തിരുവനന്തപുരം: ഒടുവിൽ പനി പ്രതിരോധ നടപടികളുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. ഡെങ്കി അടക്കമുള്ള പകർച്ചപ്പനിയുടെ പ്രധാന കാരണമായ കൊതുകുകളെ നശിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനമെമ്പാടും എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി മൂന്നു ദിവസത്തെ ശുചീകരണ യജ്ഞം നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ മാസം 27, 28, 29 തീയതികളിലാണു ശുചീകരണ യജ്ഞമെന്നു മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
നാളെ ഉച്ചകഴിഞ്ഞു മൂന്നിനു തിരുവനന്തപുരത്തു സർവകക്ഷി യോഗം ചേരും. ജില്ലകളിലെ മേൽനോട്ടത്തിനു മന്ത്രിമാർക്കു ചുമതല നൽകി. നാളെ രാവിലെു മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ യോഗം ചേരും.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്കു പൂർണതോതിൽ വിജയിക്കാൻ കഴിഞ്ഞില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ യഥാസമയം ഇടപെടാതിരുന്നതാണു സ്ഥിതി ഗുരുതരമാക്കിയതെന്നു മന്ത്രിസഭാ യോഗത്തിലും വിമർശനമുയർന്നു.
ശുചീകരണ ത്തിനുവേണ്ട ഫണ്ട് തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതത്തിൽ നിന്ന് ഉപയോഗിക്കാം. പിന്നീടു സർക്കാർ ഇതു മടക്കിനൽകും. =രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർഥികൾ, എൻസിസി, എൻഎസ്എസ്, പോലീസ് കേഡറ്റ് അടക്കമുള്ളവരുടെ സഹകരണത്തോടെയാണു ശുചീകരണം.
സർക്കാർ ഡോക്ടർമാർക്കു പുറമെ ലഭ്യമാകുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെയും മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാർ, പിജി വിദ്യാർഥികൾ എന്നിവരുടെയും സേവനം പനി ചികിത്സാ നടപടികൾക്കായി ഉപയോഗിക്കും. ഉപയോഗിക്കാതിരിക്കുന്നതോ പൂട്ടിയിട്ടിരിക്കുന്നതോ ആയ കെട്ടിടങ്ങൾ ശുചിയാക്കി പ്രയോജനപ്പെടുത്തും.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ മൊബൈൽ ചികിത്സാ സേവനം ലഭ്യമാക്കും. സ്വകാര്യ മേഖലയിൽ നിന്നുള്ള ഡോക്ടർമാർ, നഴ്സുമാർ എന്നിവരെക്കൂടാതെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ കൂടുതൽ വേണമെങ്കിൽ താത്കാലികമായി നിയമിക്കും. രോഗനിർണയത്തിനും ലാബ് പരിശോധനങ്ങൾക്കും വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കും.
രക്തലഭ്യത ഉറപ്പാക്കുന്നതടക്കം പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഡിഎംഒമാരുടെയും ആരോഗ്യ സെക്രട്ടറിയുടെയും നേതൃത്വത്തിൽ മോണിറ്ററിംഗ് സെൽ പ്രവർത്തിക്കും. സംസ്ഥാന തലത്തിൽ വകുപ്പ് മന്ത്രിയും ആരോഗ്യ സെക്രട്ടറിയും ഇതു നിരീക്ഷിക്കും. ഡിഎംഒമാർ ജില്ലയിലെ വിവരങ്ങൾ സംസ്ഥാനതല സമിതിയെ അറിയിക്കണം.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കും.
മന്ത്രിമാർക്കു ചുമതലയുള്ള ജില്ലകൾ
തിരുവനന്തപുരം- കടകംപള്ളി സുരേന്ദ്രൻ, കൊല്ലം-ജെ. മേഴ്സിക്കുട്ടിയമ്മ, പത്തനംതിട്ട- മാത്യു ടി. തോമസ്, ആലപ്പുഴ- ജി. സുധാകരൻ, കോട്ടയം- കെ. രാജു, ഇടുക്കി- എം.എം. മണി, എറണാകുളം- ടി.എം. തോമസ് ഐസക്, തൃശൂർ- എ.സി. മൊയ്തീൻ, പാലക്കാട്- എ.കെ. ബാലൻ, മലപ്പുറം- കെ.ടി. ജലീൽ, കോഴിക്കോട്- കെ.കെ. ശൈലജ, വയനാട്- വി.എസ്. സുനിൽകുമാർ, കണ്ണൂർ -കടന്നപ്പള്ളി രാമചന്ദ്രൻ, കാസർഗോഡ്- ഇ. ചന്ദ്രശേഖരൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.