മുംബൈ: വിജയ് മല്യ ഇന്ത്യയിലേക്ക് തിരികെ വരികയാണെങ്കിൽ മാത്രമേ അദ്ദേഹത്തിന്റെ ഹർജി പരിഗണിക്കുകയുള്ളൂവെന്ന് ബോംബെ ഹൈക്കോടതി. കോടതി നടപടികൾ തുടരണമെങ്കിൽ മല്യയുടെ നേരിട്ടുള്ള സാന്നിധ്യം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
രാജ്യം വിട്ടുനിന്നുകൊണ്ട് ഹർജികൾ ഫയൽ ചെയ്യുന്നതിലൂടെ നിയമപ്രക്രിയയെ മല്യ ബോധപൂർവം ഒഴിവാക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.
പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളി ആയി പ്രഖ്യാപിച്ച നടപടിയെയും 2018-ലെ എഫ്ഇഒ നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെയും ചോദ്യം ചെയ്തുക്കൊണ്ടുള്ള രണ്ട് പ്രധാന ഹർജികളാണ് മല്യ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
2016 മുതൽ യുകെയിൽ കഴിയുന്ന മല്യയ്ക്കെതിരെ വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ നിരവധി കേസുകളാണ് ഇന്ത്യയിൽ നിലവിലുള്ളത്. കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 18-ന് മുൻപ് ഇന്ത്യയിലേക്ക് മടങ്ങാൻ താല്പര്യമുണ്ടോ എന്ന കാര്യം മല്യ വ്യക്തമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.