കൊച്ചി: ഇന്ത്യയിൽ രണ്ടാം വിഭജനം ഉണ്ടാക്കുകയാണു സംഘപരിവാർ ലക്ഷ്യമെന്നു മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണി. ഭൂപ്രദേശങ്ങളുടെ വിഭജനമല്ല, രാജ്യത്ത് വർഗീയവിഷം കുത്തിവച്ചു ജനമനസുകളെ വിഭജിക്കാനുള്ള ശ്രമമാണു സംഘപരിവാർ നടത്തുന്നത്. ആർഎസ്എസിന്റെ കൈകളിലാണു രാജ്യം ഇപ്പോഴെന്നു പാർലമെന്റിൽ പ്രസംഗിച്ചതു ബിജെപിയുടെ എംപിയാണ്. സാമുദായിക വിദ്വേഷം വളർത്തി വർഗീയവിഷം കുത്തിവയ്ക്കുകയാണ് ആർഎസ്എസെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാജീവ് ഗാന്ധി ജൻമദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ് ട്രപതി പ്രസംഗം നടത്തിയപ്പോൾ എല്ലാ നേതാക്കളെയും അനുസ്മരിച്ചെങ്കിലും ജവഹർലാൽ നെഹ്റുവിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഗാന്ധിജിക്കുപോലും സ്ഥാനം കുറയുന്ന സാഹചര്യമാണ് ഇന്നു നിലനിൽക്കുന്നത്. രാജസ്ഥാനിലെ പാഠപുസ്തകങ്ങളിൽ ഗാന്ധിജി രണ്ടാമതും മൂന്നാമതുമൊക്കെയാണ്. ദീൻദയാൽ ഉപാധ്യായയ്ക്കാണ് അവർ ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത്.
ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെക്ക് അന്പലം പണിയുകയും ഭരണഘടന പൊളിച്ചെഴുതാൻ ശ്രമിക്കുകയുമാണു ബിജെപി സർക്കാർ. ഈ കലഘട്ടത്തിൽ രാജീവ് ഗാന്ധിയുടെ ഓർമകൾക്കു വലിയ പ്രാധാന്യമുണ്ട്. കക്ഷി,രാഷ് ട്രീയ, മത, സാമുദായിക ഭേദമന്യേ എല്ലാവരോടും അനുകന്പ പ്രകടിപ്പിച്ചിരുന്ന നേതാവായിരുന്നു രാജീവ് ഗാന്ധിയെന്നും ആന്റണി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. എൻ.കെ. ലത്തീഫ്, സി.കെ. ഗോപാലൻ, റോസി സേവ്യർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.വി. തോമസ് എംപി, പി.ടി. തോമസ് എംഎൽഎ, ഹൈബി ഈഡൻ എംഎൽഎ, കെ.ബാബു, ഡൊമിനിക് പ്രസന്റേഷൻ, കെ.പി. ധനപാലൻ, ലൂഡി ലൂയിസ്, വി.ജെ. പൗലോസ്, ആശ സനിൽ, അബ്ദുൾ മുത്തലിബ്, എൻ.വേണുഗോപാൽ, ലിനോ ജേക്കബ്, ആർ.ഗോപാലകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.