Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ നടന്നത് വൻ തട്ടിപ്പെന്ന് രമേശ് ചെന്നിത്തല. അയ്യപ്പ സംഗമത്തിന്റെ കണക്കിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി വി.എൻ. വാസവനെതിരേ അവകാശലംഘന നോട്ടീസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയ്യപ്പസംഗമം സർക്കാർ പിടിച്ച പുലിവാലാണ്. സർക്കാർ ചെലവിൽ നടത്തില്ല എന്ന് കോടതിയിൽ പറഞ്ഞതാണ്. ദേവസ്വം ബോർഡിന് പണം കൊടുത്തു എന്നാണ് പറഞ്ഞത്. എന്നാൽ മുഴുവൻ തുകയും ഇല്ല.
നിയമസഭയിലെ ചോദ്യത്തിന് സർക്കാർ മറുപടി തന്നു. എന്നാല്‍ സത്യമായ മറുപടി തന്നില്ല. എന്തുകൊണ്ടാണ് നിയമസഭയിലും ഹൈക്കോടതിയിലും രണ്ട് കണക്കുകൾ വന്നത്. ഇക്കാര്യത്തിൽ സർക്കാരും ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
നിലവിൽ വരുന്ന വാർത്തകൾ അനുസരിച്ചാണെങ്കിൽ അയ്യപ്പ സംഗമത്തിന്റെ കണക്കില്‍ വലിയ കുഴപ്പമാണ്. സംഗമത്തിന്റെ മറവിൽ വൻ തട്ടിപ്പ് നടത്തി. കട്ടിലും കിടക്കയും ആര് അടിച്ചോണ്ട് പോയി. നടത്താത്ത ഭജനയുടെ പേരിൽ പോലും ബില്ല് ഉണ്ടാക്കി. അയ്യപ്പ സംഗമം സംബന്ധിച്ച് സാധാരണ പൗരന് അറിയേണ്ട കാര്യങ്ങൾ എല്ലാം അറിയണമെന്നും ചെന്നിത്തല പറഞ്ഞു.
Kerala
പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യ വിവാദത്തിൽ പരിഹാരക്രിയകൾക്ക് ഇന്നു തുടക്കമാകും. വൈകുന്നേരം അഞ്ചിന് വിളിച്ചുചൊല്ലി പ്രായശ്ചിത്തവും ഫെബ്രുവരി അഞ്ചിന് സദ്യയും നടത്തും.
അഷ്ടമിരോഹിണി സദ്യ ദിവസമാണ് ദേവന് നിവേദിക്കും മുൻപ് ദേവസ്വം മന്ത്രി വി.എൻ. വാസവന് സദ്യ വിളമ്പിയത് വിവാദമായത്. തുടർന്ന് ആചാരലംഘനം ഉണ്ടായെന്നും പരിഹാരം വേണമെന്നും ക്ഷേത്രോപദേശ സമിതിക്കും ദേവസ്വം ജീവനക്കാർക്കും പള്ളിയോട സേവാ സംഘപ്രതിനിധികൾക്കും ക്ഷേത്രം തന്ത്രി നിർദേശം നൽകുകയായിരുന്നു.
അഷ്ടമിരോഹിണി സദ്യ ദിനത്തിൽ ഉണ്ടാക്കിയ എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തിയാണ് ഫെബ്രുവരി അഞ്ചിന് സദ്യ നടത്തുന്നത്.
Kerala
കോട്ടയം: ഭരണഘടനയെയും മതനിരപേക്ഷതയേയും വെല്ലുവിളിക്കുന്ന നീക്കങ്ങൾക്കെതിരേ ശക്തമായ പ്രതിരോധമുയർത്തണമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ 77-ാം റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ ദേശീയ പതാക ഉയർത്തി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു.
വികസനത്തിന്റെ കാര്യത്തിൽ കേരളം രാജ്യത്തിനു തന്നെ മാതൃകയാണ്. അതിദാരിദ്രം നിർമാർജനം ചെയ്യാൻ കഴിഞ്ഞത് കേരളത്തിൽ മാത്രമാണ്. പിന്നാക്കം നിൽക്കുന്നവരെ മുന്നോട്ടുകൊണ്ടുവരാൻ കേരളം ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങളുടെ സവിശേഷത നീതി ആയോഗ് ചൂണ്ടിക്കാണിച്ചതാണ്.
