നോക്കിനിൽക്കുന്പോൾ വെള്ളം കാൽച്ചുവട്ടിലൂടെ കയറിവന്ന നടുക്കുന്ന ഒാർമകൾ പങ്കുവയ്ക്കുകയാണ് കാവാലം രാജീവത്തിൽ കെ.എസ്. മനോജ്:
ഒാഗസ്റ്റ് 17 വൈകുന്നേരം ആറു വരെ കാവാലത്തുള്ള ഞങ്ങളുടെ ദുരിതാശ്വാസ ക്യാമ്പിൽ സന്തോഷമായിരുന്നു. വെള്ളം കുറയുന്നു, ഡാമുകൾ അടച്ചു എന്നൊക്കെയുള്ള സന്ദേശങ്ങൾ ഞങ്ങളുടെ ക്യാമ്പുകളിൽ ആശ്വാസത്തിന്റെ തിരി തെളിച്ചു. ക്യാമ്പുകളിൽനിന്നു വൈകിട്ടു ഭക്ഷണം കഴിച്ചു ഞങ്ങൾ വീടുകളിലേക്കു മടങ്ങി. പൊടുന്നനെയായിരുന്നു വെള്ളം കൂടിത്തുടങ്ങിയത്. രാത്രി 12 ആയപ്പോൾ മുറിക്കുള്ളിൽ മുട്ടിനു താഴെ വെള്ളം. ഭാര്യയെയും കുഞ്ഞുങ്ങളെയുംകൊണ്ട് എങ്ങനെയെങ്കിലും രക്ഷപ്പെടണം. എങ്ങോട്ടുപോകും എന്നാലോചിച്ചപ്പോൾ എനിക്കു ബിപി കൂടുന്നതുപോലെ തോന്നി. ഇൻവെർട്ടർ ഉണ്ടായിരുന്നതുകൊണ്ട് ഫോൺ ചാർജ് ചെയ്തിരുന്നു. പക്ഷേ, സിഗ്നൽ ലഭിക്കുന്നില്ല എന്നറിഞ്ഞപ്പോൾ സമനില തെറ്റുന്നതുപോലെ തോന്നി. നേരം പുലരാൻ പിന്നെയും ആറു മണിക്കൂർ. ഉറങ്ങാൻ പറ്റിയില്ല.
കുട്ടികൾ സുഖമായി ഉറങ്ങുന്നതു മൊബൈലിന്റെ നേരിയ വെളിച്ചത്തിൽ ഞാൻ കണ്ടു. തലേന്നു രക്ഷപ്പെടാൻ കാവാലം വരെയും അവിടെ ബോട്ട് അടുക്കുന്നില്ല എന്നറിഞ്ഞപ്പോൾ കറുപ്പൻ ജംഗ്ഷൻ വരെയും കുഞ്ഞുങ്ങളെയും കൊണ്ട് അരയറ്റംവെള്ളത്തിൽ മൂന്നു കിലോമീറ്റർ നീന്തി ഒരു ശ്രമം നടത്തി പരാജയപ്പെട്ടതാണ്. അതുകൊണ്ട് എങ്ങനെയെന്ന് എനിക്കൊരുഎത്തുംപിടിയും കിട്ടുന്നില്ലായിരുന്നു. മൊബൈൽ റേഞ്ച് ഇല്ലാത്ത സമയങ്ങളിൽ വിളിച്ചാൽ കിട്ടുന്ന 911, 112 എന്നീ നമ്പറുകളിൽ തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നു. ഒരു പ്രാവശ്യം റിംഗ് ചെയ്തു പക്ഷേ, അവർ ഫോൺ അറ്റൻഡ് ചെയ്തില്ല.
