തിരുവനന്തപുരം: സാംസ് കാരിക പ്രവർത്തനങ്ങളുടെ പേരിൽ ആർഎസ്എസ് സംസ്ഥാനത്ത് കൊലപാതക പരിശീലനങ്ങൾ നടത്തുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കായിക പരിശീലനത്തിന്റെ പേരിൽ വിദ്യാർഥികൾക്കും കുട്ടികൾക്കും വരെ കൊലപാതക പരിശീലനം നൽകുന്നു. ചെറിയ കുട്ടികൾ പോലും കൊലപാതക ആസൂത്രണത്തിൽ പങ്കാളികളാവുന്ന സ്ഥിതിവിശേഷവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് പരിശീലനത്തിലൂടെ സാംസ്കാരിക ഉന്നമനം സാധ്യമാകുന്നില്ല. മാനുഷികമൂല്യങ്ങളും സാംസ്കാരിക മൂല്യങ്ങളും കുട്ടികളിൽ നിന്നു നന്നേ ചെറുപ്പത്തിൽത്തന്നെ ചോർത്തിക്കളയുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. അന്ധമായ സിപിഎം വിരോധം കാരണം സിപിഎമ്മുകാരെ വ്യാപകമായി കൊന്നൊടുക്കുന്നു. കോണ്ഗ്രസുകാരിൽ ചിലരെയും ആർഎസ്എസുകാർ കൊന്നൊടുക്കി.
സർക്കാർ സ്കൂളുകളിലും ക്ഷേത്രങ്ങളിലും പോലും ഇത്തരത്തിൽ ആയുധപരിശീലനങ്ങൾ നടക്കുന്നുണ്ട്. ഇത് അനുവദിക്കാനാകില്ല. പ്രാദേശികമായി നടക്കുന്ന പല അക്രമങ്ങളിലും മറ്റു കേന്ദ്രങ്ങളിൽ നിന്നുള്ളവരെ ആർഎസ്എസുകാർ എത്തിക്കുന്നു. തങ്ങൾക്ക് സ്വാധീനമില്ലാത്ത മേഖലകളിൽ പോലും ക്യാമ്പ് ചെയ്ത് ക്ഷേത്രങ്ങളിൽ ഉൽസവത്തിനും മറ്റുമെത്തുന്നവരെ ആക്രമിക്കുന്നുണ്ട്. തലശേരി ജഗന്നാഥ ക്ഷേത്രത്തിലുണ്ടായആക്രമണം ഇതിന് ഉദാഹരണമാണ്.
കാസർഗോഡ് മദ്രസ അധ്യാപകനെ കൊന്നത് ഇത്തരത്തിലുള്ള ഒരു ആസൂത്രണത്തിന്റെ ഭാഗമാണ്. ഇതിലൂടെ വർഗീയ കലാപം ഉണ്ടാക്കാനാണ് ആർഎസ്എസ് ശ്രമിച്ചത്. കൊല്ലപ്പെട്ട അധ്യാപകനുമായി യാതൊരു വിരോധവുമില്ലാത്തവരാണ് ആക്രമണത്തിന് പിന്നിൽ.
സ്ഥലം എംഎൽഎ എൻ.എ. നെല്ലിക്കുന്നും ലീഗ് പ്രവർത്തകരും പ്രദേശത്തെ മുസ്ലിം ജനവിഭാഗവും ഒറ്റക്കെട്ടായി സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി മനസിലാക്കി ഒപ്പം നിന്നു. അതിനാലാണ് തുടർന്നുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ആയുധപരിശീലനങ്ങൾക്ക് കർശന നിയന്ത്രണം കൊണ്ടുവരാനും സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിയമസഭയിൽ ജോണ് ഫെർണാണ്ടസ്, ഇ.പി. ജയരാജൻ, എം. രാജഗോപാലൻ, എ.എൻ. ഷംസീർ, രമേശ് ചെന്നിത്തല, കെ. കൃഷ്ണൻകുട്ടി, പി.സി. ജോർജ്, മുരളി പെരുനെല്ലി, കെ.സി. ജോസഫ്, മുഹമ്മദ് മുഹ്സിൻ, പി.ടി. തോമസ്, എസ്. ശർമ, കെ.ബി ഗണേഷ്കുമാർ എന്നിവർക്കുള്ള ചോദ്യങ്ങൾക്കു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
കേരള പോലീസ് ചട്ടം
രൂപവത്കരിക്കും
കേരള പോലീസ് ആക്ട് 2011 ന് ചട്ടം രൂപവത്കരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
2011 ൽ നിയമം പാസായെങ്കിലും ഇതുവരെ ചട്ടം രൂപവത്കരിച്ചിട്ടില്ല. പോലീസിന്റെ പ്രവർത്തനം സുഗമമമാക്കുന്നതിനും കുറ്റക്കാരായ സേനാംഗങ്ങൾക്കു ശിക്ഷ ഉറപ്പാക്കാനും ചട്ടം രൂപവത്കരിക്കണം. പോലീസ് ആക്ട് സെക്ഷൻ 121 പ്രകാരമാണു സേനാംഗങ്ങൾക്കു ശിക്ഷ നൽകുന്നത്. ഇതിനു ചട്ട രൂപീകരണത്തിലൂടെ മാത്രമേ വ്യവസ്ഥാപിതമായ ശിക്ഷാനടപടികൾ ഉറപ്പാക്കാൻ കഴിയൂ.
