വത്തിക്കാൻ: യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ക്രിസ്മസ് ആഘോഷങ്ങളിൽ മുഴുകി.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും ലിയോ പതിനാലാമൻ മാർപ്പാപ്പ മുഖ്യകാർമികത്വം വഹിച്ചു.
മാർപ്പാപ്പയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ക്രിസ്മസ് ആയിരുന്നു ഇത് എന്നത് ഈ വർഷത്തെ ചടങ്ങുകളുടെ സവിശേഷത വർദ്ധിപ്പിച്ചു.
ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനത്തോടെ ആരംഭിച്ച ശുശ്രൂഷകളിൽ ഇരുനൂറിലധികം അംഗങ്ങൾ അണിനിരന്ന ഗായകസംഘത്തിന്റെ സംഗീതം ഭക്തിസാന്ദ്രമായ അന്തരീക്ഷമൊരുക്കി.
അൾത്താരയ്ക്ക് മുന്നിലെ ബൈബിൾ പ്രതിഷ്ഠാപീഠത്തിൽ പട്ടിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഉണ്ണിയേശുവിന്റെ രൂപം മാർപ്പാപ്പ അനാവരണം ചെയ്തതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. ക്രിസ്മസ് സന്ദേശത്തിൽ കരുണയുടെയും സ്നേഹത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചാണ് മാർപ്പാപ്പ സംസാരിച്ചത്.
ദരിദ്രരോടും അപരിചിതരോടും ദയ കാണിക്കണമെന്നും സഹായം ആവശ്യമുള്ളവരെ അവഗണിക്കുന്നത് ദൈവത്തെ തന്നെ അവഗണിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. ആറായിരത്തോളം വിശ്വാസികളാണ് ബസിലിക്കയിൽ നേരിട്ടെത്തി ചടങ്ങുകളിൽ പങ്കെടുത്തത്.
യുദ്ധത്തിന്റെ കരിനിഴൽ വീണുകിടക്കുന്ന ഗാസയിലെ സാഹചര്യങ്ങൾ കാരണം കഴിഞ്ഞ രണ്ട് വർഷമായി ആഘോഷങ്ങൾ മാറ്റിവെച്ചിരുന്ന പലസ്തീനിലെ ക്രൈസ്തവരും ഇത്തവണ പ്രത്യാശയോടെ തിരുപ്പിറവി ആഘോഷിച്ചു.
യേശുവിന്റെ ജന്മസ്ഥലമായ ബേത്ലഹേമിലെ നേറ്റിവിറ്റി പള്ളിയിൽ നടന്ന പാതിരാകുർബാനയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കുചേർന്നു. സമാധാനത്തിന്റെയും അതിജീവനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ ക്രിസ്മസ് കടന്നുപോകുന്നത്.