കോട്ടയം: വിവാഹച്ചടങ്ങിന് കേറ്ററിംഗ് സംഘം ഭക്ഷണം എത്തിച്ചില്ലെന്ന് പരാതി. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമാണ് കേറ്ററിംഗുകാർ പണം വാങ്ങി വീട്ടുകാരെ ചതിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ പൊലിസിൽ പരാതി നൽകി. ഉച്ചവരെ കാത്തിരുന്നിട്ടും ഭക്ഷണം എത്താത്തതിനെത്തുടർന്ന് സമീപത്തെ ഹോട്ടലുകളിൽനിന്നുമാണ് ഭക്ഷണം എത്തിച്ച് നൽകിയത്.
കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ഉദയം എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കഞ്ഞിക്കുഴി സ്വദേശിയായ യുവതിയുടെ വിവാഹത്തിന് ഭക്ഷണവും സ്റ്റേജും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഒരു ലക്ഷം രൂപയ്ക്കാണ് കരാർ ഉറപ്പിച്ചത്. എന്നാൽ വെൽക്കം ഡ്രിങ്ക് പോലും സമയത്ത് ലഭിച്ചില്ല.
തുടർന്ന് അന്വേഷിച്ചപ്പോൾ ഈരാറ്റുപേട്ടയിൽ നിന്നു ഭക്ഷണം കൊണ്ടുവന്ന വാഹനം അപകടത്തിൽ പെട്ടെന്നും ഉടൻ മറ്റൊരു വാഹനത്തിൽ എത്തുമെന്നും സംഘം മറുപടി നൽകി. എന്നാൽ പിന്നീട് ഫോൺ വിളിച്ചപ്പോൾ ഭക്ഷണം പാകം ചെയ്തിട്ടില്ലെന്നും എത്തിക്കാൻ കഴിയില്ലെന്നുമാണ് ഇവർ അറിയിച്ചത്. സമാനമായ രീതിയിൽ മുണ്ടക്കയം ചോറ്റിയിലും ഇവർ ഭക്ഷണം എത്തിച്ചില്ല.
മുണ്ടക്കയം പനക്കച്ചിറ സ്വദേശിയായ വധുവിന്റെ വീട്ടുകാർ 1.4 ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയിരുന്നത്. വിവാഹത്തലേന്നത്തെ ഭക്ഷണം കൃത്യമായി എത്തിച്ചിരുന്നെങ്കിലും വിവാഹ ദിവസം കുടിവെള്ളം പോലും ഒരുക്കിയിരുന്നില്ല. ഉച്ചയായിട്ടും ഭക്ഷണം എത്താതിരുന്നതിനെ തുടർന്ന് ബന്ധപ്പെട്ടപ്പോൾ കേറ്ററിംഗ് ഉടമ ഫോൺ എടുത്തില്ലെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ മുണ്ടക്കയം, കോട്ടയം ഈസ്റ്റ് പൊലിസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്.