Viral
കൊൽക്കത്തയിൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്ത് ഒരു കൂട്ടം യുവാക്കൾ നടത്തിയ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു.
ഖിദിർപൂർ സ്റ്റേഷന് സമീപം നടന്നുവെന്ന് കരുതപ്പെടുന്ന ഈ സംഭവത്തിൽ, റെയിൽവേ നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട്, അത്യന്തം അപകടകരമായ അഭ്യാസപ്രകടനങ്ങളാണ് യുവാക്കൾ നടത്തിയത്.
വിജനമായ കോച്ചിനുള്ളിൽ കയറിപ്പറ്റിയ ഈ സംഘം സീറ്റുകൾക്ക് മുകളിൽ കയറി നിന്ന് അപായ ചങ്ങല വലിക്കുന്നതും ട്രെയിനിന്റെ വാതിലിനടുത്ത് നിന്ന് വിചിത്രമായ ശബ്ദങ്ങൾ ഉണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ മേൽക്കൂരയിൽ കയറി ഇരുന്നും, വാതിൽപ്പടിയിൽ തൂങ്ങിനിന്ന് പുറത്തേക്ക് ആഞ്ഞുമാണ് ഇവർ സാഹസികത കാണിച്ചത്.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനം ഉയരുകയും കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാകുകയും ചെയ്തു.
ഇതിനോട് പ്രതികരിച്ച ആർപിഎഫ് സീൽദ വിഭാഗം, പരാതി ഔദ്യോഗികമായി രേഖപ്പെടുത്തിയതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അന്വേഷണ ചുമതല കൈമാറിയതായും അറിയിച്ചിട്ടുണ്ട്.
കുറ്റവാളികളെ തിരിച്ചറിയുന്നതിനായി കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 17 പേർ മരിച്ചു. ഡാർജിലിംഗിലെ മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. പോലീസും തദേശ ഭരണകൂടവും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
മണ്ണിടിച്ചിലിനെ തുടർന്ന് പശ്ചിമ ബംഗാളിനും സിക്കിമിനും ഇടയിലുള്ള പ്രധാന റോഡ് തകർന്നു. തിങ്കളാഴ്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡാർജിലിംഗിൽ സന്ദർശനം നടത്തും.
ഡാർജിലിംഗിൽ ജനങ്ങൾക്കുണ്ടായ ജീവഹാനിയിൽ തനിക്ക് അതിയായ വേദനയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ദുരിത ബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ദുർഗ പൂജയ്ക്ക് ശേഷം കോൽക്കത്തയിൽ നിന്നും ബംഗാളിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള ധാരാളം വിനോദസഞ്ചാരികൾ ഡാർജിലിംഗിലേക്ക് യാത്ര ചെയ്യുന്നുണ്ട്. അതിനാൽ നിരവധി വിനോദസഞ്ചാരികൾ ദുരന്തത്തിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.