കൊച്ചേട്ടന്റെ കത്ത് / ഈ കൊച്ച് എവിടെപ്പോയി കിടക്കുവാ?
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
""എത്ര നേരമായി വിളിക്കുന്നു, എവിടെയൊക്കെ നോക്കി, ഈ കൊച്ചിതെവിടെപ്പോയി കിടക്കുവാ?'' സ്വന്തം വീട്ടിലുള്ള മക്കളെ പേരെടുത്തുവിളിച്ച്, പുരയ്ക്കു ചുറ്റും ഓടി നടക്കുന്ന അമ്മമാർ മക്കളുള്ള വീടുകളിലെ സ്ഥിരം കാഴ്ചയാണ്. ഇനി അമ്മയുടെ അലമുറ കേട്ട് മുറിയിൽനിന്നുംമറ്റും പ്രത്യക്ഷപ്പെടുന്ന കൊച്ച്, ""അമ്മയെന്തിനാ ഇങ്ങനെ കിടന്ന് ഒച്ചവയ്ക്കുന്നേ, ഞാനിവിടൊക്കെത്തന്നെയുണ്ടായിരുന്നു,'' എന്ന മറുപടിയാവും നല്കുന്നത്!
നിങ്ങളുടെ വീട്ടിൽ നിങ്ങൾ എവിടെയാണ്? നിങ്ങളുടെ സ്ഥാനം എന്താണ്? നിങ്ങൾ എവിടെയാണ് ഇരിക്കുന്നത്? നിങ്ങൾ എവിടെയാണു കിടക്കുന്നത് ? ഈ ചോദ്യം കേരളത്തിലെ ഓരോ കുടുംബത്തിന്റെയും മനസിന്റെ മുന്പിൽ വന്ന് വിളിച്ചു ചോദിച്ച ഒരു വ്യക്തിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ. അദ്ദേഹം വിശുദ്ധപദമേറിയിട്ട് 2017 നവംബർ 23-ന് മൂന്നു വർഷം തികഞ്ഞു.
കേരളത്തിൽ ഒരു പൊതുസമൂഹം രൂപപ്പെട്ടു തുടങ്ങിയ 1860-കളുടെ അവസാന പാദത്തിൽ 1868-ലാണ് ചാവറയച്ചൻ ഓരോ കുടുംബവും ഭദ്രമായ അടിത്തറയിൽ പണിതുയർത്തപ്പെടണം എന്ന ലക്ഷ്യത്തോടെ, അദ്ദേഹത്തിന്റെ ദേശമായ ആലപ്പുഴ ജില്ലയിൽ, കൈനകരിയിലേയും ചേന്നങ്കരിയിലേയും കുടുംബങ്ങളെ ലക്ഷ്യംവച്ച് ഒരു കുടുംബജീവിത ചട്ടം എഴുതി നൽകിയത്. "ഒരു നല്ല അപ്പന്റെ ചാവരുൾ' എന്ന് അദ്ദേഹം പേരിട്ടുവിളിച്ച ആ ഉപദേശ സംഹിത കേരളീയ കുടുംബങ്ങൾ ഏറ്റുവാങ്ങിയിട്ട് 2018 ഫെബ്രുവരി 13-ന് 150 വർഷം തികയുകയാണ്.
കൂട്ടുകാർ എല്ലാവരും ഓരോ കുടുംബത്തിൽനിന്നും വരുന്നവരാണ്. ഓരോ കുടുംബത്തിലും അച്ഛൻ അമ്മ, മക്കൾ എന്നീ അടിസ്ഥാന ഘടകങ്ങൾ ഉണ്ട്. ഒരു നല്ല കുടുംബത്തിൽ ഓരോരുത്തരുടേയും സ്ഥാനം കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അച്ഛന് അച്ഛന്റെ സ്ഥാനംതന്നെ ലഭിക്കണം. അമ്മയോ, മക്കളോ അച്ഛന്റെ സ്ഥാനം കൈയേറിയാൽ ആ കുടുംബത്തിന്റെ ക്രമം തെറ്റും. ക്രമം തെറ്റുന്ന ഇടത്താണ് അക്രമം ഉണ്ടാകുന്നത് എന്ന് നമുക്കറിയാമല്ലോ. ഒരു കുടുംബത്തിന്റെ വളർച്ചയുടെ നിർണായക ഘടകമാണ് മക്കളുടെ വളർച്ച, മക്കൾ വളരുന്നതിനനുസരിച്ച് അവരുടെ വ്യക്തിത്വത്തെ ശ്രദ്ധയോടെ സംരക്ഷിക്കണം എന്ന് വിശുദ്ധ ചാവറയച്ചൻ നിഷ്കർഷിച്ചു. ഒരു വീട്ടിലും, മാതാപിതാക്കളോടൊപ്പം മക്കളെ ഉറങ്ങാൻ കിടത്തരുതെന്നും, ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരു മുറിയിൽ കിടത്തരുതെന്നും ജ്ഞാനദൃഷ്ടിയുള്ള ഒരു കാരണവരെപ്പോലെ അദ്ദേഹം കുടുംബങ്ങളെ ഉപദേശിച്ചത് ഇന്നത്തെ ബാലപീഢന വാർത്തകൾ വായിച്ചിട്ടല്ല, ഇന്നേക്ക് ഒന്നര നൂറ്റാണ്ട് മുന്പാണ്.
