National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരമേറ്റതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങളുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. ആദ്യ മന്ത്രിസഭായോഗത്തിൽ സംസ്ഥാനത്തിന്റെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം തടയുന്നതിനായി അതിർത്തിയിൽ വേലി നിർമിക്കാൻ തീരുമാനിച്ചു. ഇതിനായി 600 ഏക്കർ ഭൂമി അതിർത്തി രക്ഷാസേനയ്ക്ക് കൈമാറും. 45 ദിവസത്തിനുള്ളിൽ ഭൂമി ഏറ്റെടുത്ത് ബിഎസ്എഫിന് നൽകുന്ന പ്രക്രിയ പൂർത്തിയാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
മുൻസർക്കാർ നടപ്പിലാക്കാതിരുന്ന ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) സംസ്ഥാനത്ത് ഉടനടി പ്രാബല്യത്തിൽ കൊണ്ടുവരാനും തീരുമാനമായി. ഉദ്യോഗസ്ഥ ഭരണരംഗത്തും മാറ്റങ്ങൾ പ്രഖ്യാപിച്ച മുഖ്യമന്ത്രി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് മറ്റ് സംസ്ഥാനങ്ങളിൽ പരിശീലനത്തിന് പോകുന്നതിനായുള്ള അനുമതി പുനഃസ്ഥാപിച്ചു.
കൂടാതെ കഴിഞ്ഞവർഷങ്ങളിൽ നിയമനം മുടങ്ങിയ ഉദ്യോഗാർഥികൾക്കായി അഞ്ചുവർഷത്തെ പ്രായപരിധി ഇളവും പ്രഖ്യാപിച്ചു. മുൻസർക്കാർ തടഞ്ഞുവെച്ച സെൻസസ് നടപടികൾ ഉടൻ ആരംഭിക്കാനും തീരുമാനമായി. ഇതിനായി അഡ്മിനിസ്ട്രേറ്റീവ് ഓർഡർ പുറപ്പെടുവിച്ചു.
മുൻഭരണകാലത്ത് സെൻസസ് വൈകിപ്പിച്ചത് എന്തിനാണെന്ന് അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നന്ദിപറഞ്ഞ സുവേന്ദു ബംഗാൾ ആദ്യമായി ഭയരഹിതമായ ഒരു തെരഞ്ഞെടുപ്പിന് സാക്ഷ്യംവഹിച്ചതായും അവകാശപ്പെട്ടു.
National
കോൽക്കത്ത: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയുടെ സുരക്ഷ വർധിപ്പിച്ചു. കോൽക്കത്തയിലെ കലിഘട്ടിലുള്ള വസതിക്കു സമീപം ജയ് ശ്രീറാം വിളികളുമായി ഒരു കൂട്ടം ആളുകൾ എത്തിയതോടെയാണ് സുരക്ഷ വർധിപ്പിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് നടപടി. സംസ്ഥാന സെക്രട്ടേറിയറ്റിനു ചുറ്റും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് കേന്ദ്ര സേനയെ വിന്യസിച്ചു.
National
കോല്‍ക്കത്ത: റീപോളിംഗിനിടെ സൗത്ത് 24 പര്‍ഗനാസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകർ ബിജെപിക്കാരുമായി ഏറ്റുമുട്ടി. നാളെ നടക്കുന്ന വോട്ടെണ്ണലിനെച്ചൊല്ലിയുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
ബിജെപി സ്ഥാനാര്‍ഥി വിജയിച്ചാല്‍ വീടുകള്‍ കത്തിക്കുമെന്ന് തൃണമൂല്‍ നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. അതേസമയം ബിജെപി പ്രവര്‍ത്തകരാണ് സംഘര്‍ഷത്തിനു തുടക്കമിട്ടെതന്ന് തൃണമൂല്‍ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
National
ചെന്നൈ/കോൽക്കത്ത: തമിഴ്നാട്, പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്. ബംഗാളിൽ ഇതുവരെ 19 ശതമാനവും തമിഴ്നാട്ടിൽ 18 ശതമാനം പോളിംഗും രേഖപ്പെടുത്തി. വോട്ടിംഗ് യന്ത്രങ്ങളിലെ തകരാർമൂലം ചിലയിടങ്ങളിൽ വോട്ടിംഗ് തടസപ്പെട്ടു.
നടൻ രജനീകാന്ത് ചെന്നൈ സ്റ്റെല മേരീസ് കോളജിലെത്തി വോട്ട് രേഖപ്പെടുത്തി. എല്ലാവരും തങ്ങളുടെ ജനാധിപത്യ കടമ നിർവഹിക്കണമെന്ന് വോട്ട് ചെയ്തശേഷം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ 4023 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.
പശ്ചിമബംഗാളിലെ 152 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് 29ന് നടക്കും. സംഘർഷസാധ്യത കണക്കിലെടുത്ത് ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Viral
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകൾക്കിടയിൽ ജാർഗ്രാമിലെ ഒരു റോഡരികിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വാഹനവ്യൂഹം നിർത്തി പുറത്തിറങ്ങിയത് കൗതുകമുണർത്തുന്ന കാഴ്ചയായി.
