International
ലോസ് ഏഞ്ചല്‍സ്: അമിതമായ സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ ശാരീരിക-ബൗദ്ധിക വളർച്ചയെ ദോഷകരമായി ബാധിക്കുന്നുവെന്ന കണ്ടെത്തൽ ലോകമെങ്ങും ചർച്ചയായിരിക്കെ ചരിത്ര വിധിയുമായി യുഎസ് കോടതി.
വ്യക്തികളില്‍ ആസക്തിയുണ്ടാക്കുന്ന വിധത്തില്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് പ്രവര്‍ത്തിക്കുന്നെന്ന പരാതിയില്‍ മെറ്റയ്ക്കും ഗൂഗിളിനും അമേരിക്കയിലെ കോടതി 56 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു.
ഇന്‍സ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ, യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിള്‍ എന്നിവയ്ക്കാണ് ലോസ് ഏഞ്ചല്‍സിലെ കോടതി പിഴ ചുമത്തിയത്. മെറ്റ 4.2 ദശലക്ഷം ഡോളറും ഗൂഗിള്‍ 1.8 ദശലക്ഷം ഡോളറും നഷ്ടപരിഹാരം നല്‍കണമെന്നാണു കോടതിയുടെ ഉത്തരവ്. മെറ്റയും യുട്യൂബും കാരണം മാനസികാരോഗ്യം തകർന്നെന്ന യുവതിയുടെ ഹർജിയിലാണ് വിധി.
ചെറുപ്പം മുതലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം മൂലം നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടി കലിഫോര്‍ണിയ സ്വദേശിനിയായ കാലെ(20)യാണു കോടതിയെ സമീപിച്ചത്. പരാതിയില്‍ ഒമ്പതു ദിവസങ്ങളിലായി 40 മണിക്കൂറിലധികം നീണ്ട വാദങ്ങള്‍ക്കു ശേഷമാണ് കോടതി വിധി പറഞ്ഞത്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സാപ് എന്നിവയും ഗൂഗിളും യുവതിയുടെ മാനസികാരോഗ്യത്തിനു ഹാനികരമായ ആസക്തി ഉളവാക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ മനഃപൂർവം നിർമിച്ചതായി കോടതി കണ്ടെത്തി.
കുട്ടികളുടെ മനസിനെ ബാധിക്കുന്നുവെന്ന് അറിഞ്ഞിട്ടും കമ്പനികൾ പ്ലാറ്റ്ഫോമുകളിൽ മാറ്റം വരുത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
സോഷ്യല്‍ മീഡിയ മേഖലയിലെ ഭീമന് കമ്പനികളായ മെറ്റയ്ക്കും ഗൂഗിളിലും ഇപ്പോള്‍ ചുമത്തിയിരിക്കുന്ന പിഴത്തുക വളരെ ചെറുതാണെങ്കിലും സമാനമായ നിയമനടപടികള്‍ക്കു തുടര്‍ച്ചയുണ്ടാകും.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ലൈംഗിക ചൂഷണ സാധ്യതകൾ മറച്ചുവയ്ക്കുകയും ചെയ്തുവെന്ന പരാതിയിൽ മെറ്റ കുറ്റക്കാരാണെന്ന് ന്യൂ മെക്സിക്കോയിലെ ജൂറിയും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഉള്ളടക്കത്തേക്കാൾ, ആപ്പുകൾ നിർമിച്ചിരിക്കുന്ന രീതിയാണു കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. കുട്ടികളെയും കൗമാരക്കാരെയും ചൂഷണം ചെയ്യുന്നതിനായി മനഃപൂർവം 'ആസക്തി' ഉളവാക്കുന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമും യുട്യൂബും രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ജൂറി കണ്ടെത്തി.വിധിയിൽ സന്തോഷമുണ്ടെന്ന് ജൂറി അംഗങ്ങൾ വ്യക്തമാക്കി.
കുട്ടികളുടെ അനുഭവക്കുറവും മാനസികമായ പ്രത്യേകതകളും മുതലെടുക്കുന്ന 'മനഃസാക്ഷിക്കു നിരക്കാത്ത' ബിസിനസ് രീതികളാണു മെറ്റ പിന്തുടരുന്നത്, പ്ലാറ്റ്ഫോമുകളുടെ സുരക്ഷയെക്കുറിച്ച് മെറ്റ മേധാവികൾ പൊതുമധ്യത്തിൽ തെറ്റായ പ്രസ്താവനകൾ നടത്തി തുടങ്ങിയ വാദങ്ങളാണു പ്രോസിക്യൂഷൻ കമ്പനിക്കെതിരേ ഉയർത്തിയത്.അപ്പീൽ നൽകുമെന്ന് മെറ്റയും ഗൂഗിളുംകോടതിവിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് മെറ്റയും ഗുഗിളും വ്യക്തമാക്കി.