രാജ്യത്തു മുഴുവൻ അതിദാരിദ്ര്യം ഇല്ലായ്മ ചെയ്ത് സമത്വസുന്ദര ഇന്ത്യ എന്ന ലക്ഷ്യത്തിനുവേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ഈ റിപബ്ലിക് ദിനത്തിൽ പ്രതിജ്ഞ എടുക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, എഡിഎം എസ്. ശ്രീജിത്ത്, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, നഗരസഭാംഗം ജോഫി മരിയ ജോൺ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. കേസിൽ കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് പുറത്തിറങ്ങാൻ എസ്ഐടി അവസരം ഒരുക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്യാമെങ്കിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും മുരളീധരൻ ചോദിച്ചു. സ്വർണക്കൊള്ളയിൽ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കടകംപള്ളിയുടെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തി. കടകംപള്ളി സുരേന്ദ്രന്റെ കരിക്കകത്തെ വീട്ടിലേക്ക് ആയിരുന്നു പ്രതിഷേധം.
ശബരിമല സ്വർണ്ണക്കള്ളയിൽ പ്രതിഷേധിച്ച് മന്ത്രി വി.എൻ. വാസവന്റെ ഓഫീസിലേയ്ക്കും ബിജെപി മാർച്ച് നടത്തി. പ്രതിഷേധവുമായി എത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേടുകൾ തകർത്തു മുന്നോട്ടുപോകാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
Kerala
കോട്ടയം: കേരള കോൺഗ്രസ്-എം എൽഡിഎഫ് വിടില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. മുന്നണി മാറില്ലെന്ന് കേരള കോൺഗ്രസ്-എം അധ്യക്ഷനായ ജോസ് കെ. മാണി തന്നെ വ്യക്തമാക്കിയതാണെന്നും വാസവൻ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് നേരിട്ടും അവർ ഇക്കാര്യം അറിയിച്ചതാണെന്നും വാസവൻ കൂട്ടിച്ചേർത്തു.
കനഗോലുവിന്റെ ഉപദേശ പ്രകാരമാണ് ചില മാധ്യമങ്ങൾ വഴി ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. വരില്ലെന്ന് പറഞ്ഞിട്ടും കോൺഗ്രസ് കേരള കോൺഗ്രസിന്റെ പിന്നാലെ നടക്കുകയാണ്. ആത്മവിശ്വാസക്കുറവ് കൊണ്ടാണ് ഇത് ചെയ്യുന്നത്. കോൺഗ്രസിൽ തമ്മിൽ തല്ലും കടിപിടിയുമാണെന്നും വാസവൻ പറഞ്ഞു.
കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റി സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിനെ കുറിച്ചും വാസവൻ പ്രതികരിച്ചു. ഐഷ പോറ്റിയുടേത് വഞ്ചനാപരമായ സമീപനമനാണെന്നാണ് വാസവൻ പറഞ്ഞത്. ഐഷ പോറ്റിയുടെ മാറ്റം കാരണം ഒരു ക്ഷീണവും പാർട്ടിക്ക് സംഭവിക്കില്ലെന്നും വാസവൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മന്ത്രിമാർ അറിയാതെ ശബരിമല സ്വർണ്ണക്കൊള്ള നടക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും ഇപ്പോഴത്തെ ദേവസ്വം മന്ത്രി മന്ത്രി വി.എൻ.വാസവനിലേക്കും അന്വേഷണം എത്തുമെന്നും മുരളീധരൻ പറഞ്ഞു.
ഹൈക്കോടതി നിരീക്ഷണം ഉള്ളതിനാലാണ് അന്വേഷണം ഇത്രയൊക്കെ എത്തിയത്. ഇല്ലെങ്കിൽ നേരത്തെ അന്വേഷണം ആവിയായി പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസെന്നും ഭക്തർക്ക് ഒപ്പമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ദേവസ്വം ബോർഡ് മുൻപ്രസിഡന്റെ എ. പത്മകുമാർ പലതും വിളിച്ച് പറയുമെന്ന് പലരും ഭയപ്പെടുന്നു. അതിനാലാണ് പത്മകുമാറിന്റെ കാര്യത്തിൽ പാർട്ടി നിലപാട് എടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി എ. പത്മകുമാറിന്റെ പാസ്പോര്‍ട്ട് എസ്ഐടി പിടിച്ചെടുത്തു. വീട്ടില്‍ നടന്ന റെയ്ഡിലാണ് പാസ്പോര്‍ട്ട് പിടിച്ചെടുത്തത്. പത്മകുമാറിന്റെയും ഭാര്യയുടെയും ആസ്തികൾ സംബന്ധിച്ച് പരിശോധന നടത്തുകയാണ്.നടൻ ജയറാമിന്റെ മൊഴി രേഖപ്പെടുത്തി സാക്ഷിയാക്കുന്നതും എസ്ഐടി ആലോചിക്കുന്നു.