മണിക്കൂറുകൾ
ഹെലികോപ്റ്റർ പറന്നുപോകുന്ന കാതടപ്പിക്കുന്ന ശബ്ദം കേൾക്കാം, പക്ഷേ, എന്ത്, എങ്ങനെ, ഒരു എത്തും പിടിയുമില്ലാതെ മണിക്കൂറുകൾ... പുലർച്ചെ അഞ്ചായപ്പോൾ ഞാൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. ഫോണിൽ എപ്പോഴോ കടന്നുവന്ന ഒരു സിഗ്നൽ അതോടൊപ്പം അനുജന്റെ ഫോണും; പേടിക്കണ്ട, ഫയർഫോഴ്സിനെ അറിയിച്ചിട്ടുണ്ട്, അവർ 6.30നേ രക്ഷാപ്രവർത്തനം തുടങ്ങൂ. ഫോൺ കട്ട് ആയി, സിഗ്നൽ പോയി. വേഗം കുട്ടികളെ വിളിച്ചുണർത്തി നീന്തി ക്യാമ്പിൽ എത്തി. അവിടെവച്ചും നേരിയ സിഗ്നൽ കിട്ടി. ക്യാമ്പിൽ ഉണ്ടായിരുന്നവരെ മുഴുവൻ ഫോൺ വിളിച്ചു(ഫയർ ഫോഴ്സ് എത്തിയില്ല ) വിളിച്ചപ്പോൾ പലരെയും കിട്ടുന്നുമില്ല.
ജീവൻ പണയംവച്ച്
ചങ്ങനാശേരിയിലെ റേഡിയോ മീഡിയ വില്ലേജിൽ വിളിച്ച് രക്ഷപ്പെടുത്തണേ എന്ന് അഭ്യർഥിച്ചു. അപ്പോഴേക്കും പല സ്ഥലത്തുനിന്നും 100 പേരോളം എത്തിച്ചേർന്നു. കൈകക്കുഞ്ഞുള്ളവരും ഗർഭിണികളും ഉണ്ടായിരുന്നു. ഒന്നും നടക്കുന്നില്ല എന്നു തോന്നിയപ്പോൾ ഞാൻ എല്ലാവരോടും പറഞ്ഞു, കാവാലത്തെ ആറിനു സമീപം ജെട്ടിയിൽ നിൽക്കാം. ചെറുവള്ളങ്ങളിൽ നമുക്ക് അവിടേക്കു പോകാം. അങ്ങനെ പള്ളിയറക്കാവ് അമ്പലത്തിന്റെ കലുങ്കിലെത്തി. ആരും പച്ചവെള്ളം പോലും കുടിച്ചിട്ടുണ്ടായിരുന്നില്ല. അവിടെ നിന്നപ്പോൾ മറ്റു പല സ്ഥലങ്ങളിൽനിന്നും പലരും അവിടേക്ക് എത്തി.
ഞങ്ങളുടെ അയൽവാസി രമേശനെ ഈ അവസരത്തിൽ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അടുത്തുനിന്നു കിട്ടിയ ഫൈബർ വള്ളത്തിൽ എൻജിൻ പ്രവർത്തിപ്പിക്കാൻ അറിയാഞ്ഞിട്ടുകൂടി ആ വെല്ലുവിളി സ്വയം ഏറ്റെടുത്തു. ആറിനു കുറുകെ ജീവന്മരണ പോരാട്ടം. ഒഴുക്കിൽ വള്ളം പിടിച്ചിട്ടുനിന്നില്ല. നീന്തൽ അറിയാവുന്നവർ പോലും രക്ഷപ്പെടില്ലാത്ത അത്ര തിരമാല പോലത്തെ ഒഴുക്കിൽ ഒരിക്കൽകൂടി ശ്രമം. എല്ലാവരോടുമൊപ്പം ഞാനും പോകും എന്നുതോന്നിയ നിമിഷം. രമേശന്റെ കഴിവിനും മനഃതന്റേടത്തിനും ഒരിക്കൽകൂടി അഭിനന്ദനം. ഞങ്ങൾ സുരക്ഷിതമായി ജെട്ടിയിൽ എത്തിച്ചു.