കൗമാരക്കാരുടെ മാനസികാരോഗ്യം വളരെ സങ്കീർണമായ ഒന്നാണെന്നും അതിനെ ഒരു ആപ്പുമായി മാത്രം ബന്ധിപ്പിക്കാനാകില്ലെന്നും മെറ്റ വ്യക്തമാക്കി. യുട്യൂബ് ഒരു സോഷ്യൽ മീഡിയ സൈറ്റല്ലെന്നും മറിച്ച് ഉത്തരവാദിത്വത്തോടെ നിർമിച്ച ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണെന്നും ഈ കേസിൽ യുട്യൂബിനെ തെറ്റായി വ്യാഖ്യാനിക്കുകയാണു ചെയ്തതെന്നും ഗൂഗിൾ പറഞ്ഞു.
Sports
ന്യൂയോര്‍ക്ക്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ യുട്യൂബില്‍ തത്സമയം. ജൂണ്‍ 11 മുതല്‍ ജൂലൈ 19വരെ നടക്കുന്ന ലോകകപ്പിലെ എല്ലാ മത്സരങ്ങളുടെയും ആദ്യ 10 മിനിറ്റ് ഫിഫയുടെ യുട്യൂബില്‍ ലഭിക്കും. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട മത്സരങ്ങള്‍ മാത്രമേ പൂര്‍ണമായി തത്സമയം ഉണ്ടാകുകയുള്ളൂ.
Kerala
കൊല്ലം: യുട്യൂബിലൂടെ അശ്ലീല പരാമർശം നടത്തിയ കോടതി ജീവനക്കാരൻ അറസ്റ്റിലായി. കൊല്ലം നഗരത്തിലെ ഹരിതകർമ സേനയെ യുട്യൂബിലൂടെ ആക്ഷേപിച്ച ചാവക്കാട് സബ് കോടതി ക്ലാർക്ക് തൃശൂർ മാടവന ആലംപറമ്പിൽ സിറാജുദ്ദീനെ (52) ആണു കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ ഒൻപതിന് യുട്യൂബ് ചാനലിൽ വന്ന വാർത്തയുടെ കമന്റിലാണ് സേനാംഗങ്ങൾക്കെതിരെഅശ്ലീല പരാമർശം നടത്തിയത്. കൊല്ലം കോർപറേഷനു കീഴിൽ ജോലി ചെയ്യുന്ന സേനാംഗങ്ങൾ ഇതിൽ പ്രതിഷേധിച്ച് പണിമുടക്കുകയും പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തിരുന്നു.
സംഭവത്തിൽ പരാതി ലഭിച്ചതോടെ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബർ സെല്ലി സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. കേസെടുത്തതറിഞ്ഞതോടെ ഒളിവിൽ പോയ പ്രതി കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയപ്പോൾ പോലീസ് പിടികൂടുകയയാിരുന്നു. പോസ്റ്റ് ഇട്ട മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Movies
2029 മുതല്‍ അക്കാദമി അവാര്‍ഡുകള്‍ ( ഓസ്കർ) യൂ ട്യുബില്‍ മാത്രമായി സ്ട്രീം ചെയ്യും. അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് വിഭാഗം ബുധനാഴ്ചയാണ് ഈ പ്രഖ്യാപനം നടത്തിയത്.
2033 വരെ ഓസ്കാര്‍ സംപ്രേഷണം ചെയ്യാനുള്ള ആഗോള അവകാശം യു ട്യുബിനു നല്കുന്ന മള്‍ട്ടി- ഇയര്‍ കരാറില്‍ ഒപ്പിട്ടതായി അധികൃതർ അറിയിച്ചു. അവാര്‍ഡ് ഷോ, എബിസി ചാനലിലായിരുന്നു കഴിഞ്ഞ അര പതിറ്റാണ്ടു കാലമായി ഓസ്കര് സംപ്രേഷണം ചെയ്തിരുന്നത്.