Kerala
കോട്ടയം: സിപിഎം നേതാവും മന്ത്രിയുമായ വി.എന്‍. വാസവന്റെ ജ്യേഷ്ഠൻ പരേതനായ വി.എസ്. സോമന്റെ മകള്‍ സ്മിത ഉല്ലാസ് കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും.
പാമ്പാടി പഞ്ചായത്തിലെ 17-ാം വാര്‍ഡിലെ കുറിയന്നൂര്‍കുന്നിൽ നിന്നാണ് സ്മിത ജനവിധി തേടുക.
കൈപ്പത്തി ചിഹ്നത്തിലാണ് സ്മിത മത്സരിക്കുന്നത്. തന്റെ പിതാവ് കോണ്‍ഗ്രസ് അനുഭാവിയായിരുന്നെന്ന് സ്മിത പറഞ്ഞു.
Kerala
പാലക്കാട്: നെല്ല് സംഭരിക്കാൻ തയാറാണെന്ന് 31 സഹകരണ സംഘങ്ങൾ അറിയിച്ചതായി മന്ത്രി വി.എൻ. വാസവൻ. സഹകരണ ബാങ്കുകൾ വഴി നെല്ല് സംഭരിക്കുന്നത് ചർച്ച ചെയ്യാൻ നടത്തിയ മന്ത്രിസഭാ ഉപസമിതി യോഗം പൂർത്തിയായി. ഇതിനുശേഷം മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഉപസമിതി യോഗത്തിൽ സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ സംഘങ്ങൾ സ്വാഗതം ചെയ്തതായും മന്ത്രി അറിയിച്ചു. ഗോഡൗൺ ഇല്ലാത്തവർക്ക് അതിനുള്ള സൗകര്യം ഒരുക്കുമെന്നും ബാങ്കുകൾ മില്ലുകൾക്ക് നെല്ല് കൊടുക്കുമെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
നെല്ല് സംഭരണം നടപ്പാക്കുന്നതിനായി സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. യോഗം ചേർന്ന ശേഷം സൗകര്യ പ്രദമായ ഗോഡൗണുകൾ രണ്ട് ദിവസത്തിനകം കണ്ടെത്തും. നെല്ല് എടുത്ത് ഒരാഴ്ചയ്ക്കകം തന്നെ പണം നൽകുകയും ചെയ്യും.
സപ്ലൈകോയ്ക്ക് ആവശ്യമായ ഫണ്ട് ഉണ്ട്. ഫണ്ട് പ്രശ്നം ഉണ്ടെങ്കിൽ കേരള ബാങ്ക് സഹകരണ സംഘങ്ങൾക്ക് നൽകും. മറ്റ് ജില്ലകളിലും സമാന മാതൃക സ്വീകരിക്കുകയും ഇതൊരു സ്ഥിരം സംവിധാനമാക്കുകയും ചെയ്യും. 1400 കോടി രൂപയാണ് കേന്ദ്രസർക്കാർ കുടിശിക. നിലവിലെ പ്രതിസന്ധിക്കുള്ള കാരണം ഇതാണെന്നും മന്ത്രി പറഞ്ഞു.
Kerala
കണ്ണൂർ: ക്ഷേമ പെൻഷൻ വർധിപ്പിച്ച് രണ്ടായിരം രൂപയാക്കിയത് ഇപ്പോഴത്തെ തീരുമാനമല്ലെന്നും രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ കാബിനറ്റ് തീരുമാനമായിരുന്നുവെന്നും മന്ത്രി വി.എൻ. വാസവൻ.
