തലയോലപ്പറന്പ്: സെനിയുടെ പ്രസവവേദന കണ്ടപ്പോൾ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ആപത്തൊന്നും വരാതിരിക്കാൻ ആൽബിൻ നെഞ്ചുരുകി പ്രാർഥിക്കുകയായിരുന്നു. പ്രസവശേഷം സെനിയും കുഞ്ഞും ആരോഗ്യത്തോടെ സാധാരണ നിലയിലേക്കു വന്നപ്പോൾ മാത്രമാണ് ആൽബിന്റെ പിരിമുറുക്കം മാറിയത്. വൈക്കം മേവെളളൂർ തോട്ടുപുറത്ത് മാത്യൂസിന്റെ മകൻ ആൽബിന്റെ പ്രിയപ്പെട്ട പെണ്കുതിരയാണ് സെനി. എറണാകുളം തൃക്കാക്കര കെഎംഎം കോളജിലെ ബിബിഎ രണ്ടാം വർഷ വിദ്യാർഥിയായ ആൽബിന്റെ വീട്ടിലിപ്പോൾ അഞ്ചു കുതിരകളാണുള്ളത്.
ഹൈസ്കൂൾ പഠനകാലം മുതൽ ആൽബിനു കുതിര ഒരു മോഹമായിരുന്നു. പ്ലസ് വണ്ണിലെത്തിയപ്പോൾ ആൽബിന്റെ മോഹം പിതാവ് മാത്യൂസും മുത്തച്ഛൻ ഏബ്രഹാമും പിതൃസഹോദരൻ റോബർട്ടും ചേർന്നു സഫലമാക്കി. വീടിനു സമീപത്തെ കുതിരലായത്തിലിപ്പോൾ വെള്ളനിറത്തിലുള്ള ഐശ്വര്യ എന്ന ഐശു, ചാരനിറമുള്ള സെനി, വെള്ള നിറമുള്ള എറിക് എന്നീ മൂന്നു പെണ്കുതിരകളും പന്തയക്കുതിരയായ ബ്ലാക്ക് ജെലിക് നൈറ്റ് എന്ന ആണ്കുതിരയും സെനിയുടെ 16 ദിവസം പ്രായമായ പെണ്കുതിര സേറയുമാണുള്ളത്. സെനിക്കും കുഞ്ഞ് സേറയ്ക്കും ഇപ്പോൾ പൂർണവിശ്രമമാണ്. സേറയെ കുറച്ചുകൂടി മുതിർന്ന ശേഷമേ റൈഡിനു കൊണ്ടുപോകൂ. രണ്ടു ലക്ഷത്തോളം രൂപ വിനിയോഗിച്ച് അലങ്കരിച്ച രണ്ടു കുതിരവണ്ടികളും ആൽബിൻ തയാറാക്കിയിട്ടുണ്ട്.
എറണാകുളത്തെയും വൈക്കത്തെയും സമീപ പ്രദേശങ്ങളിലെയും വിവാഹം, കട ഉദ്ഘാടനങ്ങൾ, പള്ളിപ്പെരുന്നാൾ, ക്ഷേത്ര ഉത്സവങ്ങൾ, സിനിമ, സീരിയൽ ഷൂട്ടിംഗ് എന്നിവയ്ക്കൊക്കെ മോടികൂട്ടാൻ ആൽബിന്റെ കുതിരകളുണ്ട്.
രാവിലെ കുതിരകളെ സമീപത്തെ ചെമ്മണ്ണു നിറഞ്ഞ തൊടിയിലൂടെയും നാട്ടുവഴികളിലൂടെയും ഓടിച്ച ശേഷം കുളിപ്പിച്ചു തീറ്റ നൽകി കുതിരലായത്തിൽ കയറ്റിയ ശേഷമാണ് ആൽബിന്റെ കോളജിലേക്കുള്ള യാത്ര. വേവിച്ച ഗോതന്പ്, ചോളത്തവിട്, ചോളത്തട്ട്, കടല, മുതിര എന്നിവയ്ക്കു പുറമെ ധാരാളം പച്ചപ്പുല്ലും വെള്ളവും കുതിരകൾക്കു തീറ്റയായി നൽകുന്നു. ആൽബിന്റെ പിതാവ് മാത്യൂസ്, മാതാവ് ലിൻസി, സ്കൂൾ വിദ്യാർഥിനിയായ സഹോദരി മരിയ, മുത്തച്ഛൻ ഏബ്രഹാം, മുത്തശി മേരിക്കുട്ടി, പിതൃസഹോദരൻ റോബർട്ട്, റോബർട്ടിന്റെ ഭാര്യ ജോയ്പി, മക്കൾ എബ്രഹാം, ലിയോ പോൾ തുടങ്ങിയവർ കുതിരകളെ പരിപാലിക്കുന്നതിൽ ആൽബിനൊപ്പമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.