അയല്‍വാസിയുടെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ പിടിയിലായ യുവതിയുടെ പേരില്‍ കൊലപാതകമടക്കം വന്‍ കുറ്റകൃത്യങ്ങള്‍


പാലക്കാട്: കല്ലേക്കാട്, രണ്ടാം മൈലില്‍ ജാഫര്‍ അപ്പാര്‍ട്ട്‌മെന്റ് ല്‍ താമസിക്കുന്ന മുഹമ്മദ് റിയാസുദ്ദീന്റെ ഭാര്യ റിസ് വാനയുടെ ഫ്‌ളാറ്റില്‍ നടന്ന മോഷണക്കേസ്സില്‍ യുവതിയെ അറസ്റ്റു ചെയ്തു. ശ്രീകൃഷ്ണപുരം, കരിമ്പുഴ, പടിഞ്ഞാറേതില്‍ ബഷീറിന്റെ ഭാര്യ ഫസീലയെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്.

റിസ്‌വാനയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്. 16-ാം തീയതി വ്യാഴാഴ്ച്ച ഇവര്‍ വീട് പൂട്ടി തൃശൂരുള്ള ബന്ധുവീട്ടില്‍ പോയിരുന്നു. ഞായറാഴ്ച്ച തിരിച്ചെത്തിയ ഇവര്‍ തിങ്കളാഴ്ച അലമാരയിലെ ലോക്കര്‍ തുറന്നു നോക്കിയപ്പോഴാണ് സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ പെട്ടി മോഷണം പോയത് അറിഞ്ഞത്.

മുന്‍വാതിലോ, പിന്‍വാതിലോ തകര്‍ക്കാതെയാണ് മോഷ്ടാവ് അകത്തു കയറിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് രണ്ടാഴ്ച മുമ്പ് വീടിന്റെ മുന്‍വാതിലിന്റെ താക്കോല്‍ കാണാതായതായി അറിയുന്നത്.

ഇതിനു ശേഷം, രണ്ടാമത്തെ താക്കോലാണ് ഇവര്‍ ഉപയോഗിച്ചു വന്നത്. വാതിലില്‍ത്തന്നെ ഉണ്ടായിരുന്ന താക്കോല്‍ പ്രതി സൂത്രത്തില്‍ കൈക്കലാക്കുകയായിരുന്നു. ശേഷം വീട്ടുകാര്‍ തൃശൂര്‍ പോയ സമയത്തു നേരത്തെ അടിച്ചുമാറ്റിയ താക്കോല്‍ ഉപയോഗിച്ച് വീടു തുറന്ന് അലമാരയില്‍ നിന്നും ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. ഇതേ ഫ്‌ളാറ്റിന്‌റെ മുകള്‍നിലയിലാണ് ഫസീലയും കുടുംബവും താമസിച്ചിരുന്നത് .

എല്ലാ താമസക്കാരുടെയുടെയും, ഫ്‌ളാറ്റുടമയുടെയും മൊഴിയെടുത്ത പോലീസിനു തെളിവായതു ഫ്‌ളാറ്റുടമയുടെ മൊഴിയാണ്. ഒരു താമസക്കാരന്‍ കഴിഞ്ഞ ദിവസം മൂന്നു മാസത്തെ വാടക ഒന്നിച്ചു തന്നുവെന്നായിരുന്നു ഉടമയുടെ മൊഴി.

സാമ്പത്തിക ഞെരുക്കത്തിലായിരുന്ന ഈ താമസക്കാരന്‍ ഇത്രയും പണം ഒന്നിച്ചു നല്‍കിയതില്‍ സംശയം തോന്നുകയും, തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നിന്നും ഫസീല തനിക്ക് 70,000 രൂപ കടം തന്നതാണെന്ന് ഇയാള്‍ അറിയിച്ചു.

തുടര്‍ന്നു ഫസീലയെ പോലീസ് സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്‌റെ ചുരുളഴിയുന്നത്. ആദ്യം തന്റെ വീട്ടുകാര്‍ തനിക്കു നല്‍കിയ പണമാണെന്നാണു ഫസീല അവകാശപ്പെട്ടത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പറയുന്നത് കളവാണെന്നു തെളിഞ്ഞു.

ഇതിനു പുറമെ, ഫസീലയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും കിട്ടിയ വിവരമനുസരിച്ച് ഇവര്‍ സഞ്ചരിച്ച സ്ഥലത്തെപ്പറ്റിയും, ബന്ധപ്പെട്ട നമ്പരുകളെപ്പറ്റിയും ചോദിച്ച പോലീസിനു തൃപ്തികരമായ മറുപടി നല്‍കാന്‍ ഫസീലയ്ക്കായില്ല. ഒടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയും, സ്വര്‍ണ്ണാഭരണങ്ങള്‍ പെരിന്തല്‍മണ്ണയിലെ ജ്വല്ലറിയില്‍ വിറ്റതായും സമ്മതിച്ചു.

പെരിന്തല്‍മണ്ണയിലെ ജ്വല്ലറിയില്‍ നിന്നും വിറ്റ സ്വര്‍ണ്ണം പോലീസ് കണ്ടെടുത്തു. ഫസീലയുടെ ഫ്‌ളാറ്റില്‍ തെളിവെടുപ്പു നടത്തിയ പോലീസ് സ്വര്‍ണ്ണം വിറ്റുകിട്ടിയ പണത്തിന്റെ ഒരു ഭാഗവും, മോഷ്ടിച്ചെടുത്ത താക്കോലും കസ്റ്റഡിയിലെടുത്തു.

ഫസീലക്കെതിരെ നേരത്തെ ഭര്‍ത്തൃപിതാവിനെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 2014 ല്‍ ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനിലും, ഭര്‍ത്താവിന്റെ മുത്തശ്ശിയെ ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ 2016 ല്‍ നാട്ടുകല്‍ പോലീസ് സ്റ്റേഷനിലും കേസുകളുണ്ട്. മുത്തശ്ശിയെ വിഷം നല്‍കി കൊന്ന ശേഷം മൃതദേഹം റോഡരികില്‍ തള്ളുകയായിരുന്നു .

മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്സില്‍ ഭര്‍ത്താവ് ബഷീറും കൂട്ടുപ്രതിയാണ്. ഈ കേസില്‍ നാട്ടുകല്‍ പോലീസ് രണ്ടു പേരെയും അറസ്റ്റു ചെയ്തിരുന്നു. കൊലപാതകക്കേസ്സില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ബഷീറും, ഭാര്യ ഫസീലയും, മകനും പാലക്കാട് പിരായിരി, മേപ്പറമ്പ് , കല്ലേക്കാട് എന്നിവിടങ്ങളില്‍ രണ്ടു വര്‍ഷമായി വാടകയ്ക്കു താമസിച്ചു വരികയാണ്. ഭര്‍ത്താവ് ബഷീര്‍ ഹോട്ടല്‍ തൊഴിലാളിയാണ്.

പ്രതി കൂടുതല്‍ കളവുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. നടപടിക്രമങ്ങള്‍ക്കു ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി. പാലക്കാട് ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. അലവി, എസ്‌ഐ ആര്‍. രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തിയത്.