കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിന് ഉത്തരവാദികളായ പോലീസിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശ്രീജിത്തിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം മറൈൻ ഡ്രൈവിൽ ഇന്നലെ രാവിലെ ഒന്പതിനാരംഭിച്ച 24 മണിക്കൂർ ഉപവാസസമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലുവ റൂറൽ എസ്പി എ.വി. ജോർജിനെതിരേ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ആലുവ റൂറൽ എസ്പിയെ സ്ഥലം മാറ്റണമെന്ന് കേസിന്റെ തുടക്കത്തിലേ യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടതാണ്. എന്നാൽ എല്ലാ തെളിവുകളും നശിപ്പിക്കാൻ സൗകര്യം ചെയ്തു കൊടുത്തതിനു ശേഷമാണ് എസ്പിയെ സ്ഥലം മാറ്റിയത്. ഇയാളുടെ പങ്ക് സംശയാസ്പദമായി തെളിയിക്കപ്പെട്ടിട്ടും സർക്കാർ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കേരളത്തിലെ പോലീസുകാരും സ്റ്റേഷനുകളും അത്ര മോശമാണെന്നു പറയാനാകില്ല. അവരെ നിയന്ത്രിക്കാൻ പറ്റാത്ത മുഖ്യമന്ത്രിയാണ് കേരളത്തിന് ഭാരം. നിരപരാധിയായ ഒരു ചെറുപ്പക്കാരൻ പോലീസ് മർദനത്തിൽ മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തിൽ ഒന്നാം പ്രതിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംഭവത്തിൽ സിപിഎം നേതൃത്വത്തിന്റെ പങ്ക് ചെറുതല്ല. മൊഴി മാറ്റി പ്പറയാൻ സിപിഎം നേതൃത്വം നിർദേശം നൽകി എന്നാണു പറയുന്നത്. ഇത് ഗൗരവമായി കാണേണ്ടതാണ്. കേസിൽ പ്രതിസ്ഥാനത്തുള്ള പോലീസ് തന്നെ അന്വേഷണം നടത്തിയാൽ നീതി ലഭിക്കില്ലെന്നതിനാൽ അന്വേഷണം സിബിഐക്ക് വിടണം. അതിനായി രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്നും ചെന്നിത്തല പറഞ്ഞു.
സ്വന്തം സംസ്ഥാനത്ത് പോലീസ് മർദനത്തിൽ കൊല്ലപ്പെട്ട നിരപരാധിയായ ചെറുപ്പക്കാരന്റെ വീട്ടിൽ പോകുന്നതിനു പകരം തെലുങ്കാനയിലെ മോഡൽ പോലീസ് സ്റ്റേഷൻ കാണാൻ പോയ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇന്ന് കേരളത്തിൽ പോലീസ് ഒന്നുകിൽ കുറ്റവാളികൾ അല്ലെങ്കിൽ കുറ്റവാളികളുടെ സംരക്ഷകർ എന്ന സ്ഥിതിവിശേഷമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് കണ്വീനർ പി. പി. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ശ്രീജിത്തിന്റെ മകൾ ആര്യനന്ദയുടെ വിദ്യാഭ്യാസച്ചെലവിനായി കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് വരാപ്പുഴ സർവീസ് സഹകരണ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ച രണ്ടര ലക്ഷം രൂപയുടെ പാസ്ബുക്ക് ഉമ്മൻ ചാണ്ടി ആര്യനന്ദയ്ക്കു കൈമാറി. ഈ തുകയുടെ പലിശയിനത്തിൽ എല്ലാ വർഷവും 25,000 രൂപ കുട്ടിയുടെ വിദ്യാഭ്യാസ ചെലവിനായി ലഭിക്കും. തൃശൂരിൽ പോലീസ് മർദനത്തിൽ മനംനൊന്ത് ജീവനൊടുക്കിയ വിനായകന്റെ മാതാപിതാക്കൾ പ്രതിപക്ഷനേതാവിനെ സമരപ്പന്തലിൽ സന്ദർശിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, എംപിമാരായ കെ.വി. തോമസ്, എം.ഐ. ഷാനവാസ്, എംഎൽഎമാരായ വി.ഡി. സതീശൻ, ഹൈബി ഈഡൻ, പി.ടി. തോമസ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, അൻവർ സാദത്ത്, റോജി എം. ജോണ്, എൽദോസ് കുന്നപ്പിള്ളി, യുഡിഎഫ് നേതാക്കളായ കെ.പി.എ. മജീദ്, എം.കെ. മുനീർ, ഷിബു ബേബി ജോണ്, ജോണി നെല്ലൂർ, സി.പി. ജോൺ, ടി.കെ. ദേവരാജൻ, റാം മോഹൻ, ബെന്നി ബഹന്നാൻ, ജോസഫ് വാഴയ്ക്കൻ, ഷാനിമോൾ ഉസ്മാൻ , ശരത്ചന്ദ്ര പ്രസാദ്, കെ.പി. അനിൽകുമാർ, ബാബുപ്രസാദ്, ലതിക സുഭാഷ്, ടി.ജെ. വിനോദ്, എം.ഒ. ജോണ്, വിൻസന്റ് ജോസഫ്, എഴുത്തുകാരായ എം. ലീലാവതി, പെരുന്പടവം ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.