വാഷിംഗ്ടൺ ഡിസി: ട്രംപിന്റെ അന്ത്യശാസന സമയം അവസാനിക്കാൻ 90 മിനിറ്റ് മാത്രം ശേഷിക്കേയാണ് ഇറാൻ വെടിനിർത്തലിനു സമ്മതിച്ചത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ് ആണ് ഇതിനു പിന്നിലെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് എന്നിവർക്കു പുറമേ ചൈനയും ഇറാനെ വെടിനിർത്തലിനു പ്രേരിപ്പിക്കാൻ ഊർജിത നീക്കങ്ങൾ നടത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
ഇറാന്റെ പരിണതപ്രജ്ഞനായ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വിപ്ലവഗാർഡുകളെ വെടിനിർത്തിലിനു പ്രേരിപ്പിച്ചിരുന്നു. എന്നാൽ മുജ്തബയുടെ അന്തിമ നീക്കങ്ങളാണ് വെടിനിർത്തൽ യാഥാർഥ്യമാക്കിയത്.
വെടിനിർത്തലിനു സമ്മതിച്ചില്ലെങ്കിൽ ഇറേനിയൻ സംസ്കാരത്തെ തുടച്ചുനീക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതു പ്രകാരം ഇറാൻ വഴങ്ങിയില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങളെയും മറ്റ് പശ്ചാത്തല സംവിധാനങ്ങളെയും ലക്ഷ്യമിട്ട് വൻ ആക്രമണത്തിനുള്ള ഒരുക്കത്തിലായിരുന്നു പശ്ചിമേഷ്യയിലെ അമേരിക്കൻ സേന.
ഇതിനിടെ, അമേരിക്കൻ നയതന്ത്രപ്രതിനിധികൾ പാക്കിസ്ഥാൻ മുഖാന്തരം ഇറേനിയൻ നേതൃത്വത്തെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. അമേരിക്ക വൻ ആക്രമണത്തിനുള്ള ഒരുക്കത്തിലാണെന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ മുന്നറിയിപ്പ് പാക് നേതൃത്വം ഇറാനെ അറിയിച്ചു. ഈജ്പ്തിലെയും തുർക്കിയിലെയും വിദേശകാര്യമന്ത്രിമാർ ഇറാനുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ചൈനീസ് നേതാക്കളും യുദ്ധം അവസാനിപ്പിക്കാൻ ഇറാനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
എന്നാൽ അന്തിമ തീരുമാനം മുജ്തബയുടേതായിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സജീവമായി നയതന്ത്രനീക്കങ്ങളെ നിരീക്ഷിച്ചിരുന്നു. ഇസ്രയേലിന്റെ വധഭീഷണി നേരിടുന്ന മുജ്തബ, സഹായികളെ ഉപയോഗിച്ച് കുറിപ്പുകൾ കൈമാറിയാണ് ആശയവിനിമയം നടത്തിയിരുന്നത്. മുജ്തബ പച്ചക്കൊടി കാണിച്ചില്ലായിരുന്നുവെങ്കിൽ ഈ വെടിനിർത്തൽ യാഥാർഥ്യമാകില്ലായിരുന്നു എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.