പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ആയിരങ്ങൾ ഉറക്കമുണർന്നത് പ്രളയത്തിലേക്ക്. രാവിലെ ഉണർന്നെഴുന്നേറ്റപ്പോഴാണ് വെള്ളം പടിവാതിലിൽ എത്തിയത് പലരും അറിയുന്നത്. ചരിത്രത്തിൽത്തന്നെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് പത്തനംതിട്ട സാക്ഷ്യംവഹിക്കുന്നത്. പതിനായിരക്കണക്കിനാളുകൾ ദുരിതബാധിതരായി. ജില്ലയൊട്ടാകെ കെടുതിയിൽ മുങ്ങി. പല വീടുകളിലും കെട്ടിടങ്ങളിലുമായി നിരവധിയാളുകൾ കുടുങ്ങിയിട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ഉൗർജിതശ്രമം തുടരുന്നു. രണ്ടു നിലകളുള്ള വീടുകൾ വരെ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.
ആവശ്യമായ മുൻകരുതലുകൾ ഇല്ലാതിരുന്നതാണു സ്ഥിതിഗതികൾ വഷളാക്കിയത്. എന്നാൽ, കുറഞ്ഞ സമയം കൊണ്ട് ജില്ലാ ഭരണകൂടവും പോലീസും ഫയർഫോഴ്സും സജ്ജരായി ആളുകളെ ഒഴിപ്പിക്കാൻ ശ്രമിച്ചെന്നതും ശ്രദ്ധേയമാണ്.
കുത്തൊഴുക്ക്
കഴിഞ്ഞ ഒരാഴ്ചയായി ശബരിഗിരി പദ്ധതിയുടെ പന്പ, കക്കി - ആനത്തോട് സംഭരണികൾ ശേഷിയുടെ 100 ശതമാനത്തിനടുത്താണ്. കഴിഞ്ഞ 10ന് ഷട്ടറുകൾ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കി. വർഷങ്ങൾക്കു ശേഷം തുറന്ന ഷട്ടറുകൾ പൂർണമായി അടച്ചിരുന്നില്ല. സംഭരണികളിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കുറയുന്നതിനനുസരിച്ചു ഷട്ടറുകൾ ഭാഗികമായി അടച്ചുവരുന്നതിനിടെയാണു ചൊവ്വാഴ്ച സന്ധ്യയോടെ മഴ ശക്തമായത്. തുടർന്ന് പന്പയുടെയും കക്കിയുടെയും ഷട്ടറുകൾ തുറക്കാൻ അധികൃതർ നിർബന്ധിതരാകുകയായിരുന്നു, കക്കിയിലെ നാലു ഷട്ടറുകളും തുറന്നു.
പിന്നാലെ പന്പയുടെ ആറ് ഷട്ടറുകളും തുറന്നു. ഒരു ഘട്ടത്തിൽ രണ്ട് മീറ്റർ വരെ ഷട്ടറുകൾ ഉയർത്തേണ്ടിവന്നു. ഇതോടെ പന്പാനദിയിലേക്കു കുത്തൊഴുക്കായി. ഇതോടൊപ്പം മഴ ശക്തമാകുകയും പലസ്ഥലങ്ങളിലും ഉരുൾപൊട്ടുകയും കൂടി ചെയ്തതോടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പന്പയുടെ തീരങ്ങളിലേക്കു വെള്ളം കയറിയപ്പോൾ ഉറങ്ങിക്കിടന്ന പ്രദേശവാസികൾക്കു യാതൊരു മുന്നറിയിപ്പും ഉണ്ടായില്ല. പലരും ഉണർന്നു കാലെടുത്തുവച്ചത് വെള്ളത്തിലേക്കാണ്.
കടകളെ വിഴുങ്ങി
റാന്നി, വടശേരിക്കര, അത്തിക്കയം, പെരുനാട്, അയിരൂർ ഭാഗങ്ങളിൽ രാത്രിയിൽതന്നെ വെള്ളം കയറി. റാന്നി ടൗണിൽ ചെത്തോങ്കര മുതൽ പെരുന്പുഴ വരെയുളള ഭാഗങ്ങളിലെ കടകളിലെല്ലാം വെള്ളം കയറി.