സർക്കാരിന്റെ സാന്പത്തിക ഭദ്രത മെച്ചപ്പെടുന്പോൾ പെൻഷൻ കൂട്ടണമെന്ന് ആദ്യ കാബിനറ്റിൽത്തന്നെ നിശ്ചയിച്ചിരുന്നു. ഇപ്പോൾ സാന്പത്തിക ഭദ്രത മെച്ചപ്പെട്ടപ്പോൾ നടപ്പാക്കിയെന്നേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
പെൻഷൻ വർധിപ്പിച്ച് പ്രഖ്യാപനം നടത്തി അതിലൂടെ അടുത്ത സർക്കാരിന്റെ തലയിൽ സാന്പത്തിക ബാധ്യത കെട്ടിവയ്ക്കാനുള്ള നീക്കമാണു സർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെക്കുറിച്ചു ചോദിച്ചപ്പോൾ, അക്കാര്യം ഓർത്ത് രമേശ് ചെന്നിത്തല ആശങ്കപ്പെടേണ്ടതില്ലെന്നും അടുത്ത തവണയും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്നുമായിരുന്നു മറുപടി.
Kerala
കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായി വിഴിഞ്ഞം തുറമുഖത്തെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുവെന്ന് തുറമുഖ മന്ത്രി വി.എൻ. വാസവൻ. വിഷന്‍ 2031 ന്റെ ഭാഗമായി സംസ്ഥാനതല തുറമുഖ സെമിനാര്‍ അഴീക്കല്‍ തുറമുഖത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ 554 കപ്പലുകൾ വിഴിഞ്ഞത്ത് എത്തി. 12,500 ല്‍ പരം ഇരുപത് അടി തുല്യ യൂണിറ്റ് (ടിഇയു) കൈകാര്യം ചെയ്യുന്ന നിലയിലേക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം മാറി. 2028 ഓടെ രാജ്യത്തിന്റെ പ്രധാന പ്രവേശന കവാടത്തിലൊന്നായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും.
ചരക്ക് ഗതാഗതത്തിന് കേന്ദ്രീകൃത സ്വഭാവം വന്നാല്‍ 10 മുതല്‍ 30 ശതമാനം വരെ ചരക്ക് ഗതാഗതം ജലമാർഗമാക്കി മാറ്റാൻ കഴിയും.
ചരക്ക് നീക്കത്തിനുള്ള വാഹന ബാഹുല്യം കുറയ്ക്കാനും ചെലവ് നിയന്ത്രിക്കാനും കഴിയും. ഒപ്പം തന്നെ അന്തരീക്ഷത്തിലേക്ക് തള്ളുന്ന കാർബണിന്റെ അളവ് കുറയ്ക്കാനും അതുവഴി പാരിസ്ഥിതിക ആഘാതം ലഘൂകരിച്ച് ചരക്കുകള്‍ സമയത്ത് എത്തിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.
വിഷന്‍ 2031 തുറമുഖ വകുപ്പിന്റെ നയരേഖ സമര്‍പ്പണവും മന്ത്രിനിര്‍വഹിച്ചു. കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. റിട്ട അഡിഷണല്‍ ചീഫ് സെക്രട്ടറി ജയിംസ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. തുറമുഖ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബി.അബ്ദുള്‍ നാസര്‍ വിഷയാവതരണം നടത്തി.
Kerala
കണ്ണൂർ: ലക്ഷദ്വീപുമായുള്ള ചരക്ക്-യാത്രാ ഗതാഗതം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനത്തിന് നടപടികള്‍ ആരംഭിച്ചുവെന്ന് മന്ത്രി വി.എൻ. വാസവൻ.
ബേപ്പൂര്‍-ലക്ഷദ്വീപ് ചരക്ക് ഗതാഗതത്തിനായുള്ള പരിസ്ഥിതി ആഘാത പഠനം ഉള്‍പ്പെടെ നടന്നു വരികയാണ്.
കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് യാത്രാ കപ്പലുകള്‍ ആരംഭിക്കാനുള്ള സാധ്യത യാഥാർഥ്യമാക്കേണ്ടതുണ്ട്. കേരളത്തിന് ഏതാണ്ട് 590 കിലോമീറ്റര്‍ സമുദ്രതീരമുണ്ട്. ഇതില്‍ 87 കിലോമീറ്റര്‍ തുറമുഖത്തിനായി പ്രഖ്യാപനം നടത്തിയ മേഖലയാണെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഡിഎഫിനെതിരെ രൂക്ഷ വിമാർശനവുമായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. അന്വേഷണം പ്രഖ്യാപിച്ച ശേഷവും യുഡിഎഫ് സമരം ചെയ്തെന്നും യുഡിഎഫിന്റെ ലക്ഷ്യം രാഷ്ട്രീയ അട്ടിമറിയാണെന്നും മന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാരിന് കീഴിൽ വിശ്വാസികൾ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"അയ്യപ്പ സംഗമത്തിന് പിന്നാലെ പ്രമുഖ ചാനലിൽ ഒരു വെളിപ്പെടുത്തൽ വന്നു. അടുത്ത ദിവസം പെട്ടെന്ന് ഒരു അടിയന്തര പ്രമേയം ആയി പ്രതിപക്ഷ നേതാവ് നിയമസഭയിൽ എത്തി. ഒടുവിൽ തൊട്ടടുത്ത ദിവസങ്ങളിൽ പീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി.'-വി.എൻ. വാസവൻ പറഞ്ഞു. സര്‍ക്കാര്‍ ആഗ്രഹിച്ചത് പോലെ കോടതി എസ്ഐടിയെ നിയമിച്ചുവെന്നും മന്ത്രി വിശദമാക്കി.
സന്തോഷപൂർവ്വം അത് സ്വീകരിച്ചു. സ്വർണ കവർച്ച കേസിൽ പ്രതി പട്ടികയിൽ ഉള്ള ആരായാലും നിയമത്തിനു മുന്നിൽ കൊണ്ട് വരണം. പോറ്റി - ഉദ്യോഗസ്ഥ ഗൂഢാലോചന എന്ന് വിജിലൻസ് പറഞ്ഞത് വിശ്വസിക്കാതെ ഇരിക്കേണ്ട ആവശ്യമില്ലെന്നും ഒരു തരി പൊന്ന് നഷ്ടപ്പെട്ടെങ്കിലും അത് വീണ്ടെടുക്കണെമെന്നും മന്ത്രി വാസവൻ പറഞ്ഞു.
കേസ് അന്വേഷണം കഴിയും വരെ വിശ്വാസ സംരക്ഷണം നടത്തിവരൊക്കെ ഇവിടെ തന്നെ കാണമെന്ന് വി.എൻ വാസവൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ദ്വാരപാലക പീഠവിവാദത്തിൽ വീണ്ടും പ്രതികരണവുമായി ദേവസ്വംമന്ത്രി വി.എൻ. വാസവൻ. കേസിൽ സമഗ്രമായ അന്വേഷണം നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേത് ആസൂത്രിതമായ ഗൂഢനീക്കമാണെന്നും മന്ത്രി ആരോപിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇടപെടലിൽ ദുരൂഹതയുണ്ട്. കൃത്യമായ വിവരം വെളിയിൽ വരുമെന്നും ഇത് കോടതിയെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കേരളത്തിന്റെ പൊതു വികാരമെന്ന് മന്ത്രി വി.എൻ. വാസവൻ. കോൺഗ്രസ് മുൻകൈയെടുത്ത് രാജി വാങ്ങിക്കണം. സിപിഎം നേതാക്കൾ സമാന കേസിൽ ഉൾപ്പെട്ടിട്ടില്ല. തെളിവുകൾ ഉണ്ടെങ്കിൽ സിപിഎം നേതാക്കൾക്കെതിരെയും നടപടിയെടുക്കാമെന്നും വാസവൻ പറഞ്ഞു.
ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റണം. ഒരു കേസല്ല, നിരവധി സംഭവങ്ങൾ പുറത്തുവരുന്നു. ഇനി പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതാക്കൾ സമാന കേസിൽ ഉൾപ്പെട്ടിട്ടില്ല. ആരോപണങ്ങൾ ആർക്കെതിരെയും വരാം. പക്ഷേ തെളിയിക്കപ്പെട്ടിട്ടില്ലെന്നും വാസവൻ കൂട്ടിച്ചേർത്തു.
Kerala
അങ്കമാലി: മന്ത്രി വാസവന് നേരെ അങ്കമാലിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസെത്തി കസ്റ്റഡിയിലെടുത്ത് നീക്കി.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘനകൾ രംഗത്തെത്തിയത്.