പോലീസിനു
പരിശീലനപോരായ്മ
പരിശീലനത്തിന്റെ പോരായ്മകൾ പോലീസിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ചില ഉദ്യഗസ്ഥർ ജനങ്ങളോടു മോശമായി പെരുമാറുന്നത് പരിശീലനത്തിലെ പിഴവുകൾ കാരണമാണ്. ഇപ്പോൾ സേനയിലുള്ള ഒരു ബാച്ച് ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു സർക്കാർ ഗൗരവമായാണ് കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശീലന പരിപാടികളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തും. പോലീസ് ട്രെയിനിംഗ് കോളജിൽ സമഗ്ര പരിഷ്കാരങ്ങൾ നടപ്പാക്കും. പോലീസിന്റെ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാൻ സ്പെഷലൈസേഷൻ നടപ്പാക്കും.
ഉന്നതവിദ്യാഭ്യാസമുള്ള പലരും സാധാരാണ പോലീസുകാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി ക്രമസമാധാനത്തിനും കുറ്റാന്വേഷണത്തിനും പ്രത്യേക സംഘങ്ങളെ നിയോഗിക്കും. ജനസൗഹൃദപ്രവർത്തനങ്ങൾ ജനമൈത്രി പോലീസിലൂടെ സാധ്യമാക്കും. സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ അംഗബലം വർധിപ്പിക്കുന്നതും വനിതകളുടെ അംഗബലം കൂട്ടുന്നതും സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും പി.കെ. ശശി, ജെയിംസ് മാത്യു, സി.കെ .ഹരീന്ദ്രൻ, കെ.കെ. രാമചന്ദ്രൻ, അടൂർ പ്രകാശ്, അൻവർ സാദത്ത്, കെ. ബാബു എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.
മലപ്പുറത്തേത്
മതനിരപേക്ഷ വിജയം
മലപ്പുറത്ത് വിജയിച്ചത് മതനിരപേക്ഷതയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവിടെ ബിജെപിയുടെ വോട്ടിൽ അര ശതമാനത്തിന്റെ കുറവുണ്ടായി. ഒരു ലക്ഷത്തിലധികം വോട്ടുകൾ എൽഡിഎഫിന് കൂടുതൽ നേടാനായി. യുഡിഎഫിനാകട്ടെ ക്രമാനുഗതമായ വോട്ടുവർധന ഉണ്ടാക്കാനായില്ല. മുസ്ലിം മതവിഭാഗത്തിലുള്ള ജനങ്ങൾ കൂടുതലായി ഉള്ള പ്രദേശമാണ് മലപ്പുറം. അവിടെ എൽഡിഎഫിന് ഒരുലക്ഷത്തിൽ പരം വോട്ടുകൾ കൂടുതലായി നേടാനായത് മതേതരത്വത്തിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. പതിവിനു വിപരീതമായി എല്ലാ ജനവിഭാഗങ്ങളും ഇക്കുറി എൽഡിഎഫിനെ പിന്തുണച്ചെന്നും പിണറായി നിയമസഭയിൽ പറഞ്ഞു.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് മൂന്നാം ഗഡു
എൻഡോസൾഫാൻ ദുരിതബാധിതർക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ശിപാർശ ചെയ്ത ധനസഹായത്തിന്റെ മൂന്നാം ഗഡുവായി 56, 76,00,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 2013 ൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവരിൽ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടാത്തതും എന്നാൽ, മാരക രോഗങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയുമായ 128 പേർക്കു കൂടി ഇതേ നിധിയിൽ നിന്ന് ഒരു ലക്ഷം രൂപ വീതം അനുവദിച്ചു. കീടനാശിനി കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നുള്ള സുപ്രീംകോടതി വിധി നടപ്പാക്കിക്കിട്ടാൻ കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇതിൽ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മറ്റ് നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും കെ. കുഞ്ഞിരാമൻ, ടി.വി രാജേഷ് , കെ. കൃഷ്ണൻ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ടിന്റെ മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യും. മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.