ഓണവ്യാപാരം പ്രതീക്ഷിച്ച് എടുത്ത സ്റ്റോക്കുകളടക്കമാണ് വെള്ളം കൊണ്ടുപോയത്. നേരം പുലർന്നപ്പോഴേക്കും പല കടകളുടെയും ഉള്ളിൽ നാലടിയോളം വെള്ളമുണ്ടായിരുന്നു. ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസുകളടക്കം വെള്ളത്തിൽ മുങ്ങി. പൊടുന്നെയുണ്ടായ വെള്ളപ്പൊക്കത്തെ സംബന്ധിച്ച മുന്നറിയിപ്പുകൾ എത്തുന്നതിനു മുന്പേ വെള്ളം എത്തിയെന്നതാണു സ്ഥിതി. മഴ തുടരുകയും ഉരുൾപൊട്ടൽ അടക്കം ബുധനാഴ്ച ഉച്ചവരെയും തുടർന്നതോടെ നീരൊഴുക്ക് നിയന്ത്രണവിധേയമായില്ല. പന്പാനദി സമീപകാലത്തെങ്ങും കാണാത്തവിധം നിറഞ്ഞൊഴുകി.
പ്രതീക്ഷകൾ പിഴച്ചു
ബുധനാഴ്ച രാവിലെ റവന്യു, പോലീസ് അധികൃതർ മുന്നറിയിപ്പുകൾ നൽകിത്തുടങ്ങിയെങ്കിലും ഏറെപ്പേരും സ്വന്തം വീടുകളുടെ മുകൾനിലയിലേക്കു മാറി അഭയം കണ്ടെത്താമെന്ന കണക്കുകൂട്ടലിലായിരുന്നു. എന്നാൽ, ജലനിരപ്പ് കുതിച്ചുയർന്നതോടെ മുകൾനിലയിൽ അഭയം തേടിയവരും പരിഭ്രാന്തരായി.
വൈകുന്നേരവും ജലമൊഴുക്കിന്റെ ശക്തി കൂടി വന്നതോടെയാണു പരിഭ്രാന്തി വർധിച്ചത്. രണ്ടാംനിലയിൽ അഭയം തേടിയവർ ഇതോടെ സഹായം അഭ്യർഥിച്ചു വിളി തുടങ്ങി. ഇവരെ രക്ഷപ്പെടുത്താൻ മതിയായ സംവിധാനങ്ങളുണ്ടായിരുന്നില്ല. റാന്നി മേഖലയിൽ ജില്ലാ കളക്ടറടക്കമുള്ള ഉദ്യോഗസ്ഥർ ബുധനാഴ്ച രാവിലെ മുതൽ സജീവമായി നേതൃത്വം നൽകിയെങ്കിലും ഫയർഫോഴ്സ് മാത്രമാണ് രക്ഷാപ്രവർത്തനങ്ങളിൽ ആദ്യമുണ്ടായിരുന്നത്.
കുട്ടവഞ്ചിയും
റബർട്യൂബുകൾ മാത്രമാണ് ഫയർഫോഴ്സിനുണ്ടായിരുന്നത്. വീടുകളിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാൻ ഇതു പര്യാപ്തമായില്ല. പിന്നീട് എൻഡിആർഎഫ് എത്തിയപ്പോൾ ഡിങ്കികളും ബോട്ടും ഇവരുടെ പക്കലുണ്ടായിരുന്നു. ഇതുപയോഗിച്ചു വളരെക്കുറച്ച് ആളുകളെ മാത്രമേ രക്ഷപ്പെടുത്താനായുള്ളൂ. ഇതിനിടെ, അടവി ടൂറിസം കേന്ദ്രത്തിലെ കുട്ടവഞ്ചികളും എത്തിച്ചു. ഹെലികോപ്ടർ ഉപയോഗിച്ചു വ്യോമസേന 30ലധികം പേരെ രണ്ടുദിവസങ്ങളിലായി രക്ഷപ്പെടുത്തി.
രാത്രിയോടെ കൂടുതൽ ബോട്ടുകൾ എത്തിച്ച് കര, നാവികസേനയും രക്ഷാപ്രവർത്തനങ്ങളിൽ സജ്ജമായി. മന്ത്രി മാത്യു ടി.തോമസ്, എംഎൽഎമാരായ രാജു ഏബ്രഹാം, വീണാ ജോർജ്, മുൻ ജില്ലാ കളക്ടർ എസ്. ഹരികിഷോർ, ജില്ലാ പോലീസ് മേധാവി ടി. നാരായണൻ എന്നിവർ റാന്നിയിലും കോഴഞ്ചേരിയിലും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.