വഴിയോരത്തെ ഒരു ചെറിയ ജാൽമുറി സ്റ്റാളിലെത്തിയ അദ്ദേഹം, കടയുടമയായ വിക്രം സാഹയുമായി കുറച്ചുനേരം സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു.
ബീഹാറിലെ ഗയയിൽ നിന്നെത്തി കഴിഞ്ഞ 10 വർഷമായി കട നടത്തുന്ന വിക്രമിനെ സംബന്ധിച്ചിടത്തോളം, ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമായാണ് ഈ സന്ദർശനം മാറിയത്.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പ്രധാനമന്ത്രിയുടെ പണമിടപാടുമായി ബന്ധപ്പെട്ട് ഒരു ചെറിയ തർക്കവും ഉയർന്നു. ഡിജിറ്റൽ ഇന്ത്യയുടെ കാലത്ത് എന്തുകൊണ്ട് യുപിഐ വഴി പണമടച്ചില്ല എന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകനായ തെഹ്സീൻ പൂനവാല ഉന്നയിച്ചതോടെ, ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല മറുപടിയുമായി എത്തി.
കടയുടമയുടെ കയ്യിൽ യുപിഐ സംവിധാനം ഉണ്ടായിരുന്നുവെന്നും, എന്നാൽ ആ 10 രൂപ നോട്ട് ഒരു സ്നേഹസമ്മാനമായി സൂക്ഷിക്കാനാണ് പ്രധാനമന്ത്രി അത് നൽകിയതെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്.
2016-ൽ തുടങ്ങിയ യുപിഐ ഇന്ന് ഗൾഫ് നാടുകളിലും യൂറോപ്പിലും വരെ പടർന്ന് ഇന്ത്യയുടെ ഡിജിറ്റൽ പ്രതാപം ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുമ്പോഴും, സാധാരണക്കാരോടുള്ള പ്രധാനമന്ത്രിയുടെ ഈ ലാളിത്യം വലിയ ചർച്ചയായിരിക്കുകയാണ്.
ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ബംഗാൾ തിരഞ്ഞെടുപ്പിന്റെ ചൂടേറിയ അന്തരീക്ഷത്തിനിടയിൽ നടന്ന ഈ സംഭവം രാഷ്ട്രീയ നിരീക്ഷകർ ഏറെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
Viral
കൊൽക്കത്തയിൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്ത് ഒരു കൂട്ടം യുവാക്കൾ നടത്തിയ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു.
ഖിദിർപൂർ സ്റ്റേഷന് സമീപം നടന്നുവെന്ന് കരുതപ്പെടുന്ന ഈ സംഭവത്തിൽ, റെയിൽവേ നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട്, അത്യന്തം അപകടകരമായ അഭ്യാസപ്രകടനങ്ങളാണ് യുവാക്കൾ നടത്തിയത്.
വിജനമായ കോച്ചിനുള്ളിൽ കയറിപ്പറ്റിയ ഈ സംഘം സീറ്റുകൾക്ക് മുകളിൽ കയറി നിന്ന് അപായ ചങ്ങല വലിക്കുന്നതും ട്രെയിനിന്റെ വാതിലിനടുത്ത് നിന്ന് വിചിത്രമായ ശബ്ദങ്ങൾ ഉണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ മേൽക്കൂരയിൽ കയറി ഇരുന്നും, വാതിൽപ്പടിയിൽ തൂങ്ങിനിന്ന് പുറത്തേക്ക് ആഞ്ഞുമാണ് ഇവർ സാഹസികത കാണിച്ചത്.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനം ഉയരുകയും കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാകുകയും ചെയ്തു.
ഇതിനോട് പ്രതികരിച്ച ആർപിഎഫ് സീൽദ വിഭാഗം, പരാതി ഔദ്യോഗികമായി രേഖപ്പെടുത്തിയതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അന്വേഷണ ചുമതല കൈമാറിയതായും അറിയിച്ചിട്ടുണ്ട്.
കുറ്റവാളികളെ തിരിച്ചറിയുന്നതിനായി കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 17 പേർ മരിച്ചു. ഡാർജിലിംഗിലെ മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. പോലീസും തദേശ ഭരണകൂടവും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
മണ്ണിടിച്ചിലിനെ തുടർന്ന് പശ്ചിമ ബംഗാളിനും സിക്കിമിനും ഇടയിലുള്ള പ്രധാന റോഡ് തകർന്നു. തിങ്കളാഴ്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡാർജിലിംഗിൽ സന്ദർശനം നടത്തും.
ഡാർജിലിംഗിൽ ജനങ്ങൾക്കുണ്ടായ ജീവഹാനിയിൽ തനിക്ക് അതിയായ വേദനയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ദുരിത ബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ദുർഗ പൂജയ്ക്ക് ശേഷം കോൽക്കത്തയിൽ നിന്നും ബംഗാളിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള ധാരാളം വിനോദസഞ്ചാരികൾ ഡാർജിലിംഗിലേക്ക് യാത്ര ചെയ്യുന്നുണ്ട്. അതിനാൽ നിരവധി വിനോദസഞ്ചാരികൾ ദുരന്തത്തിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.