിരുന്നു.
ക്രിസ്റ്റൽ പാലസിനെ (1-2) സന്ദർലാൻഡും ടോട്ടനം ഹോട്സ്പറിനെ (1-2) വെസ്റ്റ് ഹാം യുനൈറ്റഡും പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തിൽ ലീഡ്സ് യുനൈറ്റഡ് 1-0നു ഫുൾഹാമിനെ പരാജയപ്പെടുത്തി.
International
നയ്റോബി: കെനിയൻ തലസ്ഥാനമായ നയ്റോബിയിൽ നിർമാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകർന്നുവീണ് നിരവധി പ്പേർക്കു പരിക്ക്.
കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊർജിതമായി നടക്കുകയാണ്. 16 നിലകളുള്ള കെട്ടിടമാണ് തകർന്നത്. അപകടസ്ഥലത്ത് നിരവധി സന്നദ്ധസംഘടനകൾ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
അപകടത്തിന്റെ വിശദാംശങ്ങൾ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല.
Kerala
പാലക്കാട്: അട്ടപ്പാടിയിൽ വനപാലകസംഘം വനത്തിൽ കുടുങ്ങി. കടുവാ സെൻസസിന് പോയവരാണ് വനത്തിൽ കുടുങ്ങിയത്.
അഞ്ചംഗസംഘമാണ് വനത്തിൽ അകപ്പെട്ടത്. പുതൂർ മേഖലയിലാണ് കുടുങ്ങിയത്.
സംഘത്തിലെ രണ്ട് പേർ വനിതകളാണ്. പുതൂർ ആർആർടി സംഘം സ്ഥലത്തേയ്ക്ക് തിരിച്ചു.