വെള്ളത്തിൽ കാത്തുനിൽപ്പ്
ജെട്ടിയിൽ മുട്ടിനു മുകളിൽ വെള്ളത്തിൽ മണിക്കൂറുകൾ ബോട്ടു കാത്തു നിൽപ്പ്. വരുന്ന ബോട്ടുകൾ ഒന്നും നിർത്തുന്നില്ല. തലേദിവസത്തെ രക്ഷപ്പെടാനുള്ള ശ്രമം എന്റെ കാലുകളെ തളർത്തിയിരുന്നു. വന്ന മൂന്നു ബോട്ടും ജെട്ടിയിൽ അടുക്കാതെ വന്നപ്പോൾ ഒരിക്കൽകൂടി ശരീരം തളരുന്നപോലെ തോന്നി. വയ്യാത്ത ഒരു അമ്മയെ ഇരുത്താൻ കൊണ്ടുവന്ന സ്റ്റൂളിൽ ഒരു കാൽ പൊക്കിവയ്ക്കാൻ ഒരു വിഫലശ്രമം. ഉച്ചയ്ക്ക് 1.30ന് ഞങ്ങൾ നിന്ന ജെട്ടിയിലേക്ക് ഒരു എൻജിൻ വള്ളം വന്നടുത്തു. മുളക്കാംതുരുത്തിയിലേക്ക് ആറുപേർക്കു കൂടിപോകാം, വരുന്നോ. ദൈവത്തിന്റെ അദൃശ്യകരങ്ങൾ ഞങ്ങളിലേക്കു നീളുന്നതു പോലെ... ഉച്ചത്തിൽ ഞാൻ വിളിച്ചുപറഞ്ഞു ഞങ്ങളുമുണ്ട്.
മുൻപിൽ ആലപ്പുഴയ്ക്കു പോകാൻ നിന്നവരെ തള്ളിമാറ്റി ഞങ്ങൾ ആ വള്ളത്തിൽ കയറി. വീണ്ടും ജീവന്മരണ പോരാട്ടം. വെള്ളവും വള്ളവും തമ്മിൽ ഇഞ്ചുകളുടെ വ്യത്യാസം മാത്രം. ഓളപ്പരപ്പിലൂടെ... കനത്ത മഴയിൽ എല്ലാവരും കുനിഞ്ഞിരുന്നു കുട ഉണ്ടായിട്ടും നിവർക്കാൻ പറ്റാത്ത കാറ്റും.
ഒരിക്കൽകൂടി മരണത്തെ മുൻപിൽക്കണ്ടു മണിക്കൂറുകൾ... മുളയ്ക്കാംതുരുത്തി എത്തിയപ്പോൾ മറ്റൊരു ജീവിതത്തിലേക്കു കൈപിടിക്കുന്നതുപോലെ രക്ഷാപ്രവർത്തകർ... അവർ വച്ചുനീട്ടിയ ഭക്ഷണപ്പൊതിക്ക് എന്തു രുചിയായിരുന്നു. മഴയിൽ നനഞ്ഞുനിന്നുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ ഞാനും ഭാര്യയും പൊട്ടിക്കരയുകയായിരുന്നു. എനിക്കറിയാം, എന്നപ്പോലെതന്നെ ആയിരുന്നിരിക്കാം രക്ഷപ്പെട്ടു വന്ന എല്ലാവരും ... പ്രിയമുള്ളവരേ ഇപ്പോഴും രമേശേട്ടനെക്കുറിച്ച് ഒരു വിവരവും ഇല്ല... വിളിക്കാൻ ഫോൺ സ്വിച്ച് ഓഫ് ആണ്. അദ്ദേഹത്തിന് ഒന്നും വരാതെ സുരക്ഷിത സ്ഥലത്തു എത്തിച്ചേരണമെന്ന പ്രാഥനയോടെ... മനസില്ലാ മനസോടെ ഉപേക്ഷിച്ചു പോന്ന ഞങ്ങളുടെ പട്ടിക്കുട്ടി അമ്മു ജീവനോടെ കാണണമെന്ന പ്രാർഥനയോടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.