ചാവക്കാട് : ചാവക്കാട് പൊന്നാനി ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ അയിനിപ്പുള്ളിക്ക് സമീപം വാഗണർ കാറും, ട്രാവലറും, കൂട്ടിയിടിച്ച് കാർ യാത്രികരായ പിതാവും മകനും തൽക്ഷണം മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. കോട്ടക്കലിനടുത്ത് കുറ്റിപ്പുറം സ്വദേശികളായ പുത്തൻ പീടിയേക്കൽ അബ്ദുറഹ്മാൻ (58), മകൻ ഷാഫി (26) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അപകടത്തിൽ മരിച്ച അബ്ദുറഹ്മാൻറെ ഭാര്യ റുഖിയ (48), മകൾ ജുവൈരിയ(19), മരുമകളും, ഷാഫിയുടെ ഭാര്യയുമായ ഫൈറൂന്നിസ(20), മറ്റൊരു മകൻറെ ഭാര്യ ഫർസാന (22), സഹോദരന്റെ മകൾ ഫരീദ, ഫർസാനയുടെ മകൻ മുഹമ്മദ് തസ്നി(4) ട്രാവലർ ഡ്രൈവർ പഞ്ചവടി സ്വദേശി സുവീഷ് (32) എന്നിവർക്കാണ് പരിക്കേറ്റത്.
സുവീഷ് ഒഴിച്ചു മറ്റുള്ളവരെ തൃശൂർ അശ്വിനി ആശുപത്രിയിലും, സുവീഷിനെ കുന്നംകുളം റോയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് അപകടം. എറണാകുളത്ത് നിന്നും കോട്ടക്കലിലേക്ക് പോവുകയായിരുന്ന അബ്ദുറഹ്മാനും, കുടുംബവും സഞ്ചരിച്ചിരുന്ന കാർ പഞ്ചവടിയിൽ നിന്നും ചാവക്കാട്ടെക്ക് പോവുകയായിരുന്ന ട്രാവലറുമായാണ് കൂട്ടിയിടിച്ചത്.
അപകടവിവിരമറിഞ്ഞെത്തിയ ലൈഫ് കെയർ എടക്കഴിയൂർ, മുസ്ഫ ആംബുലൻസ് അണ്ടത്തോട്, നബവി ആംബുലൻസ് അകലാട്. ടോട്ടൽ കെയർ ചാവക്കാട.് നവോധൻ നാരങ്ങാടി എന്നീ ആംബുലൻസുകളും ചാവക്കാട് പോലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ട്രാവലിൽ ഇടിച്ച് തകർന്ന കാറിനുള്ളിൽപ്പെട്ടവരെ കാർവെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.
മരിച്ച ഷാഫിയാണ് കാർ ഓടിച്ചിരുന്നത്. ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷ്, എസ്ഐ രാധാകൃഷ്ണൻ എന്നിവരുടെ നേത്യത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ ചാവക്കാട് താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
ഇന്നലെ വൈകീട്ട് കോട്ടക്കൽ കുറ്റിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു. സാരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ അപകട നില തരണം ചെയ്തതായി ആശുപത്രി അധിക്യതർ പറഞ്ഞു. സൗദ്യഅറേബ്യയിൽ ജോലിചെയ്യുന്ന ജംഷീർ, യുഎഇയിലുള്ള മുഹമ്മദ് റാഫി എന്നിവർ അബ്ദുൽ റഹിമാന്റെ മറ്റു മക്കളാണ്. പിതാവിന്റെയും, സഹോദരന്റെയും, മരണവിവരമറിഞ്ഞ ഇവർ നാട്ടിലേക്കു തിരിച്ചു.
അപകട വിവരമറിഞ്ഞ് മുസ്ലിം ലീഗ് നേതാവും, മുൻ എം പി യുമായ അബ്ദുസമദ് സമദാനി, സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് എന്നിവർ പോലീസ് മേധാവികളുമായി ബന്ധപ്പെട്ട് നിയമ നടപടികൾ എളുപ്പത്തിലാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.