"നീ എവിടെപ്പോയിക്കിടക്കുവാ' എന്ന അമ്മമൊഴിയുടെ ആഴവും ആകാശവും എത്ര അപാരമാണ്? ഇന്ന് ഓരോ കുഞ്ഞിനും സ്വന്തം വീട് നൽകുന്നത് കാവലാണോ, കെണിയാണോ എന്ന് ആരറിയുന്നു? അപരിചിതരുടെ കൂടെ രാത്രിയിൽ മക്കളെ ഉറങ്ങാൻ വിടില്ല എന്ന് നിഷ്കർഷയുള്ള മാതാപിതാക്കളുടെ മുന്പിലൂടെയാണ്, യുപി, ഹൈസ്കൂൾ, പ്ലസ്ടു വിദ്യാർഥികളായ മക്കളിൽ പലരും അവരുടെ പ്രായത്തിനും പ്രിയത്തിനും അപരിചിതമായ മൊബൈൽ കൗതുകങ്ങളെ നെഞ്ചോടു ചേർത്തുറങ്ങാനായി കിടക്കതേടി പോകുന്നത്! മക്കളുടെ വളർച്ചയുടെ വേഗത നിർണയിക്കാൻ അറിയാത്ത മാതാപിതാക്കളും, മാതാപിതാക്കൾ കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ട് കണ്ണെത്താദൂരത്തോളം വളരുന്ന മക്കളും ഈ ഇന്റർനെറ്റ്, മൊബൈൽ യുഗത്തിന്റെ കഥയും വ്യഥയുമാണ്.
സ്വന്തം മക്കൾ ആരോടൊക്കെ കൂട്ടുകൂടുന്നു, അവർ ആരുടെ കൂടെ കിടന്നുറങ്ങുന്നു എന്നറിയാനാവാതെ മക്കളെ വളർത്തേണ്ട ഗതികേട് ഇന്നത്തെ അച്ഛനമ്മമാരുടെ ഗതിയും വിധിയ.ുമാകാം.
അച്ഛനുമമ്മയുമുറങ്ങുന്പോൾ തലയിണയ്ക്കടിയിൽനിന്നും മൊബൈൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന അജ്ഞാത സ്നേഹിതരും, ബന്ധുവീടുകളിൽ അന്തിയുറങ്ങേണ്ടിവരുന്പോഴും അയൽവീടു സന്ദർശനവേളകളിലും മാതാപിതാക്കളറിയാതെ മക്കളെ സമീപിക്കുന്ന ആർത്തിപൊതിഞ്ഞ വാത്സല്യലാളന രൂപങ്ങളും കട്ടുകൊണ്ടുപോകുന്നത്, ദൈവം, സൂക്ഷിക്കാനേല്പിച്ച നിക്ഷേപങ്ങളാണെന്നുള്ള വിശുദ്ധ ചാവറയുടെ മൊഴികൾ വർത്തമാനകാലത്തിന്റെ ഗൃഹപാഠമാകട്ടെ എന്നു പ്രത്യാശിക്കുന്നു.
ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
പത്തനംതിട്ട പ്രവിശ്യാ ടാലന്റ് ഫെസ്റ്റ്ഡിസംബർ 2-ന് കാഞ്ഞിരപ്പള്ളിയിൽ
കാഞ്ഞിരപ്പള്ളി: ഡിസിഎൽ പത്തനംതിട്ട പ്രവിശ്യാ ടാലന്റ് ഫെസ്റ്റ് ഡിസംബർ രണ്ടാംതീയതി ശനിയാഴ്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
മേഖലാ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്കാണ് പ്രവിശ്യാ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്.പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, കഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലായിക്കും മത്സരങ്ങൾ.
എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണു മത്സരം. ഡിസിഎൽ ആന്തം ഒഴികെയുള്ള മത്സരങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും.പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾക്ക് അഞ്ചു മിനിറ്റുമാണ് മത്സരസമയം. പ്രസംഗ വിഷയങ്ങൾ : എൽപി. വിഭാഗം - നല്ല സൗഹൃദം വ്യക്തിത്വവികസനത്തിന് യു.പി :1) കഴിവുകൾ അറിയാം, ആത്മവിശ്വാസത്തിനായി 2) നവമാധ്യമങ്ങൾ വിഴുങ്ങുന്ന കൗമാരം.