2029 മുതല്‍ യൂ ട്യുബിലൂടെ തത്സമയമായും സൗജന്യമായും കാണാം. അക്കാദമി ഒരു അന്താരാഷ്ട്ര സംഘടനയാണെന്നും ഈ പങ്കാളിത്തം അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ ലോകമെമ്പാടുമുള്ള ആളുകളിലേക്കു പരമാവധി എത്തിക്കാന്‍ സഹായിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഇതു അക്കാദമി അംഗങ്ങള്‍ക്കും ചലചിത്രമേഖലയ്ക്കും ഗുണകരമാകുമെന്നും അക്കാദമി സിഇഒ ബില്‍ ക്രാമറും പ്രസിഡന്റ് ലിനെറ്റെ ഹൗവല്‍ ടെയ്ലറും അറിയിച്ചു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അവാര്‍ഡ് ഷോയുടെ കാഴ്ചക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും 2025ല്‍ ചെറിയൊരു വര്‍ധന രേഖപ്പെടുത്തിയിരുന്നു.
1976 മുതല്‍ അവാര്‍ഡ് ഷോ ഹോസ്റ്റ് ചെയ്യുന്ന എബിസി തങ്ങള്‍ ഹോസ്റ്റ് ചെയ്യുന്ന അടുത്ത മൂന്നു ടെലികാസ്റ്റുകള്ക്കായി കാത്തിരിക്കുകയാണെന്നും അറിയിച്ചു.
National
ലക്നോ: യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവതി മരിച്ചു. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം.
തേബഹദൂർ റാവത്തിന്റെ ഭാര്യയായ മുനിഷ്ര റാവത്ത് ആണ് മരിച്ചത്. അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്ലിനിക്കിലെ ഉടമയും മരുമകനും ചേർന്നാണ് യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്.
മതിയായ അംഗീകാരമില്ലാതെയാണ് ഇരുവരും ക്ലിനിക്ക് നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു. മുനിഷ്ര റാവത്തിന് മൂത്രത്തിൽ കല്ലുമായി ബന്ധപ്പെട്ട അസുഖമുണ്ടായിരുന്നു.
ഡിസംബർ അഞ്ചിന് ഭർത്താവ് ഇവരെ കോത്തിയിലുള്ള ശ്രീ ദാമോദർ ഔഷധാലയത്തിൽ എത്തിച്ചു. വയറുവേദനയ്ക്ക് കാരണം കല്ലുകളാണെന്ന് പറഞ്ഞ ക്ലിനിക്ക് ഓപ്പറേറ്റർ ഗ്യാൻ പ്രകാശ് മിശ്ര ശസ്ത്രക്രിയ നിർദ്ദേശിക്കുകയും, ഇതിന് 25,000 രൂപ ചെലവ് വരുമെന്ന് അറിയിക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് മുമ്പ് ഭർത്താവ് 20,000 രൂപ നൽകി.
മിശ്ര മദ്യലഹരിയിലായിരുന്നെന്നും യൂട്യൂബ് വീഡിയോ ട്യൂട്ടോറിയൽ കണ്ട ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. മിശ്ര തന്റെ ഭാര്യയുടെ വയറ്റിൽ ആഴത്തിൽ മുറിവുണ്ടാക്കുകയും, നിരവധി ഞരമ്പുകൾ മുറിക്കുകയും ചെയ്തു. തുടർന്ന് ഡിസംബർ ആറിന് വൈകുന്നേരത്തോടെ യുവതി മരണത്തിന് കീഴടങ്ങി എന്നും അദ്ദേഹം ആരോപിച്ചു.
ശസ്ത്രക്രിയ നടത്തുമ്പോൾ മിശ്രയുടെ മരുമകൻ വിവേക് കുമാർ മിശ്ര സഹായിയായി ഉണ്ടായിരുന്നു. വിവേക് കുമാർ മിശ്ര റായ്ബറേലിയിലെ ഒരു ആയുർവേദ ആശുപത്രിയിലെ ജീവനക്കാരനാണെന്നും, ഈ സർക്കാർ ജോലിയുടെ മറവിൽ അനധികൃത ക്ലിനിക്ക് വർഷങ്ങളായി പ്രവർത്തിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇരുവർക്കുമെതിരെ കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
NRI
സിഡ്നി: പതിനാറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് യുട്യൂബ് അക്കൗണ്ടും നിരോധിക്കാൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചു. ഈവർഷം ഡിസംബറോടെ നിരോധനം പ്രാബല്യത്തിൽ വരും.
നേരത്തേ ടിക് ടോക്, സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ നിരോധിച്ചിരുന്നു. രാജ്യത്തെ ഇ-സുരക്ഷാ കമ്മീഷണർ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണു യുട്യൂബും നിരോധിക്കാൻ തീരുമാനിച്ചത്.
നിരോധനമേർപ്പെടുത്തിയെങ്കിലും അധ്യാപകർക്ക് ക്ലാസ് റൂമിൽ യുട്യൂബിലെ പഠനസംബന്ധിയായ വീഡിയോകൾ കുട്ടികളെ കാണിക്കാം.