കൊച്ചി: തട്ടേക്കാട്, പെരിയാര്‍ വന്യജീവി സങ്കേതങ്ങളുടെ സംരക്ഷിതമേഖലയ്ക്ക് അകത്തുള്ള ജനവാസമേഖലകള്‍ പുനര്‍നിര്‍ണയം നടത്തുന്നതിന് മാര്‍ഗനിര്‍ദേശ സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
ദേശീയ വന്യജീവി ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണു സമിതി രൂപീകരിച്ചത്. സമിതിയില്‍ വനംവകുപ്പ് മന്ത്രി ചെയര്‍മാനും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് കണ്‍വീനറുമാണ്. പ്രദേശത്തെ പ്രതിനിധീകരിക്കുന്ന എംപി, എംഎല്‍എ, ജില്ലാ പഞ്ചായത്ത് മെംബര്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെംബര്‍മാര്‍ എന്നിവർ അംഗങ്ങളായിരിക്കും.
സമിതിയില്‍ വനം വകുപ്പ് മന്ത്രിയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ഒഴികെയുള്ള മറ്റെല്ലാവരും പ്രദേശത്തെ ജനപ്രതിനിധികളാണ്. തട്ടേക്കാട് പക്ഷിസങ്കേതത്തിനുള്ളില് 1500 കുടുംബങ്ങളും പെരിയാര്‍ കടുവാസാങ്കേതത്തിനുള്ളില് 1200 കുടുംബങ്ങളുമാണ് ഉള്പ്പെട്ടുപോയിട്ടുള്ളത്.