ഇവയിൽ നറുക്കിട്ടു കിട്ടുന്ന ഏതെങ്കിലുമൊരു വിഷയമായിരിക്കും മത്സരസമയത്തു പറയേണ്ടത്.ഹൈസ്കൂൾ വിഭാഗത്തിന് മത്സരത്തിന് അഞ്ചു മിനിറ്റു മുന്പാണ് വിഷയം നല്കുക.ലളിതഗാനത്തിന് സമയം അഞ്ചു മിനിറ്റായിരിക്കും.
കഥ, കവിത, ഉപന്യാസം എന്നീ രചനാമത്സരങ്ങൾക്ക് ഒരു കുട്ടിക്ക് ഒരു മത്സരത്തിൽ മാത്രമേ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയുള്ളൂ. മത്സരസമയം ഒരു മണിക്കൂറായിരിക്കും. വിഷയം മത്സരസമയത്തു നല്കും.
എൽപി, യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി നടക്കുന്ന ഡിസിഎൽ ആന്തത്തിന് ആൺ-പെൺ വ്യത്യാസമുണ്ടായിരിക്കുകയില്ല. ഒരു ടീമിൽ ഏഴു പേരിൽ കൂടാനോ, അഞ്ചുപേരിൽ കുറയാനോ പാടില്ല. പശ്ചാത്തല സംഗീതമുപയോഗിച്ചോ, താളമടിച്ചോ ഗാനമാലപിക്കരുത്.
കൂടുതൽ വിവരങ്ങൾക്ക് പ്രവിശ്യാ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിനെ സമീപിക്കുക. ഫോൺ: 9447137188.
ആലപ്പുഴ മേഖല, പ്രവിശ്യാ ചോക്ലേറ്റ് ക്വിസ് മത്സരങ്ങൾ നാളെ
ആലപ്പുഴ: ഡിസിഎൽ ആലപ്പുഴ മേഖലാ ചോക്ലേറ്റ് ക്വിസും പ്രവിശ്യാ തല ചോക്ലേറ്റ് ക്വിസും നാളെ നടക്കും. ആലപ്പുഴ സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രാവിലെ 10-നാണ് മേഖലാ തല മത്സരം. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചു നടത്തുന്ന മത്സരത്തിൽ മേഖലയിലെ ഓരോ സ്കൂളിൽനിന്നും രണ്ടു പേരടങ്ങുന്ന രണ്ടു ടീമുകൾക്കുവീതം ഓരോ വിഭാഗത്തിലും പങ്കെടുക്കാം.
ആലപ്പുഴ പ്രവിശ്യാതല ചോക്ലേറ്റ് ക്വിസ് നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. എൽപി, യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചു നടക്കുന്ന മത്സരത്തിൽ ആലപ്പുഴ, കാവാലം, എടത്വ, ചേർത്തല എന്നീ മേഖലകളിൽനിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ടീമുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാവുന്നത്.കൂടുതൽ വിവരങ്ങൾക്ക് പ്രവിശ്യാ കോ-ഓർഡിനേറ്റർ വി.കെ. മറിയാമ്മയെ സമീപിക്കുക. ഫോൺ: 9995484850
കായംകുളം, അടൂർ മേഖലാ ടാലന്റ് ഫെസ്റ്റുകൾ നാളെ
കായംകുളം: ദീപിക ബാലസഖ്യം കായംകുളം മേഖലാ ടാലന്റ് ഫെസ്റ്റ് കായംകുളം സെന്റ് മേരീസ് എൽപി സ്കൂളിലും അടൂർ മേഖലാ ടാലന്റ ഫെസ്റ്റ് അടൂർ ഹോളി ഏഞ്ചൽസ് ഹയർ സെക്കൻഡറി സ്കൂളിലും നാളെ നടക്കും. രാവിലെ 9.30-ന് മത്സരങ്ങൾ ആരംഭിക്കും. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, കഥാരചന, കവിതാരചന, ഉപന്യാസ രചന എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ.
കടുത്തുരുത്തി മേഖലാ കിഡ്സ് ഫെസ്റ്റ് ഡിസംബർ ഒൻപതിന്
കടുത്തുരുത്തി: ദീപിക ബാലസഖ്യം കടുത്തുരുത്തി മേഖലാ കിഡ്സ് ഫെസ്റ്റ് ഡിസംബർ ഒൻപതാംതീയതി ശനിയാഴ്ച കുറുപ്പന്തറ സെന്റ് തോമസ് എൽപി സ്കൂളിൽ നടക്കും.
രാവിലെ ഒൻപതിനു ചേരുന്ന സമ്മേളനത്തിൽ മോൻസ് ജോസഫ് എംഎൽഎ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. മത്സരങ്ങൾ 9.30-ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മേഖലാ ഓർഗനൈസർ ഷാജി ഫിലിപ്പിനെ സമീപിക്കുക. ഫോൺ: 9447102813.