ന്യൂഡൽഹി: ഡൽഹി കൂട്ടമാനഭംഗക്കേസിൽ വധശിക്ഷ വിധിച്ചതിനെതിരേ പ്രതികൾ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. വധശിക്ഷ ശരിവച്ച ഉത്തരവിൽ പിഴവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, പുനഃപരിശോധന നടത്തണമെന്ന ആവശ്യം ബോധ്യപ്പെടുന്ന വിധത്തിൽ പുതിയ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും നിരീക്ഷിച്ചു. പുനഃപരിശോധനാ ഹർജിയുടെ പേരിൽ കേസിലെ എല്ലാ കാര്യങ്ങളിലും വാദമുന്നയിക്കാൻ അവകാശമില്ലെന്നും കോടതി പ്രതികളുടെ അഭിഭാഷകർക്കു മുന്നറിയിപ്പു നൽകി.
കൂട്ടമാനഭംഗ കേസിലെ നാലു പ്രതികളുടെ വധശിക്ഷ ശരിവച്ച 2017 മേയ് അഞ്ചിലെ ഉത്തരവിനെതിരേ മൂന്നു പേരാണ് പുനഃപരിശോധന ഹർജി നൽകിയത്. മുകേഷ്, പവൻ ഗുപ്ത, വിനയ് ശർമ എന്നിവർ ഹർജി നൽകിയപ്പോൾ അക്ഷയ് കുമാർ സിംഗ് ഹർജി നൽകാൻ തയാറായില്ല. പോലീസ് തങ്ങൾക്കെതിരേ കള്ളക്കേസെടുത്തു, എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകി, എഫ്ഐആറിൽ പ്രതികളുടെ പേര് ആദ്യം ചേർത്തിരുന്നില്ല, സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടന്നു തുടങ്ങിയ വാദങ്ങളാണ് പ്രതികൾ ഉന്നയിച്ചത്. എന്നാൽ, ഈ വാദങ്ങളൊക്കെ ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും വിശദമായി പരിഗണിച്ചതാണെന്ന് ചീഫ് ജസ്റ്റീസും ജസ്റ്റീസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷണ് എന്നിവരുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിധിയിൽ എന്തെങ്കിലും പിഴവുകളുണ്ടെങ്കിൽ അതു മാത്രമാണ് പുനഃപരിശോധനാ ഹർജിയിൽ ചൂണ്ടിക്കാട്ടേണ്ടതെന്നു കോടതി വിശദമാക്കി. പ്രതികൾ ചെറുപ്പക്കാരാണ്, ദാരിദ്ര്യം, ഗ്രാമീണ പശ്ചാത്തലം, കുടുംബത്തിലെ അവസ്ഥ, ജയിലിലെ നല്ലനടപ്പ് തുടങ്ങിയവ പരിഗണിച്ചു ശിക്ഷ ഇളവ് ചെയ്യണമെന്ന ആവശ്യവും കോടതി കണക്കിലെടുത്തില്ല.
പ്രതികൾ ചിലപ്പോൾ കൊടും കുറ്റവാളികളല്ലായിരിക്കാം. എന്നാൽ, ഓടുന്ന ബസിൽ നടത്തിയ കൂട്ടമാനഭംഗത്തിന്റെ ക്രൂരത കണക്കിലെടുക്കുന്പോൾ, ഇരയുടെ സ്വകാര്യ ഭാഗങ്ങളിൽകൂടി ഇരുന്പുകന്പി കൊണ്ട് ആന്തരിക അവയവങ്ങൾ തകർക്കുന്ന വിധത്തിൽ ആക്രമിച്ചപ്പോൾ, ഡിസംബറിലെ കൊടുംതണുപ്പിൽ ആക്രമണത്തിൽ ഗുരുതര പരിക്കുകളും നഗ്നരുമായവരെ റോഡിലേക്കു വലിച്ചെറിഞ്ഞപ്പോൾ സമൂഹത്തിന്റെ മനഃസാക്ഷിയാണ് തകർന്നുപോയത്. അതുകൊണ്ടുതന്നെ അപൂർവങ്ങളിൽ അപൂർവമായ കേസ് എന്ന വിഭാഗത്തിൽ പെടും. കൂടാതെ, ചോദ്യം ചെയ്യപ്പെടാനാകാത്ത വിധത്തിലുള്ള ശിക്ഷതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കുന്നു.
പുനഃപരിശോധനാ ഹർജിയും തള്ളിയതോടെ തിരുത്തൽ ഹർജി സമർപ്പിക്കുക എന്നതു മാത്രമാണ് പ്രതികൾക്കു മുന്പിലുള്ള നിയമപ്രകാരമുള്ള ഏക പോംവഴി. തിരുത്തൽ ഹർജി നൽകിയാൽ ഇതേ ബെഞ്ച് അല്ലെങ്കിൽ കോടതിയിലെ മുതിർന്ന ജഡ്ജിമാർ ഉൾപ്പെട്ട ബെഞ്ച് ചേംബറിൽ വച്ചാവും അത് പരിശോധിക്കുക. തിരുത്തൽ ഹർജിയും തള്ളുകയാണെങ്കിൽ ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിക്കാൻ പ്രതികൾക്ക് അവസരം ലഭിക്കും. ഇതിൽ തീരുമാനമുണ്ടാകുന്നതിന് അനുസൃതമായാവും ശിക്ഷ നടപ്പിലാക്കുക.
2012 ഡിസംബർ 16നാണ് ലോകത്തെ ഞെട്ടിച്ച സംഭവം ഡൽഹിയിൽ അരങ്ങേറിയത്. കേസ് അപൂർവങ്ങളിൽ അപൂർവമെന്നു വിലയിരുത്തി 2013 സെപ്റ്റംബർ 13നാണ് സാകേതിലെ അതിവേഗ വിചാരണക്കോടതി നാലു പേർക്കു വധശിക്ഷ വിധിച്ചത്. സംഭവത്തിൽ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പ്രതികളിലൊരാളായ ബസിന്റെ ഡ്രൈവർ രാംസിംഗിനെ വിചാരണ നടപടികൾക്കിടെ തിഹാർ ജയിലിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
മറ്റൊരാൾക്ക് കുറ്റകൃത്യം ചെയ്യുന്ന സമയത്ത് പ്രായപൂർത്തിയായിട്ടില്ലാതിരുന്നതിനാൽ ജുവനൈൽ ജസ്റ്റീസ് ബോർഡ് മൂന്ന് വർഷത്തെ ശിക്ഷയാണ് വിധിച്ചത്. കൗമാരക്കാരനായ ഈ കുറ്റവാളിയാണ് പെണ്കുട്ടിക്കെതിരേ അരുംക്രൂരമായ കൃത്യങ്ങൾ ചെയ്തതെന്നും അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു. ഇയാളുടെ ശിക്ഷ പൂർത്തിയാക്കിയതിനെ തുടർന്ന് സർക്കാർ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്.
ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.