കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ അവസാനത്തെ ആരാധന പൂജ രോഹിണി നാളിൽ അക്കരെ സന്നിധിയിൽ കൊട്ടിയൂർ പെരുമാൾക്ക് സമർപ്പിക്കും.രോഹിണി ആരാധന നാളിൽ സ്വയംഭൂവിനെ ആലിംഗനം ചെയ്ത് കുറുമാത്തൂർ നായ്ക്കൻ സ്ഥാനികൻ നടത്തുന്ന സവിശേഷമായ ആലിംഗന പുഷ്പാഞ്ജലിയും ഞായറാഴ്ച്ച നടക്കും.
ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധന സദ്യയും ഉണ്ടാകും. സന്ധ്യയ്ക്ക് പെരുമാൾക്ക് പാലമൃത് അഭിഷേകവും കളഭാഭിഷേകവും നടത്തും. പഴശി കോവിലകത്തു നിന്നുമാണ് പൂജാദ്രവ്യങ്ങൾ എത്തിക്കുക. രോഹിണി ആരാധന ദിവസം വലിയ ഭക്തജന തിരക്കാണ് കൊട്ടിയൂരിൽ പ്രതീക്ഷിക്കുന്നത്. ആലിംഗന പുഷ്പാഞ്ജലിക്കും വലിയ സവിശേഷതയാണുള്ളത്.
വൈശാഖ മഹോത്സവ കാലത്തെ രോഹിണി നക്ഷത്രത്തിൽ കുറുമാത്തൂർ ഇല്ലത്തെ ബ്രാഹ്മണശ്രേഷ്ഠൻ ഭഗവൽസ്വയംഭൂവിൽ പുഷ്പാഞ്ജലി നടത്തുകയും പുഷ്പാഞ്ജലി ക്കൊടുവിൽ ഭഗവാനെ ആലിംഗനം ചെയ്യുകയും ചെയ്യുന്ന ചടങ്ങാണിത്.